'ദൈവാനുഗ്രഹം കൊണ്ടാണ് ആ യാത്ര നടക്കാത്തത്': മുടങ്ങിയ യാത്രയെക്കുറിച്ച് മിഥുൻ
Mail This Article
അവതാരകനും അഭിനേതാവുമായി മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങുന്ന മിഥുൻ രമേശിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. തന്മയത്വമുള്ള അവതരണ ശൈലി തന്നെയാണ് കുടുംബസദസ്സുകൾക്ക് മിഥുനെ പ്രിയങ്കരനാക്കുന്നത്. റേഡിയോ ജോക്കി, നടൻ എന്നീ നിലകളിലും മികവു തെളിയിച്ച മിഥുന്റെ ഇഷ്ടങ്ങളിലൊന്നാണ് യാത്രകൾ. എത്ര തിരക്കായാലും കുടുംബവുമൊത്തുള്ള യാത്രകൾക്കായി മിഥുൻ എങ്ങനെയും സമയം കണ്ടെത്തും. കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ ലോക്ഡൗണിലായതോടെ എവിടേക്കും യാത്ര പോകുവാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ.
വേക്കേഷന് മിഥുനും യാത്രയ്ക്കുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. പാരിസ് – സ്വിറ്റ്സർലൻഡ് യാത്രയായിരുന്നു പ്ലാൻ ചെയ്തത്. മേയ് നാലിന് മിഥുന്റെ ജന്മദിനമാണ്. പിറന്നാൾ പാരിസില്‍ ആഘോഷമാക്കാം എന്ന ആഗ്രഹവും യാത്രയ്ക്ക് പിന്നിലുണ്ടായിരുന്നു.
പാരിസ് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം, മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും ഹണിമൂൺ ട്രിപ്പ് പാരിസിലേക്കായിരുന്നു. ഒരിക്കല്‍ കൂടി അവിടേക്ക് മോളെയും കൂട്ടി പോകാം എന്ന ആഗ്രഹവുമുണ്ടായിരുന്നു. സ്വിറ്റ്സർലൻഡിലെ ഡിസ്നിലാൻഡിൽ ഞങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ മുതൽ മോൾക്കും വലിയ ആഗ്രഹമായിരുന്നു അവിടെ പോകണമെന്നതെന്നും മിഥുൻ പറയുന്നു.
ടൂർ ഏജൻസിയുമായി സംസാരിച്ച് പ്ലാൻ ചെയ്തിരുന്നു. ആ സമയത്തായിരുന്നു കൊറോണ പടർന്നുപിടിച്ചത്. എല്ലാമൊന്നു ശാന്തമായിട്ട് ബുക്ക് ചെയ്യാമെന്നായിരുന്നു തീരുമാനിച്ചത്. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും സ്ഥിതി വഷളായി. ദൈവാനുഗ്രഹം കൊണ്ടാണ് അന്നു യാത്രയ്ക്കായി ബുക്ക് ചെയ്യാതിരുന്നതെന്നു മിഥുൻ പറയുന്നു. ഇൗ സമയത്ത് ഫാമിലിയായി കോഴിക്കോട് ട്രിപ് പ്ലാൻ ചെയ്തിരുന്നു ആ യാത്രയും കോറോണ കാരണം ഒഴിവാക്കേണ്ടി വന്നു.
യാത്രകൾ ഒഴിവാക്കേണ്ടി വന്നതിൽ വിഷമമുണ്ട് എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവനാണ് വലുത്. ഗവൺമെന്റും ആരോഗ്യമന്ത്രാലയവും നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതമായി വീടിനുള്ളിൽ കഴിയാം. കോറോണ എന്ന മഹാമാരിയിൽ നിന്നു മുക്തി നേടിയിട്ട് എവിടേക്കായാലും യാത്രപോകാം – മിഥുൻ പറയുന്നു.
മിഥുൻ ഇപ്പോൾ ദുബായിലാണ്. അവിടെ പൂർണമായും ലോക്ഡൗൺ അല്ലെങ്കിലും ഏകദേശം അതേ രീതിയാണ്. അവശ്യകാര്യങ്ങൾക്കു മാത്രമേ ആരും പുറത്തിറങ്ങാറുള്ളൂ. ട്രാഫിക്കും തിരക്കുകളുമൊക്കെയുള്ള ഇടം ബഹളങ്ങളൊന്നും ഇല്ലാതെ പെട്ടെന്ന് ശാന്തമായപ്പോൾ അതിന്റെതായ ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട്. ലോകത്തെ പിടിച്ചുലച്ച ഇൗ മഹാമാരിയിൽ നിന്നു രക്ഷപ്പെടാം, സുരക്ഷിതരായി വീടിനുള്ളിൽ ഇരിക്കൂ, ഇപ്പോഴത്തെ ഇൗ സാഹചര്യങ്ങൾ മാറി എല്ലാം പഴയനിലയിലാവുമെന്നും മിഥുൻ പറയുന്നു.