ADVERTISEMENT

ശ്രീലങ്കന്‍ കാടുകളില്‍ അവശനിലയിലോ ഉപേക്ഷിക്കപ്പെട്ട നിലയിലോ കണ്ടെത്തുന്ന ആനകളെ സംരക്ഷിക്കാനുള്ള സങ്കേതം എന്ന നിലയിലാണ് 1975-ല്‍ ശ്രീലങ്കന്‍ വൈല്‍ഡ് ലൈഫ് കണ്‍സർവേഷന്‍ വകുപ്പ് (DWC) ഇങ്ങനെയൊരു ഓര്‍ഫനേജ് ആരംഭിച്ചത്. ആ സംരംഭം ഇന്ന് ലോകത്തിലെ ഏറ്റവും വ ലിയ നാട്ടാന (Captive Elephant) പരിപാലന കേന്ദ്രം എന്ന നിലയിലേക്ക് വളര്‍ന്നു വലുതായി. പിന്നാവാലയില്‍ ഇപ്പോള്‍ മൂന്നു തലമുറകളിലേതായി 93 ആനകളുണ്ട്.

ശ്രീലങ്കയുടെ പുന്നത്തൂർ കോട്ട’യിൽ

ശ്രീലങ്കയിലെ ‘കിഗാലെ’ (KEGALLE) പട്ടണത്തില്‍ നിന്നു 13 കിലോ മീറ്റർ വടക്കുപടിഞ്ഞാറ് ‘സാമ്പ്രുഗാമുവ’ (SABARAGAMUWA) പ്രവിശ്യയിലാണ് പിന്നാവാല ഗ്രാമം. അവിടെ, ‘മഹാഓയ’നദിക്കരയിലെ 25 ഏക്കർ തെങ്ങിന്‍തോപ്പിലാണ് ഈ അനാഥാലയം പ്രവര്‍ത്തിക്കുന്നത്. ആനകളുടെ എണ്ണം പെരുകിയതോടെ പിന്നാവാല എലിഫന്റ് ഓര്‍ഫനേജ് ലോകശ്രദ്ധ ആകർഷിച്ചു. അതോടെ സന്ദര്‍ശകരുടെ വരവേറി. ‘ഹൈവേ ആ199’ എന്നറിയപ്പെടുന്ന റാംബുക്കാന - കാന്‍ഡി റോഡിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി പിന്നാവാല എലിഫന്റ് ഓര്‍ഫനേജ് പരന്നുകിടക്കുന്നു.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍നിന്ന് പിന്നാവാലയിലേക്ക് 90 കിലോമീറ്റർ ദൂരമുണ്ട്. കാന്‍ഡിയിലേക്ക് 25 കിലോമീറ്ററും. റോഡിന്റെ കിഴക്കുഭാഗത്താണ് ഓര്‍ഫനേജിന്റെ മാനേജ്‌മെന്റ് കെട്ടിടങ്ങള്‍. വാഹനപാര്‍ക്കിങ്ങും അനാഥാലയത്തോടുചേര്‍ന്ന ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും മറ്റും ഈ ഭാഗത്താണ്.

pinnawala-srilanka


ഒാർഫനേജിലേക്ക് കടക്കും മുമ്പ് അൽപം ചരിത്രം.

‘വില്‍പ്പാട്ടു’ നാഷനല്‍ പാര്‍ക്കിൽ 1975-ലാണ് ഈ അനാഥാലയം തുടങ്ങിയത്. ശ്രീലങ്കന്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ച് ആനക്കുട്ടികളെ പരിപാലിക്കാനായിരുന്നു അത്. 1975 ഫെബ്രുവരി 16 ന് ഇവിടെ എത്തിയ നീല, കുമാരി, വിജയ, കാതര, മതാലി എന്നിവരില്‍ മതാലിയും കുമാരിയും ഇപ്പോഴും ജീവനോടുണ്ട്, ഈ വലിയ ആനത്തറവാട്ടിലെ തറവാട്ടമ്മമാരായി.

1978-ല്‍ ശ്രീലങ്കന്‍ ഡിപ്പാർട്മെന്റ് ഓഫ് നാഷനല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ ഈ ഓര്‍ഫനേജ് ഏറ്റെടുത്തു. പിന്നീട് ഓര്‍ഫനേജ് ‘ബിന്‍ടോട്ട’ (BENTOTA) ടൂറിസ്റ്റ് കോംപ്ലക്‌സിലേക്ക് മാറ്റി. 1995-ല്‍ അനാഥാലയം ‘ഡാവലാവ’ മൃഗശാലയിലേക്കും അവിടെ നിന്ന് പിന്നാവാലയിലേക്കും മാറ്റി സ്ഥാപിച്ചു. 1982-ല്‍ ഇവിടെ ആനകളുടെ ‘ബ്രീഡിങ്ങ് ’ ആരംഭിച്ചു.


മഹാഓയ’ നദിക്കരയിലേക്ക്

റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള ‘മഹാഓയ’ നദിക്കരയിലെ ആനത്താവളത്തിലേക്ക് കടന്നു. ആനകളുടെ പാര്‍പ്പിടങ്ങളും മേച്ചില്‍സ്ഥലവും ഇവിടെയാണ്. ആനത്താവളത്തിലെ തിരക്കൊഴിഞ്ഞ ഭാഗത്താണ് രോഗം കൊണ്ടും പ്രായാധിക്യത്താലും അവശരായ ആനകളെ സംരക്ഷിക്കുന്നത്. അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശന നിയന്ത്രണമുണ്ട്. സുസജ്ജമായ മൃഗാശുപത്രിയും ഇവിടെയുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ വെറ്റിനറി ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാരോടൊപ്പം ഇവിടെ സൗജന്യ സേവനം നടത്തുന്നു.

ശ്രീലങ്കന്‍ ആന

അല്പം ഉയരക്കൂടുതല്‍ ഉണ്ടെങ്കിലും കേരളത്തിലെ ആനകളുടെ ആനച്ചന്തം ശ്രീലങ്കന്‍ ആനകള്‍ക്കില്ല. കൂടുതല്‍ കറുത്തവയാണ് ശ്രീലങ്കന്‍ ആനകള്‍. അതേസമയം ‘മദഗിരി’ (ചെവി, മുഖം, തുമ്പി എന്നിവിടങ്ങളിലെ DEPIGMETATION ) അവയ്ക്ക് കൂടുതലാണ്. ശ്രീലങ്കന്‍ ആനകളില്‍ കൊമ്പന്‍മാര്‍ കുറവാണ്.

2011ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീലങ്കയില്‍ ആകെയുള്ള 5,879 ആനകളില്‍ വെറും രണ്ടു ശതമാനം മാത്രമാണ് കൊമ്പുള്ള കൊമ്പന്‍മാര്‍. ആനുപാതികമായി പിന്നാവാലയിലും കൊമ്പുള്ള കൊമ്പന്മാര്‍ കുറവാണ്. കൊമ്പില്ലാത്ത കൊമ്പന്‍മാരായ മോഴകളാണ് അധികവും. അതുകൊണ്ടുതന്നെ പിന്നാവാലയില്‍ ആനകളുടെ മദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറവാണ്.


ആന അനുഭവമാകുന്നതിങ്ങനെ.

തദ്ദേശീയരും വിദേശികളുമായ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പാകത്തിലാണ് പിന്നാവാല എലിഫന്റ് ഓര്‍ഫനേജിന്റെ രൂപകല്പന. സന്ദര്‍ശകര്‍ക്ക് ആനകളുമായി അടുത്ത് ഇടപെടാന്‍ സൗകര്യമുണ്ട്. പ്രത്യേകം പണം നല്‍കിയാല്‍ അവര്‍ക്ക് ആനയ്ക്ക് ഭക്ഷണം നല്‍കാം. ആനക്കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുക്കാം. മഹാഓയ നദിയില്‍ ആനകളെ കുളിപ്പിക്കാം. ഓര്‍ഫനേജ് സന്ദര്‍ശന ഫീസായി തദ്ദേശീയരിൽ നിന്ന് 110ശ്രീലങ്കന്‍ രൂപയും (LKR), വിദേശികളില്‍ നിന്ന് 3000 (LKR) ഉം ആണ് ഈടാക്കുന്നത്. സാർക് രാജ്യങ്ങളിൽനിന്നു വരുന്ന സന്ദർശകർക്ക് 800 ശ്രീലങ്കൻ രൂപയാണ് ടിക്കറ്റ് ചാർജ്. കുട്ടികള്‍ക്ക് ഇളവുണ്ട്. പ്രവേശനഫീസായി ഈടാക്കുന്ന പണം കൊണ്ടാണ് ഓര്‍ഫനേജ് പ്രവര്‍ത്തിക്കുന്നത്. പ്രവേശന ഫീസിനു പുറമെ ആന പിണ്ഡത്തില്‍ നിന്നും ഉണ്ടാക്കുന്ന കൊതുകുതിരി, ചന്ദനത്തിരി, ഹാന്‍ഡ്‌മെയ്ഡ് പേപ്പര്‍, മറ്റു അലങ്കാരവസ്തുക്കള്‍ എന്നിവയുടെ വില്പനയിലൂടെയും ഇവര്‍ നടത്തിപ്പിനുള്ള പണം സമാഹരിക്കുന്നു.

ആന പരിപാലനം.

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഒരാനയെ പരിചരിക്കാന്‍ മൂന്നു ജീവനക്കാരുണ്ട്. എന്നാല്‍ പിന്നാവാല എലിഫന്റ് ഓര്‍ഫനേജിലെ 95 ആനകളെ പരിചരിക്കാന്‍ ഉള്ളത് അഞ്ചു പാപ്പാന്മാര്‍ അടക്കം 48 പേരാണ്. അവരില്‍തന്നെ പകുതിയോളം പേര്‍ സ്ത്രീകളാണ്. പിന്നാവാലയില്‍ പകല്‍നേരത്ത് പിടിയാനകളെയും കുട്ടികളെയും ഓര്‍ഫനേജിലെ പുല്‍മേട്ടില്‍ സ്വതന്ത്രരായി മേയാന്‍ വിടും. അവയെ ദിവസം രണ്ടുനേരം പുഴ യിലിറക്കി കുളിപ്പിക്കും. അന്നേരം അവര്‍ക്ക് ഇ ഷ്ടം പോലെ വെള്ളം കുടിക്കാം.

ആട്ടിന്‍പറ്റത്തെ തെളിച്ചുകൊണ്ടു പോകുന്നതിനേക്കാള്‍ ലാഘവത്തിലാണ് ജീവനക്കാര്‍ ഈ ആനകളെയെല്ലാം റോഡിലൂടെ പുഴയിലേക്ക് കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നത്. പണമടച്ച് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആ സമയം പാപ്പാന്മാരോടൊപ്പം പുഴയിലിറങ്ങി ആനകളെ കുളിപ്പിക്കാം. ഓര്‍ഫനേജില്‍ വോളന്ററി സേവനം നടത്തുന്ന വിദേശികള്‍ ആനയെ കുളിപ്പിക്കാന്‍ ജീവനക്കാരെ സഹായിക്കാറുണ്ട്.


രാത്രി കൊമ്പന്‍ന്മാരെയും പിടിയാനകളെയും പ്രത്യേകം കൂട്ടിലാക്കും. പെണ്ണാനകള്‍ക്ക് ഓര്‍ഫനേജില്‍ പ്രത്യേകം ജോലിയൊന്നുമില്ല. കൊമ്പന്‍മാര്‍ക്ക് മറ്റുള്ള ആനകള്‍ക്ക് ഭക്ഷണം കൊണ്ടുപോകുക തുടങ്ങിയ ചെറുജോലികളുണ്ട്. കുറുമ്പ് കാട്ടുന്ന കൊമ്പന്‍മാരെ പ്രത്യേകം ബന്ദവസ്സിലാക്കും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com