ADVERTISEMENT

ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ആരുണ്ട്‌? മിക്കവരും കുട്ടിക്കാലത്ത് കണ്ട ഏറ്റവും മനോഹരമായ സ്വപ്നങ്ങളില്‍ ഒന്നായിരിക്കും ചോക്ലേറ്റ് കൊണ്ടുള്ള മല! അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഈ ഭൂമിയില്‍ അത്തരത്തിലൊരിടം ശരിക്കും ഉണ്ടെന്നു കേട്ടാലോ? അതേ... സംശയിക്കേണ്ട, സത്യമാണ്!

ഫിലിപ്പീന്‍സിലാണ് ഈ അത്ഭുതം കാണാനാവുക. ബോഹോള്‍ പ്രവിശ്യയിലെ കാര്‍മെനിലും ബാടുവാനിലും സാഗ്ബെയ്നിലുമായി 50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന സെബുവാനോ മലനിരകളാണ്‌ 'ചോക്ലേറ്റ് മലകള്‍' എന്ന പേരില്‍ അറിയപ്പെടുന്നത്. ആകെ ഏകദേശം 1,776 മലകള്‍ ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വേനലാകുമ്പോള്‍ പുല്‍ത്തകിടികള്‍ കരിഞ്ഞ് ചോക്ലേറ്റ് നിറമാകുന്നതാണ് ഇവയ്ക്ക് ഈ പേര് കിട്ടാന്‍ കാരണമായത്. ബോഹോളിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ് ഇവിടമെന്ന് മാത്രമല്ല, പ്രവിശ്യയുടെ പതാകയിലും ഇത് സ്ഥാനം നേടിയിട്ടുണ്ട്.

രാജ്യത്തെ മൂന്നാമത്തെ ദേശീയ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ചോക്ലേറ്റ് ഹില്‍സ്, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിര്‍ദ്ദേശവും ഇതിനോടകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ഇവിടത്തെ കുന്നുകളില്‍ രണ്ടെണ്ണം ടൂറിസ്റ്റ് റിസോർട്ടുകളായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക തലസ്ഥാനമായ ടാഗ്‌ബിലാരനിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള കാർമെനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ചോക്ലേറ്റ് ഹിൽസ് കോംപ്ലക്സാണ് അതില്‍ ഒന്ന്. കാർമെനിലെ ചോക്ലേറ്റ് ഹിൽസ് സമുച്ചയത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള സാഗ്ബയാനിലെ സാഗ്ബയാൻ കൊടുമുടിയാണ് മറ്റൊന്ന്. ഇവിടങ്ങളില്‍ നിന്ന് നോക്കിയാല്‍ ചോക്ലേറ്റ് ഹില്‍സിന്‍റെ മനോഹരമായ കാഴ്ച കാണാം.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മണ്ണൊലിപ്പും മഴയും മൂലം ഈ പ്രദേശത്തുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകള്‍ അലിഞ്ഞതാണ് ഈ കുന്നുകളുടെ രൂപീകരണത്തിന് കാരണമായത് എന്ന് പറയപ്പെടുന്നു. മഴക്കാലത്തുൾപ്പെടെ വർഷത്തിൽ ഏത് സമയത്തും ചോക്ലേറ്റ് ഹിൽസ് സന്ദർശിക്കാം. എന്നാല്‍, ചോക്ലേറ്റ് ഉരുക്കിയൊഴിച്ചത് പോലെയുള്ള മനോഹരമായ കാഴ്ച കാണണമെങ്കില്‍ വേനല്‍ക്കാലത്ത് തന്നെ പോകുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com