‘ആ സ്യൂട്ട്കേസുകളില്നിന്ന് ഇറ്റുവീണു കൊണ്ടിരുന്നത് അഴുകിയ മൃതദേഹത്തില്‍ നിന്നുള്ള വെള്ളമായിരുന്നു...’
Mail This Article
വിമാനയാത്രകളില്‍ എപ്പോഴെങ്കിലും അല്‍പം നനവുള്ള പെട്ടിയോ സ്യൂട്ട്കേസോ കണ്ടിട്ടുണ്ടോ? ഇനി കാണുകയാണെങ്കില്‍ ഒന്നു ശ്രദ്ധിക്കണം. അത്തരത്തില്‍ പേടിപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഒരു വിമാനത്താവള ജീവനക്കാരന്‍.
റെഡിറ്റിലെ ഒരു ഫോറത്തില്‍ വന്ന ചര്‍ച്ചക്കിടെയാണ് വിമാനയാത്രികര്‍ അറിയാനിടയില്ലാത്ത രഹസ്യങ്ങളുമായി വിമാനക്കമ്പനി ജീവനക്കാര്‍ അടക്കമുള്ള ചില ആളുകള്‍ മുന്നോട്ടു വന്നത്.ആശുപത്രിയിലേക്കുള്ള ശരീരഭാഗങ്ങൾക്കു സമീപം ആളുകളുടെ ലഗേജുകള്‍ സൂക്ഷിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ പറയുന്നു.
ഒരു വിമാനത്താവളത്തിലെ റാമ്പിൽ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെട്ട ഒരാള്‍ ഇതിനു മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്: ‘ഞങ്ങൾ വിമാനങ്ങളിൽ മൃതദേഹങ്ങള്‍ അയക്കാറുണ്ട്. ചിലത് ശവപ്പെട്ടികളിലും മറ്റു ചിലത് അല്ലാതെയും.’ കഴിഞ്ഞ ഏഴു വര്‍ഷത്തെ ജോലി കാലയളവില്‍ ഇങ്ങനെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയില്‍നിന്നു ദ്രാവകം പുറത്തേക്കു വരുന്നത് താന്‍ കണ്ടിട്ടുണ്ട് എന്നും ഇയാള്‍ പറയുന്നു. ഇത് തൊട്ടരികില്‍ സൂക്ഷിച്ചിരിക്കുന്ന ലഗേജുകളിലേക്കും പടരും.ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ജുഗുപ്സാവഹമായ കാര്യം എന്നാണ് ഇതേപ്പറ്റി ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു ആളുകള്‍ പറഞ്ഞത്.
എന്നാല്‍ ഇതേപോലെ റാമ്പില്‍ ജോലി ചെയ്യുന്ന മറ്റൊരാള്‍ ഇക്കാര്യം നിഷേധിച്ചു കൊണ്ട് മുന്നോട്ടു വന്നു. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്ന് അയാള്‍ അഭിപ്രായപ്പെട്ടു. മനുഷ്യദേഹങ്ങളില്‍നിന്ന് ഇങ്ങനെ ചീഞ്ഞ് ഒലിക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്നാല്‍ കടല്‍മത്സ്യങ്ങളില്‍ നിന്ന് ഇങ്ങനെ സംഭവിക്കാമെന്നും ഇയാള്‍ പറയുന്നു.
കൂളറുകളിലാണ് ഇത്തരം മത്സ്യം കടത്തുന്നത്. 90 അല്ലെങ്കിൽ 180 ഡിഗ്രി തിരിയുമ്പോൾ ചോർന്നൊലിക്കാത്തതായി കുറച്ച് ചെലവേറിയ കൂളറുകൾ മാത്രമേയുള്ളൂ. 200 ബാഗുകൾ ഒരുമിച്ച് ലോഡു ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും മറ്റും ‘ഈ വശം മുകളിലേക്ക്’ എന്ന തരത്തിലുള്ള സ്റ്റിക്കര്‍ ആരും ശ്രദ്ധിക്കാറില്ല. പലപ്പോഴും പഴകിയ മത്സ്യങ്ങള്‍ ഇങ്ങനെ കടത്താറുണ്ട്.
രക്തം ചോർന്നൊലിക്കുന്ന ഒരു സ്യൂട്ട്കേസ് തുറക്കാൻ ഒരിക്കൽ നിർബന്ധിതയായതിനെക്കുറിച്ച് ഹീത്രോ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഡോക്ടർ സ്റ്റെഫാനി ഗ്രീൻ വിശദീകരിച്ചു: “രക്തം ഒഴുകുന്ന ആ സ്യൂട്ട്‌കേസ് ലഗേജുകളുടെ അവസാന ഭാഗത്തായിരുന്നു. ഒരു ദശകത്തിലേറെക്കാലം ഹീത്രോ വിമാനത്താവളത്തിലെ ഹെൽത്ത് കൺട്രോൾ യൂണിറ്റിൽ ചെലവഴിച്ച ഡോക്ടർ എന്ന നിലയിൽ സംശയിക്കപ്പെട്ട ആ സാംസോണൈറ്റ് കേസ് തുറക്കാനുള്ള ചുമതല എനിക്കായിരുന്നു.’
‘ദുര്‍ഗന്ധം വമിക്കുന്ന ആ പെട്ടി തുറന്നപ്പോള്‍ ഉള്ളില്‍ പത്രക്കടലാസുകള്‍ ചുരുട്ടി വച്ചിരിക്കുന്നത് കണ്ടു. രക്തമൊലിക്കുന്ന ഒരു കടലാസ് പാക്കറ്റും അതിനുള്ളിലുണ്ടായിരുന്നു. കുരങ്ങള്‍ എന്ന് തോന്നിക്കുന്ന ഒരു ജീവിയായിരുന്നു അത്. രോമമില്ലാത്ത, വികലാംഗനാക്കപ്പെട്ട ഒരു പാവം ജീവി’– അവര്‍ പറഞ്ഞു.
ചര്‍ച്ചകള്‍ ഇങ്ങനെ തുടര്‍ന്ന് പോയെങ്കിലും സത്യാവസ്ഥ എന്താണെന്ന് വ്യക്തമായി പറയാന്‍ ആര്‍ക്കും ആയിട്ടില്ല.