അറുപതോളം രാജ്യങ്ങള്‍ക്ക് ക്വാറന്റെീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച് യുകെ
Mail This Article
കൊറോണ വൈറസുമായി ബന്ധപ്പെട്ട് താഴ്ന്ന അപകടസാധ്യതയുള്ള അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റെീൻ ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്ന് യുകെ. വൈറസ് ബാധ കൂടുതലുള്ള ഇന്ത്യയും യുഎസും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോവിഡ് ബാധിതമായ രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതിന് ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കുന്നതിനായി യുകെ ഫോറിൻ ഓഫീസ് ട്രാവൽ അഡ്വൈസറി അതേപടി തുടരും.
ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ജപ്പാൻ, തായ്‌വാൻ, ഹോങ്കോങ്, വിയറ്റ്നാം, കരീബിയൻ, മൗറീഷ്യസ്, സീഷെൽസ് എന്നീ ഏഷ്യന്‍ രാജ്യങ്ങളും ഇതിലുണ്ട്.
ഈ ഘട്ടത്തിലെത്താനായി അശ്രാന്തപരിശ്രമം തന്നെ വേണ്ടി വന്നുവെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ യുകെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍തൂക്കം. ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ അഥവാ വൈറസ് കേസുകൾ ഉയർന്നാൽ സ്വയം പരിരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റെീൻ പാലിക്കണമെന്ന് യു കെ നിര്‍ദ്ദേശിച്ചിരുന്നു.
ജൂലൈ 10 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. ഈ പട്ടികയില്‍ നിന്നുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ അണുബാധ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പ്രവേശിച്ചിട്ടില്ല എങ്കില്‍ ക്വാറന്റെീൻ പാലിക്കേണ്ടതില്ല.
ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ വൈറസ് ബാധയുടെ നിരക്ക് സര്‍ക്കാര്‍ നിരീക്ഷിക്കുമെന്ന് യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടസാധ്യത നിരന്തരം അവലോകനം ചെയ്യും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായി വീണ്ടും ക്വാറന്റെീൻ ഏര്‍പ്പെടുത്താം.
English Summary: UK allows quarantine-free entry for 60 nations except India and the USA