ADVERTISEMENT

ലോകയാത്രാ പദ്ധതിയുമായി എത്തിയിരിക്കുകയാണ് പ്രശസ്തമായ വൈക്കിങ് ക്രൂസ്‌ലൈന്‍. അടുത്ത വര്‍ഷത്തേക്കുള്ള യാത്രയാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 930 യാത്രക്കാരെ കയറ്റാൻ പറ്റുന്ന വൈക്കിങ് സ്റ്റാറാണ് ഈ ചരിത്രയാത്രയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന യാത്ര. 136 ദിവസത്തെ ക്രൂസിൽ വൈവിധ്യമാർന്ന നിരവധി തീരങ്ങളിലൂടെയാണ് പോകുന്നത്. വൈക്കിങ് വേൾഡ് ക്രൂസിന്‍റെ 2021-22 വര്‍ഷ യാത്രയിൽ ആറു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലായി 56 തുറമുഖങ്ങൾ സന്ദർശിക്കാം. ഇതില്‍ 11 നഗരങ്ങളിൽ ഒറ്റരാത്രികളാണ് ചെലവിടുക.

കാർട്ടേജീന, യാങ്കോൺ, സിംഗപ്പൂർ, മുംബൈ, ലക്സോർ, ഇസ്താംബുൾ, റോം, ബാഴ്‌സലോണ എന്നിവയാണ് ഈ യാത്രയില്‍ വൈക്കിങ് ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും ആകര്‍ഷകമായ ചില സ്ഥലങ്ങൾ.

2021 ഡിസംബർ 24 ന് ഫോർട്ട് ലോഡർഡെയ്‌ലിൽ നിന്ന് യാത്ര പുറപ്പെടുന്ന കപ്പലില്‍ 2022 ജനുവരി 10 ന് ലോസ് ആഞ്ചലസില്‍ നിന്ന് കയറാനുള്ള സംവിധാനവും ഉണ്ട്. മധ്യ അമേരിക്ക, പനാമ കനാല്‍, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഹവായ്, പസഫിക് കടന്ന് ന്യൂസിലാന്റ്, ഓസ്ട്രേലിയ, ഏഷ്യ, മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലൂടെ കടന്നു പോയി അവസാനം ലണ്ടനിൽ ചെന്ന് നില്‍ക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതിഥികൾക്ക് കോം‌പ്ലിമെൻററിയായി അധിക മൂന്നു ദിവസം കപ്പലിൽ താമസിക്കാനും നോർ‌വേയിലെ ബെർ‌ഗെനിലുള്ള കപ്പലിന്‍റെ ഹോംപോർട്ടിൽ ഇറങ്ങാനും സാധിക്കും.

930 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന കപ്പലാണ് വൈക്കിങ് സ്റ്റാർ ക്രൂയിസ്. യാത്രക്കിടെ കപ്പലിലുള്ള റസിഡന്റ് ചരിത്രകാരൻ, ചെന്നെത്തുന്ന സ്ഥലത്തിന്‍റെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെക്കുറിച്ച് വിവരിക്കും. രണ്ടുപേര്‍ വീതമുള്ള മുറികള്‍ ആയിരിക്കും അതിഥികള്‍ക്ക് നല്‍കുക.

കൊറോണ വൈറസ് കാരണം, യു‌എസ് തുറമുഖങ്ങളിൽ നിന്നുള്ള ക്രൂയിസുകൾ ഇപ്പോള്‍ യാത്ര നടത്തുന്നില്ല.

English Summary: Viking Cruises announces 136-day World Cruise to 56 Ports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com