ADVERTISEMENT

പ്രകൃതി അപൂർവ്വ രഹസ്യങ്ങളുടേയും നിഗൂഢമായ നിധികളുടെയും കലവറയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന അനേകമനേകം കാഴ്ചകളുണ്ട് നമ്മുടെ ഭൂമിയിൽ. അവയിൽ പലതിനും കൃത്യമായ ഉത്തരങ്ങളോ നിർവചനങ്ങളോ നൽകാനുമാകില്ല. അത്തരമൊരു അപൂവ്വമായ കാഴ്ചയുണ്ട് അങ്ങ്  ഓസ്ട്രേലിയയിൽ. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഓസ്ട്രേലിയയിലെ പൂർണലുലു ദേശീയോദ്യാനം. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ് ബംഗിൾ ബംഗിൾസ്. എന്താണ് ഇതിനിത്ര പ്രത്യേകത എന്നാണോ. ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയുടെ ഇടപെടൽ മൂലം വലിയ മണൽകല്ലുകൾ താഴികക്കുടങ്ങളുടെ രൂപത്തിൽ കാണപ്പെടുന്ന ഇടമാണ് ഇത്. 

പലനിറങ്ങളിൽ ആയി കാണപ്പെടുന്ന അതിശയകരമായ ലാൻഡ്‌സ്‌കേപ്പ് ആണ് ബംഗിൾ ബംഗിൾസ്. ബംഗിൾ ബംഗിളുകൾ  20,000 വർഷത്തിലേറെ പഴക്കമുള്ള ഒരു തദ്ദേശീയ സംസ്കാരത്തിന്റെ ആവാസ കേന്ദ്രമാണ്. ആദിവാസി ഗോത്ര വിഭാഗമായ കിജാ ഗോത്രവർഗ്ഗക്കാർക്ക് മാത്രമറിയാവുന്ന ഒരു രഹസ്യ സ്ഥലം മാത്രമായിരുന്നു ഇത് 1980 വരെ. പിന്നിട് ഒരു ഡോക്യുമെൻററി ഷൂട്ടിനായി എത്തിയ സംഘമാണ് ഈ അപൂർവ്വ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. 

ബംഗിൾ ബംഗിൾസുമായുള്ള കിജയുടെ സാംസ്കാരിക ബന്ധം വളരെ ശക്തമാണ്. അവർ ഇപ്പോഴും അവരുടെ പൂർവ്വികർ കൈമാറിയ സാംസ്കാരിക പാരമ്പര്യമായി ബംഗിൾ ബംഗിൾസിനെ കാണുന്നു. ഈ ആദിവാസി ഗോത്ര സമൂഹത്തിന്റെ പല ആചാരങ്ങളും ഈ മണൽക്കല്ല് താഴികക്കുടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 200 ദശലക്ഷം വർഷത്തെ മണ്ണൊലിപ്പിന്റെ ഫലമായിട്ടാണ് ഇവ രൂപപ്പെട്ടിരിക്കുന്നത്.  ചരിത്രാതീതകാലത്തുള്ള ഈ ചെറിയ ഗുഹകളിൽ 3500 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. കറുത്ത കല്ലുകൾ പലനിറത്തിലുള്ള വളയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ഏതാണ്ട് തേനീച്ചകൂടിൻ്റെ മറ്റൊരു രൂപഭേദമാണ് ഇവയെന്ന് പറയാം. 

ഈ അപൂർവമായ മനോഹര കാഴ്ച ആസ്വദിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം ഒരു ഹെലികോപ്റ്റർ റൈഡാണ്. ആകാശത്തിലൂടെ പോകുമ്പോൾ കാണുന്ന ബംഗിൾ ബംഗിൾസിൻ്റെ കാഴ്ച അവർണനീയമാണ്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഏറെയും  ട്രെക്കിംഗ്  നടത്തിയും ഈ സ്ഥലം  കണ്ടാസ്വദിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com