ചോരയും മരണവും മണക്കുന്ന ചൈനീസ് മാർക്കറ്റ് സജീവം; വവ്വാൽ ഇറച്ചി സുലഭം
Mail This Article
വുഹാനിലെ ഒരു മാംസ മാർക്കറ്റിലാണ് ആദ്യത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തത്. ഈ വിവാദ ചൈനീസ് മാർക്കറ്റിലെ വവ്വാലാണ് കൊറോണ വൈറസിന്റെ ഉറവിടം എന്നാണ് മിക്ക ശാസ്ത്രഞ്‍ജരുടെയും നിഗമനം. എന്നാൽ കൊറോണയെക്കുറിച്ചുള്ള വിവരം ആഴ്ചകളോളം ഉദ്യോഗസ്ഥർ മറച്ചുവച്ചിരുന്നു. ഇക്കാര്യം ആദ്യം ലോകത്തെ അറിയിച്ച 33 വയസുള്ള ഡോ. ലി വെൻലിയാങ് പിന്നീട് കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. എന്നാൽ മാംസ മാർക്കറ്റുകളിൽ വവ്വാൽ ഉൾപ്പെടെയുള്ള മാംസ വിപണി വീണ്ടും സജീവമായിരിക്കുകയാണ്.
തുരുമ്പിച്ച കൂടുകൾക്കകത്ത് പൂട്ടിയിട്ട പട്ടികളും പൂച്ചകളും. വവ്വാലുകളെയും തേളുകളെയും ഔഷധം എന്ന പേരിൽ വിൽപ്പന പഴയതു പോലെ. തൊലിയുരിച്ച് തുണ്ടം തുണ്ടമായി വെട്ടിക്കീറപ്പെട്ട് മുയലുകളും താറാവുകളും... ചോരയും മരണവും മണക്കുന്ന കാറ്റ്. മൂന്നു മാസം മുൻപേ കൊറോണ എന്ന മഹാവ്യാധി ലോകത്തിനു മുഴുവൻ സംഭാവന ചെയ്ത ചൈനയുടെ മടങ്ങിവരവ് ആഘോഷം മൃഗങ്ങളെ വെട്ടിക്കീറിയും കൊന്നു കൊലവിളിച്ചും തന്നെയാണ്.
വൃത്തിപരിശോധനയോ അവശ്യനിലവാരമോ ഇല്ലാതെ കൊറോണയ്ക്കെതിരെ വിജയം നേടിയെന്ന് വിളംബരം ചെയ്തു കൊണ്ട് ചൈനയിലെ മാംസവിപണികൾ വീണ്ടും തുറക്കുകയായിരുന്നു. ലോകമൊന്നടങ്കം മരണത്തിന്റെ കരിനിഴൽ വീശിയ കൊറോണയുടെ അടിസ്ഥാന കാരണം ഇവിടെ കൊന്നു തിന്ന ജീവികളുടെ മാംസത്തിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന വൈറസ് ആണെന്ന സംശയം ബാക്കിനിൽക്കെ തന്നെയാണ് പഴയ സാഹചര്യങ്ങൾ അതേ പടി നിലനിർത്തിക്കൊണ്ട് ചൈന ലോകത്തെ ഇങ്ങനെ വെല്ലുവിളിക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കൊറോണ വൈറസ് ഇപ്പോഴും പടർന്നു പിടിച്ചു കൊണ്ടിരിക്കുമ്പോൾ, ചൈനയുടെ ഈ നീക്കം വളരെ ആശങ്കയോടെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വിലിനിലുള്ള മാംസമാർക്കറ്റാണ് തുറന്നത്. ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയതായി ഡെയ്‌ലിമെയിൽ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ തെക്കൻ ചൈനയിലെ ഡോൺഗ്വാനിലുള്ള മാംസമാർക്കറ്റിൽ വവ്വാൽക്കച്ചവടം പൊടിപൊടിക്കുന്നതായി വേറെയും റിപ്പോർട്ടുകൾ വരുന്നുണ്ട്. വിഷത്തേളുകളെയും വെറുതെ വിടുന്നില്ല.
പുതിയതായി ആർക്കും വൈറസ് ബാധയില്ല എന്ന് ഔദ്യോഗികമായി അറിയിപ്പ് നൽകിയ ശേഷമാണ് ചൈന ലോക്ക് ഡൗൺ പിൻവലിച്ചത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുന്നതിനും സാമ്പത്തിക പുരോഗതി ഉറപ്പു വരുത്തുന്നതിനും വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ചൈന ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.