ADVERTISEMENT

ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച് അടക്കി വാണ ചക്രവര്‍ത്തിമാരുടെ വീരകഥകള്‍ നാം ഒരുപാടു കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഒരു നഗരം മുഴുവന്‍ സ്വന്തമായുള്ള ആരെയെങ്കിലും കുറിച്ച് കേട്ടിട്ടുണ്ടോ? അതും ആ നഗരത്തില്‍ താമസിക്കുന്ന ഏക ആള്‍ എന്ന ബഹുമതിയോടെ!

യുഎസിലെ നെബ്രാസ്കയിലുള്ള മോണോവിയാണ് ഇങ്ങനെ ഒരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഒരേയൊരു പട്ടണം. 2010ലെ സെന്‍സസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 1 ആയിരുന്നു! ഇവിടുത്തെ മേയറും ലൈബ്രേറിയനും ബാര്‍ ടെന്‍ഡറുമെല്ലാം ഒരാളാണ്. താന്‍ തന്നെ അപേക്ഷിച്ച ബാര്‍ ലൈസന്‍സ് സ്വയം അനുവദിക്കുന്നതും താന്‍ തന്നെ അടയ്ക്കുന്ന സ്വന്തം വീട്ടുനികുതി സ്വീകരിക്കുന്നതുമെല്ലാം ഇവര്‍ തന്നെ. എല്‍സി ഐലർ എന്ന 86 കാരിയാണ് ഈ അപൂര്‍വ ബഹുമതിക്ക് ഉടമയായ ലോകത്തിലെ ഏക ആള്‍!ഭർത്താവ് റൂഡിയുടെ മരണ ശേഷം 2004- ലാണ് ഐലർ മോണോവിയിലെ ഏക താമസക്കാരിയായത്. പിന്നീടുള്ള 13 വർഷത്തിനിടയിൽ ഐലർ രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. 

monowi1

നെബ്രാസ്ക സ്വദേശിയായിരുന്നു ഐലറുടെ അമ്മ. അച്ഛനാവട്ടെ, ജർമനിയിൽ നിന്ന് കുടിയേറി വന്നതായിരുന്നു. നഗരത്തിനു പുറത്തുള്ള ഒരു കൃഷിയിടത്തിലായിരുന്നു അവര്‍ വളര്‍ന്നത്. ഏഴര മൈൽ അകലെയുള്ള ലിഞ്ചിലെ ഹൈസ്കൂള്‍ പഠനത്തിനു ശേഷം കൻസാസ് സിറ്റിയിലെ എയർലൈൻ സ്കൂളിൽ ചേർന്നു. തുടർന്ന് ഓസ്റ്റിനിലും ഡാളസിലും റിസർവേഷൻ ഓഫിസറായി ജോലി ചെയ്തു. 19-ാം വയസ്സിൽ, സ്കൂള്‍ സുഹൃത്തായിരുന്ന റൂഡിയെ വിവാഹം കഴിച്ചു. കൊറിയൻ യുദ്ധസമയത്ത് വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ആളായിരുന്നു റൂഡി. വിവാഹശേഷം കുറച്ചു കാലം ഒമാഹയിൽ ആയിരുന്നു താമസം. തുടര്‍ന്ന് മോണോവിയില്‍ സ്ഥിര താമസമാരംഭിച്ച അവര്‍ 1975- ൽ മദ്യശാല തുടങ്ങി. ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്ന ഈ ബാറിലെ ഏക മുഴു സമയ ജീവനക്കാരിയും ഐലർ മാത്രമാണ്. തിരക്കു കൂടുതല്‍ ഉള്ള സമയങ്ങളില്‍ മാത്രം അധിക ആളുകള്‍ ജോലിക്കുണ്ടാവും. അവശ്യസമയത്ത് ഇവിടെയെത്തുന്ന ആളുകളും ഐലർക്ക് ഒരു കൈ സഹായം നൽകാന്‍ മടിക്കാറില്ല.

മറ്റു പ്രദേശങ്ങളില്‍ എന്ന പോലെ എന്തെങ്കിലും ആവശ്യം വന്നാല്‍ ആശ്രയിക്കാന്‍ ഇവിടെ മുൻസിപ്പാലിറ്റിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിചയക്കാരാണ്‌ ഐലർക്ക് തുണ. 

1902-ല്‍ എല്‍ഖോണ്‍ മിസൗറി വാലി റെയില്‍ റോഡിനു വേണ്ടിയാണ് മോണോവി എന്ന ഗ്രാമം വിഭാവനം ചെയ്യപ്പെട്ടത്. 1930കളില്‍ 150 പേരോളം ഇവിടെ ഉണ്ടായിരുന്നു. ജോലിക്കും പഠനത്തിനും മികച്ച അവസരങ്ങള്‍ക്കും മറ്റുമായി ഇവരുടെ പുതു തലമുറ ഇവിടം വിട്ടു മറ്റിടങ്ങളിലേക്ക് ചേക്കേറി. ഒരു കാലത്ത് കന്നുകാലി-വ്യവസായം പച്ച പിടിച്ചു വന്ന നഗരമായിരുന്നു മോണോവി. 1980- ഓടെ ഇവിടുത്തെ ജനസംഖ്യ വെറും 18 ആയി കുറഞ്ഞു. ഐലറുടെ സ്വന്തം മകനും മകളും ഉൾപ്പെടെയുള്ള ചെറുപ്പക്കാർ തൊഴിലവസരങ്ങൾ തേടി നാട് വിടുന്നത് ഈ സമയത്താണ്.  െഎവയിലുള്ള സിയോക്സ് സിറ്റിയില്‍ കുടുംബമായി താമസിക്കുകയാണ് ഇന്നവര്‍.

കുട്ടികളും പേരക്കുട്ടികളും ഒന്നും ഒപ്പമില്ലെങ്കിലും ഐലര്‍ക്ക് പരാതിയില്ല. ഈ പ്രായത്തിലും ഊര്‍ജ്ജസ്വലയായ ഇവര്‍ക്ക് സുഹൃദ് വലയങ്ങള്‍ തന്നെ ധാരാളം. ഏകാന്തതയ്ക്ക് ആ ജീവിതത്തില്‍ സ്ഥാനമില്ല. ഒഴിവു ദിനങ്ങളില്‍ ബാറിനുള്ളില്‍ സ്ഥിരമായി ഒത്തു ചേരുന്ന ദീര്‍ഘകാല സുഹൃത്തുക്കളുമുണ്ട്.

0.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ നഗരം നെബ്രാസ്കയുടെ വടക്കുകിഴക്കന്‍ ഭാഗത്ത്, നയോബ്രാര നദിക്കും മിസ്സൗരി നദിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ആകെ മൂന്നു വീടുകളില്‍ ഒരെണ്ണത്തിലാണ് ഏക താമസക്കാരിയായ ഐലറുടെ വാസം.

English Summary: Monowi Nebraska: population 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com