സാമൂഹിക അകലം പാലിക്കാൻ സ്റ്റഫ് ചെയ്ത മൃഗങ്ങൾ; ജപ്പാനിലെ മൃഗശാലയും കഫേയും
Mail This Article
ഷിജുവോക പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന മൃഗശാലയിലെ ഗിബ്ബോണ്ടെ ഫോറസ്റ്റ് അനിമൽ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന രണ്ട് ഉപഭോക്താക്കൾക്കിടയിൽ സാമൂഹിക അകലത്തിനായി സ്റ്റഫ്ഡ് മൃഗങ്ങളെയാണ് ഉപയോഗിക്കുന്നത്. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു പേർക്ക് ഇരിക്കാം. അടുത്ത ടേബിളുകളിൽ സ്റ്റഫ് ചെയ്ത് മൃഗങ്ങളെയാണ് വച്ചിരിക്കുന്നത്. ഒരു മീറ്റർ അകലം കൃത്യമായി പാലിച്ചാണ് മൃഗരൂപങ്ങളും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എലിയായ കാപ്പിബറസിന്റെ സ്റ്റഫ് അടക്കമാണ് ഇവിടെയുള്ളത്. ലോക്ഡൗണിൽ അടച്ച മൃഗശാല മേയ് 16 നാണ് വീണ്ടും തുറന്നത്.
കോവിഡ് വ്യാപനത്തിനെതിരെസാനിറ്റൈസർ ഉപയോഗിക്കുന്നതും മാസ്ക് ധരിക്കുന്നതും ഇവിടെ നിർബന്ധമാക്കിയിട്ടുണ്ട്.
സ്റ്റഫ് ചെയ്ത മൃഗങ്ങൾക്കൊപ്പം ഇരിക്കുക എന്ന ആശയം കുട്ടികളെ രസിപ്പിക്കാൻ മാത്രമല്ല, യാതൊരു ആശങ്കയുമില്ലാതെ സമാധാനത്തോടെ ഭക്ഷണം കഴിക്കാനും സന്ദർശകരെ അനുവദിക്കുന്നു. സ്റ്റഫ് ചെയ്ത മൃഗങ്ങളുടെ സ്ഥാനം മാറ്റി അവിടെ ഇരിക്കാനോ അവയെ എടുത്തുകൊണ്ട് പോകാനോ അനുവദിക്കില്ല. കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രമേ ഉപഭോക്താക്കൾക്ക് ഭക്ഷണം കഴിക്കാൻ അനുവാദമുള്ളൂ.
സ്റ്റഫ് ചെയ്ത മൃഗങ്ങൾക്കിടയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് രസകരമാണെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. അതിനാൽ ഈ ആശയം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.