ദുരന്തനാളുകള്‍ക്ക് ശേഷം വുഹാന്‍ പൂര്‍വ്വസ്ഥിതിയിലേക്ക്: ഏപ്രില്‍ 8 മുതല്‍ ആഭ്യന്തര യാത്രാനുമതി
Mail This Article
കൊറോണ വൈറസ് മൂലം കഴിഞ്ഞ രണ്ടു മാസത്തോളമായി കടുത്ത നിയന്ത്രണങ്ങളിലാണ് ചൈനയിലെ ഹുബെ പ്രവിശ്യ. കോവിഡ് വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. വൈറസ് ബാധ തുടച്ചു നീക്കിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന ഇപ്പോള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ്.
വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏഷ്യന്‍ രാജ്യങ്ങള്‍ ഏകദേശം മുഴുവനായും ഹുബെയില്‍ നിന്നുമുള്ള ആളുകള്‍ക്ക് തുടക്കത്തില്‍ത്തന്നെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഫെബ്രുവരി 1 മുതല്‍ തന്നെ ഹുബെ പ്രവിശ്യയില്‍ നിന്നും വരുന്നവര്‍ക്ക് സിംഗപ്പൂരും ഹോങ്കോങ്ങും പ്രവേശനം നിരോധിച്ചു. അത്രയും ശ്രദ്ധ പുലര്‍ത്തിയത് കൊണ്ടുതന്നെ കഴിഞ്ഞയാഴ്ചയാണ് കൊറോണ മൂലം സിംഗപ്പൂരില്‍ രണ്ടു പേര്‍ ആദ്യമായി മരിക്കുന്നത്. കടുത്ത യാത്രാനിയന്ത്രണങ്ങള്‍ മൂലം ഹോങ്കോങ്ങിലും കൊറോണ പടര്‍ന്നു പിടിക്കാതെ രക്ഷപെട്ടു.
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ഉപദേശത്തിന് വിരുദ്ധമായി കടുത്ത യാത്രാ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് സിംഗപ്പൂരും ഹോങ്കോങ്ങും ഫെബ്രുവരി 3 ന് വ്യക്തമാക്കിയിരുന്നു. പകരം വൈറസ് കൂടുതല്‍ ബാധിച്ച ഹുബെയിലേക്ക് മാത്രം പ്രത്യേക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് അവര്‍ ചെയ്തത്.
വുഹാനിലെ അവസാനത്തെ താൽക്കാലിക കൊറോണ വൈറസ് ആശുപത്രികളും അടച്ചുപൂട്ടുകയും ഭൂരിഭാഗം കടകളും വീണ്ടും തുറക്കുകയും ചെയ്തതോടെ താമസക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങളും ഈ ഏപ്രിൽ എട്ടിന് നീക്കാൻ ആണ് തീരുമാനം. രോഗമില്ലെന്ന സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ഉള്ള പ്രദേശവാസികള്‍ക്ക് മേലുള്ള ആഭ്യന്തര യാത്രാ നിയന്ത്രണങ്ങള്‍ ഹുബെയില്‍ ഇതിനോടകം തന്നെ എടുത്തു മാറ്റിയിട്ടുണ്ട്.
എന്നാല്‍ കൊറോണ വൈറസിന്‍റെ തിരിച്ചു വരവ് വീണ്ടുമുണ്ടാകുമോ എന്ന ഭയം നില നില്‍ക്കുന്നുണ്ട്. ചൈനയിലും ദക്ഷിണകൊറിയയിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. പുറമേ നിന്ന് വന്നവരിലാണ് വീണ്ടും രോഗം കണ്ടെത്തിയത് എന്നതിനാല്‍ ആഭ്യന്തര യാത്രകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുന്നതില്‍ തടസ്സമൊന്നും ഉണ്ടാവില്ല എന്നാണു കരുതപ്പെടുന്നത്.