ലണ്ടനിലെ ഫോൺ ബൂത്ത് ഇപ്പോൾ മിനി കഫേയാണ്
Mail This Article
മൊബൈൽ ഫോൺ വന്നപ്പോൾ വിസ്മൃതിയിലേയ്ക്ക് കൂപ്പുകുത്തിയതാണ് ടെലിഫോൺ ബൂത്തുകൾ. ഒരു കാലത്ത് ഏതൊരു നഗരത്തിന്റെയും മുഖഛായ തന്നെയായിരുന്നു ഫോൺ ബൂത്ത്. എന്നാലിന്ന് ഭൂരിഭാഗം രാജ്യങ്ങളിലും ഈ ടെലിഫോൺ ബൂത്തുകൾ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അങ്ങ് ലണ്ടനിൽ ഈ ബൂത്തുകൾ മറ്റൊരു രീതിയിൽ ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്.
ഉപയോഗശൂന്യമായ മൂന്ന് ഫോൺ ബൂത്തുകളെ മിനി കഫേകളായി രൂപമാറ്റം വരുത്തിരിക്കുകയാണ് ലണ്ടൻ നഗരത്തിൽ. കൊളംബിയൻ സ്വദേശികളായ ദമ്പതികളാണ് നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ ആമർ കഫെ എന്ന പേരിൽ ഈ ബൂത്ത് കഫേ തുറന്നത്. അവയിലൊന്ന് ചിസ്വിക്കിലും മറ്റൊന്ന് ഗ്രീൻവിച്ച് മാർക്കറ്റ് വില്ലേജിലുമാണ്. കോഫി, ഐസ്ക്രീം, പേസ്ട്രി എന്നിവ വിളമ്പുന്ന ടേക്ക്അവേ കിയോസ്‌കാണ് ഇത്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് മാർച്ചിൽ ഈ കഫെ തുറന്ന് പ്രവർത്തനമാരംഭിച്ചുവെങ്കിലും ലോക്ഡൗൺ കാരണം ഷോപ്പ് അടയ്‌ക്കേണ്ടിവന്നു, ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ കഫേയും ഭക്ഷണപ്രേമികളെ കാത്ത് റെഡിയാണ്.
ആമർ കഫെ ,ഒരു ടേക്ക്അവേ കിയോസ്‌കാണെങ്കിലും സാമൂഹിക അകലം പാലിക്കുന്ന ഈ സമയങ്ങളിൽ ഇത് തികച്ചും അനുയോജ്യമാണ്.മെനു പങ്കിടാതെ, അല്ലെങ്കിൽ രോഗബാധിതരാകാനുള്ള സാധ്യതയില്ലാതെ, ഈ മനോഹരമായ ചെറിയ കഫേയിൽ നിന്ന് നിങ്ങൾക്ക് ഭക്ഷണം തിരഞ്ഞെടുക്കാനും ഓർഡർ ചെയ്യാനും മാറിനിൽക്കാനും കഴിയും.
കൊളംബിയൻ കോഫിയാണ് ഇവിടുത്തെ പ്രത്യേകത. കൊളംബിയ സ്വദേശിയായ ലോയിനിസ് ഹെർണാണ്ടസ് അവിടെ നിന്ന് കോഫി ഇറക്കുമതി ചെയ്താണ് ഈ ബൂത്തിൽ കച്ചവടം നടത്തുന്നത്. ഈ ദമ്പതികളുടെ പുത്തൻ ആശയത്തോട് നഗരവാസികളിൽ നിന്ന് ഊഷ്മളമായ പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നഗരാതിർത്തികളിൽ നിന്ന് പോലും പലരും ടെലിഫോൺ ബൂത്ത് കഫേ അന്വേഷിച്ച് എത്തുന്നുണ്ടത്രേ. കൊളംബിയൻ കോഫിയ്ക്ക് ആവശ്യക്കാർ ഏറി വരുന്നതായും പറയുന്നു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കൾ തങ്ങളുടെ കഫേയിൽ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
യുകെ നിലവിൽ ലോക്ഡൗൺ ഒഴിവാക്കി 2 മീറ്റർ സാമൂഹിക അകലം പാലിക്കാനുള്ള നിയമം ഏർപ്പെടുത്തിയിരിക്കുകയാണ്.