വത്തിക്കാനിലെ അമൂല്യ നിധി; ക്രിസ്തുവിന്റെ രക്തം വീണ് കുതിര്‍ന്ന 28 മാര്‍ബിള്‍ പടികള്‍
Mail This Article
കുരിശുമരണത്തിലേക്ക് നടന്നടുക്കവേ യേശുക്രിസ്തുവിന്‍റെ പാവനരക്തം വീണു കുതിര്‍ന്നതെന്ന് വിശ്വസിക്കപ്പെടുന്ന റോമിലെ 28 ‘വിശുദ്ധ പടി’കള്‍ ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ഹെലീനയാണ് ഈ പടികൾ ജറുസലമില്‍നിന്നു റോമിലേക്കു കൊണ്ടുവന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ‘സ്കാല സാങ്ങ്റ്റ’ എന്ന് വിളിക്കപ്പെടുന്ന ഈ പടികള്‍ 1700 കളുടെ തുടക്കം മുതൽ മരപ്പാളികൾ കൊണ്ടു പൊതിഞ്ഞു സംരക്ഷിച്ചു വരികയായിരുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ൽ ഹ്രസ്വകാലത്തേക്ക് ഇത് തുറന്നു.
വത്തിക്കാനിലെ പുണ്യസ്ഥലങ്ങളില്‍ വച്ച് ഏറ്റവും അമൂല്യമായി കരുതപ്പെടുന്ന ഈ കോണിപ്പടികള്‍ പൊതുജനശ്രദ്ധയിലേക്ക് വരുന്നത് 300 വർഷം മുന്‍പാണ്. പക്ഷേ ഈ മാര്‍ബിള്‍ നിര്‍മിത പടികള്‍ സന്ദർശകർക്കായി തുറന്നുകൊടുത്തത് കഴിഞ്ഞ വര്‍ഷം മാത്രമാണ്.
മധ്യകാലഘട്ടത്തിൽ, ‘സ്കാല പിലാത്തി’ (പീലാത്തോസിന്‍റെ പടികൾ) എന്നാണ് ഇവയെ വിളിച്ചിരുന്നത്. മുട്ടില്‍ നിന്നുകൊണ്ടു മാത്രമേ ഈ പടികള്‍ കയറാനാവൂ. 1589ല്‍ സാധാരണ ഉപയോഗത്തിനായി ഈ പടികളുടെ ഇരുവശത്തും രണ്ടു ഗോവണികള്‍ വീതം നിര്‍മ്മിച്ചു. 1724-ൽ, ബെനഡിക്റ്റ് പന്ത്രണ്ടാമൻ മാർപാപ്പ സംരക്ഷണത്തിനായി ഈ മാർബിൾ പടികൾ മരത്തിൽ പൊതിഞ്ഞു. പടികൾ കയറുന്ന തീർഥാടകർ മാർബിളിനു നാശം വരുത്തിയതിനെതുടർന്നായിരുന്നു ഇത്.
2019 ലാണ് ഈ ആവരണം നീക്കം ചെയ്തത്. 2019 ഏപ്രിലിനും 2019 ജൂലൈയ്ക്കുമിടയിൽ പടികൾ പൊതുജനങ്ങൾക്കായി തുറന്നിടുകയും പിന്നീട് വീണ്ടും തടിയിൽ മൂടുകയും ചെയ്തു. ഈ സമയത്ത് തീർഥാടകർക്ക് 300 വർഷത്തിനിടെ ആദ്യമായി മുട്ടുകുത്തി മാർബിൾ പടികൾ കയറാൻ അനുവാദം ലഭിച്ചു.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ചാള്‍സ് ഡിക്കന്‍സ് തുടങ്ങി അനവധി പ്രമുഖര്‍ ഈ പടികള്‍ കയറിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.