ADVERTISEMENT

''ഈ കണ്ണാടിക്ക് കോസ്മോഫ്രില്‍ എന്ന് പറയും... എന്‍റെ ഫ്രെണ്ട് ഫിലാഡല്‍ഫിയയില്‍ നിന്നും കൊണ്ടുവന്നതാ... ഇത് വച്ചാൽ മനുഷ്യര്‍ ഇട്ടിരിക്കുന്ന ഡ്രെസ്സുകള്‍ ഒന്നും കാണില്ല... ശരീരം മാത്രേ കാണുള്ളൂ...''

'നോക്കെത്താദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയില്‍ നദിയ മൊയ്തു മോഹന്‍ലാലിനോട്‌ പറയുന്ന ഈ ഡയലോഗ് കേട്ട് ചിരിക്കാത്തവരായി മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല. എന്തിനേറെ... അത്തരമൊരു കണ്ണാടി തേടി നടന്നവരും നമ്മുടെ കൂട്ടത്തില്‍ ഒരുപാടുണ്ട്! ഒന്നാലോചിച്ചുനോക്കൂ, അത്തരമൊരു കണ്ണാടിയും വച്ച് ആരെങ്കിലും വന്നാലുള്ള പുകില്‍!

എന്നാല്‍ കണ്ണാടിയൊന്നും വക്കാതെതന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ആന്തരികാവയവങ്ങള്‍ വരെ കാണാന്‍ കഴിയുമായിരുന്നെങ്കിലോ? പേടിക്കേണ്ട... മനുഷ്യരുടെ കാര്യമല്ല പറഞ്ഞുവരുന്നത്. തെക്കേ അമേരിക്കയിലെ മഴക്കാടുകളില്‍ കണ്ടു വരുന്ന ഒരിനം കണ്ണാടിത്തവളകളാണ് ഈ അപൂര്‍വ്വ ജീവികള്‍. ശരീരത്തിന്‍റെ ഉള്‍വശം ഭാഗികമായിട്ടാണെങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഒരേയൊരു തരം ഉഭയജീവിവര്‍ഗ്ഗമാണ് ഇവ. ശരീരത്തിന്‍റെ ഈ സുതാര്യതയാവട്ടെ ഇവയുടെ ഏറ്റവും വലിയ ശക്തിയുമാണ്. അടിവയറ്റിലൂടെ നോക്കിയാല്‍ ഇവയുടെ കുടൽ, ശ്വാസകോശം, ഹൃദയം എന്നിവയെല്ലാം കൃത്യമായി കാണാം!

കണ്ണാടിത്തവളകളെ കാണാന്‍

മധ്യ, തെക്കേ അമേരിക്കകളിലാണ് ഈ ഉഭയജീവികൾ വസിക്കുന്നത്. പനാമ, കൊളംബിയ, ഇക്വഡോർ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ മഴക്കാടുകളിൽ ഇവയെ കാണാം. തെക്കൻ മെക്സിക്കോ, വെനസ്വേല, ടൊബാഗോ ദ്വീപ്, ബൊളീവിയ, ആൻഡീസ്, ആമസോൺ, ഒറിനോകോ നദീതടങ്ങൾ, ഗയാന ഷീൽഡ് പ്രദേശം, തെക്കുകിഴക്കൻ ബ്രസീൽ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലും ഇവയെ കാണാം.

മഴക്കാടുകളിലെ സമൃദ്ധമായ സസ്യജാലങ്ങളും നദികളും അരുവികളും ഇവയ്ക്ക് അതിജീവനത്തിനുള്ള അവസരമൊരുക്കുന്നു. സാധാരണയായി രാത്രി സമയങ്ങളിലാണ് ഇവ ഏറ്റവും സജീവമാവുക. പ്രാണികളും വിവിധതരം ചിലന്തികളും മറ്റുമാണ് പ്രധാനഭക്ഷണം.

പ്രജനന സമയത്ത് പെണ്‍തവളകള്‍ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ഇലകളിൽ 'ക്ലച്ച്' എന്ന് വിളിക്കുന്ന മുട്ടകളുടെ ഒരു കൂട്ടം നിക്ഷേപിക്കുന്നു. കൂടെ ജെല്ലി പോലുള്ള ഒരു വസ്തു ഉള്ളതിനാല്‍ ഈ മുട്ടകള്‍ സുരക്ഷിതമായിരിക്കും. മുട്ട വിരിഞ്ഞാല്‍ പെണ്‍തവളകള്‍ മാറുകയും പകരം ആണ്‍തവളകള്‍ ഇവയുടെ സുരക്ഷിതത്വത്തിനായി കാവല്‍ നില്‍ക്കുകയും ചെയ്യും. പല്ലികളെയും മറ്റ് തവളകളെയും പോലുള്ള വേട്ടക്കാരെ അകറ്റാൻ ഇവ ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറത്തുവിടുന്നു.

ശത്രുകൾക്ക് ഇവയെ എളുപ്പം പിടിക്കാനാവില്ലേ?

പെട്ടെന്നു കാണുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന ഒരു കാര്യം, ശത്രുക്കള്‍ക്ക് ഇവയെ എളുപ്പം പിടികൂടാന്‍ സാധിക്കും എന്നായിരിക്കും. എന്നാല്‍ സത്യം അതല്ല. ഈ സവിശേഷത യഥാർത്ഥത്തിൽ ഒരു ശക്തമായ പ്രതിരോധ സംവിധാനമായാണ് ഇവയില്‍ വര്‍ത്തിക്കുന്നത്. ഉഭയജീവി കുടുംബമായ 'സെന്‍ട്രോലെനിഡേ'യില്‍ പെടുന്ന ഈ ജീവി വിഭാഗത്തില്‍ 150 വ്യത്യസ്തയിനം കണ്ണാടിത്തവളകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയില്‍ മിക്കതിനും ആന്തരിക അവയവങ്ങൾ കാണാനാകുന്ന തരത്തില്‍ അർദ്ധസുതാര്യമായ അടിവയറുകളുണ്ട്. ശരീരത്തിന്‍റെ ബാക്കി ഭാഗങ്ങളാവട്ടെ, പച്ച നിറമുള്ള ചർമ്മത്താൽ മൂടപ്പെട്ടിരിക്കുന്നു.

തെക്കേ അമേരിക്കയിലെ മഴക്കാടുകള്‍

ഭൂവിസ്തൃതിയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രം വരുന്ന മഴക്കാടുകളില്‍ അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട ഒട്ടനവധി സസ്യങ്ങളെയും മൃഗങ്ങളെയും കാണാം. ഇടതൂർന്ന സസ്യജാലങ്ങളും ഊഷ്മളവും നനഞ്ഞതുമായ അന്തരീക്ഷവുമാണ് മധ്യ അമേരിക്കയിലെ മഴക്കാടുകളുടെ പ്രത്യേകത. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്നതിനാല്‍ ഇവിടെയുള്ള മരങ്ങള്‍ അങ്ങനെ കാര്യമായി ഇലപൊഴിക്കാറില്ല. ഭക്ഷണസമൃദ്ധിയുള്ളതിനാല്‍ ജന്തുക്കളും വളരെ ധാരാളമായി കാണപ്പെടുന്നു.

സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ആമസോണ്‍ മഴക്കാടുകള്‍

തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകൾ ഏറെ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ഇത്. ഒരിക്കൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പകുതിയോളം ഇത് വ്യാപിച്ചുകിടക്കുന്നു. ബ്രസീൽ, കൊളംബിയ, വെനിസ്വേല, ഗയാന, ഇക്വഡോർ, പെറു, ബൊളീവിയ, സുരിനാം എന്നിവിടങ്ങളിൽ ആമസോണ്‍ വനത്തിന്‍റെ ഭാഗങ്ങള്‍ കാണാം. ഇവിടങ്ങളില്‍ വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com