ADVERTISEMENT

ടൂറിസത്തിന്റെ തലസ്ഥാനമെന്നു വേണമെങ്കില്‍ പാരിസിനെ വിളിക്കാം. ഇത്തരം അനേകം വിളിപ്പേരുകളുള്ള  ഈ സുന്ദരസുരഭില നഗരം ഒരല്‍പം ചെലവേറിയതുമാണ്. പ്രണയത്തിന്റെ നഗരമാണ് പാരിസ് എന്ന് ആർക്കും തോന്നിപ്പോകും, അവിടുത്തെ ഒാരോ കാഴ്ചയ്ക്കും പ്രണയത്തിന്റെ മുഖമാണ്. സുന്ദരകാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് പാരിസിലേക്ക് പറക്കുന്നത്. 

കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഇൗഫൽ ടവർ ലോകത്ത് ഏറ്റവുമധികം സഞ്ചാരികള്‍ സന്ദര്‍ശിച്ചിക്കുന്ന പൊതു നിര്‍മിതിയാണ്; പ്രതിദിനം 20,000 ആളുകള്‍. ടിക്കറ്റ് ബുക്ക് ചെയ്താലും ലിഫ്റ്റില്‍ കയറാന്‍ മണിക്കൂറിലേറെ ക്യൂ നില്‍ക്കേണ്ടി വരും. രാവിലെ 9 മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. ജൂണ്‍ - സെപ്റ്റംബര്‍ മാസങ്ങളില്‍ സമയത്തില്‍ വ്യത്യാസം വരും.

ഇരുട്ട് വീണാൽ ഇൗഫൽ പതിന്മടങ്ങു സുന്ദരിയാവും. 1889 മാർച്ച് 31–ന് ലോകത്തിനു സമർപ്പിക്കപ്പെട്ട ഈഫൽ ടവർ പിന്നീട് 41 വർഷം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിതി എന്ന സ്ഥാനം (327 മീറ്റർ) അലങ്കരിച്ചു. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഇതിനേക്കാൾ കൂടുതൽ ഉയരമുള്ള പല നിർമിതികൾ ഉണ്ടെങ്കിലും ഇന്നും ലോക ജനത ഏറ്റവും കൂടുതൽ പണം ചെലവഴിച്ചു കാണുന്ന മനോഹര നിർമിതി എന്നത് ഈഫൽ ടവറിന് സ്വന്തം. ഏകദേശം 70 ലക്ഷം ആളുകൾ ഈ മനോഹര രൂപം കാണാൻ ഓരോ വർഷവും വന്നെത്തുന്നു. രാത്രികാലങ്ങളിൽ വർണ്ണാഭമായി ഈ കെട്ടിടം വെട്ടിത്തിളങ്ങുന്നത് കാണുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.

ഇൗഫൽ ടവറിന്റെ ഒന്ന്, രണ്ട് നിലകളില്‍ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നാം നിലയിലേക്കും അതിനു മുകളിലേക്കും യാത്ര ചെയ്യണമെങ്കില്‍ പ്രത്യേകം ടിക്കറ്റ് എടുക്കണം. രണ്ടാം നിലയില്‍ നിന്നു പ്രത്യേകം ലിഫ്റ്റുണ്ട്. ഒന്ന്, രണ്ട് നിലകള്‍ മാത്രം സന്ദര്‍ശിക്കാനുള്ള ടിക്കറ്റും ലഭ്യമാണ്.

ശൈത്യകാലത്ത് ഒന്നാം നിലയില്‍ ഐസ് സ്‌കേറ്റിങ് നടത്താറുണ്ട്. ഇൗഫൽ ടവറിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ഷാംപെയിന്‍ ബാര്‍. അവിടെ നിന്നാല്‍ പാരിസ് നഗരം മുഴുവന്‍ കാണാം. ഐഫല്‍ ടവര്‍ പൊതു നിര്‍മിതി ആണെങ്കിലും രാത്രി വൈദ്യുത ദീപങ്ങള്‍ അലങ്കരിക്കുമ്പോള്‍ ഫൊട്ടോഗ്രഫിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇല്യൂമിനേറ്റഡ് ടവറിന്റെ ഫോട്ടോ കോപ്പിറൈറ്റ് നിയമത്തിനു വിധേയമാണ്. ഈഫൽ ടവറിന്റെ ശില്‍പിയുടെ പേര് ഗുസ്‌തെവ് ഈഫല്‍ എന്നാണ്. ഫ്രഞ്ച് നിയമപ്രകാരം, പകർപ്പവകാശ പരിരക്ഷ  ഉടമയുടെ ജീവിതകാലത്തും പിന്നീട് 70 വർഷത്തേക്കും നീണ്ടുനിൽക്കും. 1923 ൽ ഈഫൽ അന്തരിച്ചു, അതിനാൽ 1993 ൽ ഈഫൽ ടവർ പൊതുസഞ്ചയത്തിൽ പ്രവേശിച്ചു. പകൽ ടവറിന്റെ ഫോട്ടോ പകർത്തുന്നതിൽ കുഴപ്പമില്ല. രാത്രിയിൽ ഇല്യൂമിനേറ്റഡ് ടവറിന്റെ ഫോട്ടോ കോപ്പിറൈറ്റ് നിയമത്തിനു വിധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com