ADVERTISEMENT

യാത്രകൾ വളരെ ഇഷ്ടമാണ്, എന്നാൽ കംഫർട്ട് ആയിട്ടുള്ളവരുടെ കൂടെയാത്ര ചെയ്യാനാണ് കൂടുതൽ താൽപര്യം. പറയുന്നത് മലയാളികളെ കോഴിക്കോടൻ ഭാഷയിൽ ചിരിപ്പിക്കുന്ന, ദേശീയ പുരസ്കാര ജേതാവ് കൂടിയായ നടി സുരഭി ലക്ഷ്മിയാണ്. പഠിക്കുന്ന കാലത്ത് കോളേജിൽ നിന്നും നാട്ടിലേക്ക് ട്രെയിനിൽ ഒറ്റയ്ക്ക് നടത്തിയ യാത്രകളാണ് തനിക്ക് ജീവിതത്തിൽ ധൈര്യവും അറിവും സ്വയംപര്യാപ്തതയുമെല്ലാം നേടിത്തന്നതെന്ന് സുരഭി പറയുന്നു.

surabhi-travel

'ശരിയാണ്, ഓരോ യാത്രകളും നമുക്ക് പുതിയ പാഠങ്ങൾ ആണ്. പുതിയ ആളുകളെ കണ്ടുമുട്ടാനും പുതിയ കാര്യങ്ങൾ പഠിക്കാനുമെല്ലാം ഒരു യാത്ര നമുക്ക് വഴിയൊരുക്കും. പഠനകാലത്തെ യാത്രകൾ അങ്ങനെ തന്നെയായിരുന്നു. അന്നൊക്കെ തനിച്ച് ട്രെയിനിൽ പോകുമ്പോൾ അടുത്തിരിക്കുന്നവരെയൊക്കെ നമ്മുടെ കൂട്ടുകാരാക്കും. ഇന്നത്തെപ്പോലെ മൊബൈൽ ഫോണിലേക്ക് തലയാഴ്ത്തിയിരിക്കുന്ന ഒരു കാലമല്ലല്ലോ അത്. അപ്പോൾ നമ്മുടെ അടുത്തിരിക്കുന്നവരോട് സംസാരിച്ചും അവരുടെ വിശേഷങ്ങൾ തിരക്കിയുമൊക്കെയാവും യാത്ര. അന്ന് കിട്ടിയ പല സൗഹൃദങ്ങളും ഇന്നും എനിക്കൊപ്പമുണ്ട്. യാത്രയെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെയല്ലാതെ എങ്ങനെ തുടങ്ങാൻ അല്ലേ – സുരഭി ലക്ഷ്മി പറയുന്നു.

surabhi-travel1

2-3 വർഷം കൊണ്ട് എഴുപതിൽ അധികം പ്രാവശ്യം ദുബായ്ക്ക് പോയിട്ടുണ്ട്

മലയാളത്തിലെ മുൻ നിരനായികയല്ലാത്തതിനാൽ പാട്ടിന്റെ ഷൂട്ടിനൊന്നും വിദേശരാജ്യങ്ങളിൽ എന്നെ ആരും കൊണ്ടുപോയിട്ടില്ല. എന്നാൽ നിരവധി വിദേശരാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. അതൊക്കെ പ്രോഗ്രാമിന്റെയും ഷോയുടെയും ഭാഗമായിട്ടാണ് കൂടുതലും. അമേരിക്ക, സിംഗപ്പൂർ, മലേഷ്യ തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എങ്കിലും ദുബായ് തന്നെയാണ് ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ളത്. രണ്ടു മൂന്നു വർഷത്തിനിടയ്ക്ക് ഏതാണ്ട് 78 പ്രാവശ്യമെങ്കിലും ഞാൻ ദുബായ് പോയിട്ടുണ്ട്. ഏറ്റവും ഇഷ്ടവും ദുബായ് തന്നെയാണ്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് കാണാൻ കിട്ടുന്നൊരു സ്ഥലം, ദുബായിയെ ഒറ്റവാക്കിൽ അങ്ങനെ പറയാം. പിന്നെ നമ്മുടെ നാട്ടുകാർ ഏറ്റവും കൂടുതലുള്ളതും അവിടെയായതിനാൽ നാട്ടിൽ നിന്നുമാറിനിൽക്കുന്ന ഫീലൊന്നും തോന്നില്ല. പ്രോഗ്രാമുകൾക്കായിട്ടാണ് യാത്രയെങ്കിലും വീണുകിട്ടുന്ന ഇടസമയങ്ങളിൽ പുറത്ത് കറങ്ങാനും പോകും.

surabhi-travel3

സലാല എയർപോർട്ടും ദേശീയ പുരസ്കാരവും

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സംഭവം നടന്നത് സലാല എയർപോർട്ടിൽ വച്ചാണ്. ഒരു പരിപാടിയ്ക്കായി ഞാൻ സലാലയ്ക്ക് പോയതാണ്. എയർപോർട്ടിൽ ചെന്നിറങ്ങിയ സമയത്താണ് എനിക്ക് നാഷണൽ അവാർഡ് ലഭിച്ച വിവരം അറിയുന്നത്. ഞാനാദ്യമായിട്ടാണ് അന്ന് സലാലയ്ക്ക് പോകുന്നതും. പുരസ്കാര വാർത്ത ആ എയർപോർട്ടിൽ വച്ചാണ് ഞാൻ അറിഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല ആ എയർപോർട്ടും ആ യാത്രയും.

surabhi-travel7

ഞാൻ ബഹ്റൈനിലേക്ക് ഒരു പ്രോഗ്രാമിന് പോയപ്പോൾ മറ്റൊരു സംഭവും ഉണ്ടായി. അവിടെയെത്തിയപ്പോൾ എന്റെ വീസയിൽ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് എയർപോർട്ടിൽ നിന്നും പോലിസ് ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവരെന്തൊക്കെയോ എന്നോട് പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലാകാഞ്ഞതിനാൽ മിണ്ടാതെ നോക്കിയിരുന്നു. കുറേകഴിഞ്ഞ് എന്നെ കാണാതായ വിവരം അറിഞ്ഞ് പ്രോഗ്രാമിന്റെ സംഘാടകർ അങ്ങോട്ട് വിളിക്കുകയും അവർ എന്നെ വിട്ടയയ്ക്കുകയും ചെയ്തു. എനിക്ക് സത്യം പറഞ്ഞാൽ പേടിയൊന്നുമില്ലായിരുന്നു. വീസയിൽ പ്രശ്നമുണ്ടെങ്കിൽ അവർ തിരിച്ചയയ്ക്കും അല്ലെങ്കിൽ അവിടെ ഇറങ്ങിയേ പറ്റു എന്നാണെങ്കിൽ സംഘാടകർ വേണ്ടത് ചെയ്യുമെന്നും എനിക്കുറപ്പുണ്ടായിരുന്നു.

surabhi-travel2

ഈയടുത്ത് ഗുജറാത്തിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ശ്രീനാഥിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു ആ യാത്ര. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം, പോർബന്തർ കാണാനായി ഈ യാത്രയിൽ. 

surabhi-travel6

പോകാനൊരുപാട് സ്ഥലങ്ങളുണ്ട് എന്റെ ലിസ്റ്റിൽ

കുറേ സ്ഥലങ്ങൾ കാണണമെന്ന് തന്നെയാണ് എന്റെ സ്വപ്നം. പോകാൻ ഒരുപാട് സ്ഥലങ്ങളുണ്ട് മനസ്സിൽ. അതിനാണോ ഇപ്പോ പഞ്ഞം. ടിബറ്റ്, ഇസ്താംബുൾ, ഈജിപ്ത് അങ്ങനെ ലിസ്റ്റ് നീണ്ടതാണ്. അതിൽ പെട്ടെന്ന് ജർമനിയ്ക്ക് ഒന്ന് പോകണമെന്നുണ്ട്. എന്റെ കസിൻ അവിടെ പഠിക്കുന്നുണ്ട്. പുള്ളി അവിടെ നിന്നും ഫോട്ടോയൊക്കെ അയച്ചുതരുമ്പോൾ വല്ലാത്തൊരു ആകാംക്ഷയാണ് ആ നാട് കാണണമെന്ന്. പിന്നെ അവിടെ ചെന്നാൽ നമ്മുടെ സ്വന്തമാളുണ്ടല്ലോ കൂട്ടിന്. ഈ വർഷം ഇസ്താംബൂൾ പോകാൻ പ്ലാനിട്ടതാണ്. പക്ഷേ ഒന്നും നടന്നില്ല. ഇനിയെന്നാണാവോ ഒന്ന് പുറത്തിറങ്ങാനാവുക – സുരഭി പറഞ്ഞു നിർത്തുന്നു.

surabhi-travel5

English Summary: Surabhi Lakshmi about her travel experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com