ഇവിടെയെത്തിയാൽ കൊറോണ വന്നിട്ടേയില്ലെന്ന് തോന്നും
Mail This Article
ബാറുകളും റസ്റ്ററന്റുകളും നിറഞ്ഞിരിക്കുന്നു. ആളുകൾ ആസ്വദിച്ച് ജീവിക്കുന്നു. മനോഹരമായ പ്രകൃതിസൗന്ദര്യം നിറഞ്ഞ സ്ഥലങ്ങൾ, വിനോദസഞ്ചാരികൾക്കായി എല്ലാം തുറന്നിരിക്കുന്നു. കൊറോണ വൈറസ് ഒരിക്കലും ബാധിക്കാത്ത ഒരു ലോകത്താണ് എത്തിയതെന്ന് ഐസ്‌ലൻഡ് സന്ദർശിക്കുന്നവർക്ക് തോന്നും.
ലോക്ഡൗണിലായ രാജ്യങ്ങളിൽനിന്നു വരുന്ന ആളുകൾ തിരക്കേറിയ റെയ്ജാവിക് കഫേയിൽ ഇരിക്കുന്നതും പ്രസിദ്ധമായ ഗുൽഫോസ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതുമെല്ലാം മുമ്പത്തെപ്പോലെ സർവ്വസാധാരണമായിരിക്കുന്നു. ഐസ്‌ലാൻഡ് കോവിഡ് -19 ൽ നിന്ന് പ്രതിരോധശേഷി കൈവരിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം. ആരോഗ്യമേഖല ശക്തമാക്കുകയും പകർച്ചവ്യാധിയെ നിയന്ത്രണ വിധേയമാക്കുകയും ചെയ്തതിനാലാണ് ടൂറിസത്തിലേക്കു തിരിച്ചു പോകാൻ ഐസ്‌ലൻഡിന് സാധ്യമായത്.
ജൂൺ 15 ന് അതിർത്തികൾ വീണ്ടും തുറക്കാൻ രാജ്യം തീരുമാനിച്ചു. രണ്ട് ദിവസത്തിന് ശേഷം, ജൂൺ 17 ന് ഐസ്‌ലൻഡ് വാർഷിക ദേശീയ ദിനം പതിവുപോലെ ജനപങ്കാളിത്തത്തോടെ തന്നെ ആഘോഷിച്ചു, നാട്ടുകാർ തലസ്ഥാനത്തെ മനോഹരമായ നോർഡിക് തെരുവുകളിൽ ഒത്തുചേർന്നു. പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്സ്ദതിർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ വന്നപ്പോൾ ആരും സാമൂഹിക അകലം പാലിക്കുകയോ മാസ്കുകൾ ധരിക്കുകയോ ചെയ്തില്ല.
എന്നാൽ വിമാനത്താവളത്തിൽ മാസ്കുകൾ നിർബന്ധമാണ്. ഐസ്‌ലാൻഡിൽ എവിടെയും മാസ്ക് ആവശ്യമില്ല. ഐസ്‌ലന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, യാത്രക്കാർ വിമാനങ്ങളിലും വിമാനത്താവളത്തിന്റെ അറൈവിങ് ഹാളുകളിലും മാസ്ക് ധരിക്കണം. പൂർണമായും കോവിഡ് ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ സാധിക്കൂ.
മണിക്കൂറുകൾക്ക് ശേഷം ടെക്സ്റ്റ് മെസേജിലൂടെ ടെസ്റ്റ്ഫലങ്ങൾ വരും. പോസിറ്റീവ് ആണെങ്കിൽ, സന്ദർശകർ നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്റീനിൽ പ്രവേശിക്കണം. ടെസ്റ്റ് നടത്താതെ നേരിട്ട് ക്വാറന്റീനിലേക്ക് പോകാനുള്ള സംവിധാനവുമുണ്ട്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ, സന്ദർശകർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഐസ്‌ലൻഡ് ആസ്വദിക്കാൻ സ്വാതന്ത്ര്യമുണ്ട്.
ജൂലൈ 1 മുതൽ, യൂറോപ്പിലെ ഷെങ്കൻ സോണിനപ്പുറത്തുള്ള രാജ്യങ്ങളിലേക്ക് ഐസ്‌ലൻഡ് തുറക്കുമ്പോൾ, സന്ദർശകർ 114 ഡോളർ നൽകേണ്ടിവരും. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ കാതലായ സംഭാവന നൽകുന്ന മേഖലയാണ് ടൂറിസം. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ വലിയ സാമ്പത്തിക ഞെരുക്കത്തിലാണ് രാജ്യം. വീണ്ടും ടൂറിസത്തിലൂടെ കരകയറാനുള്ള ഒരുക്കത്തിലാണ് ഐസ്‌ലാൻഡ്.