ADVERTISEMENT

കിഴക്കൻ സഹാറ മരുഭൂമിയിൽ ജബൽ മരാഗയുടെ അവശിഷ്ടങ്ങൾ കാണാം. പുരാതന നൂബിയൻ രാജ്യമായ കുഷിലെ ഒരു ചെറിയ വാസസ്ഥലമായിരുന്നുവത്. 2,000 വർഷം പഴക്കമുള്ള സംസ്കാരത്തിന്‍റെ അവശേഷിപ്പുകള്‍ നിറഞ്ഞ ഈ സ്ഥലം ഈയിടെ അനധികൃത നിധി വേട്ടക്കാര്‍ നശിപ്പിച്ചു കളഞ്ഞു. ഈ പ്രദേശത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്വർണനിക്ഷേപവും തേടി വന്നതായിരുന്നു അവര്‍.

 

സ്വര്‍ണവേട്ടയ്ക്കായി വന്നവര്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിടെ 55 അടി താഴ്ചയും 65 അടി നീളവുമുള്ള ഒരു ഭീമൻ കുഴി കുഴിക്കുകയുണ്ടായി. ഈ പ്രദേശത്തിന്‍റെ ചരിത്രപ്രാധാന്യം മുന്‍പേ തിരിച്ചറിയാതെ പോയെന്ന് ആന്റിക്വിറ്റീസ് ആൻഡ് മ്യൂസിയം വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

 

1999ൽ ജബൽ മറാഗയുടെ അവശിഷ്ടങ്ങൾ ആദ്യമായി ഖനനം ചെയ്ത പുരാവസ്തു ഗവേഷകന്‍ ഹബാബ് ഇദ്രിസ് അഹമ്മദ് ഈ സംഭവത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ: 'ഒരു മാസത്തോളം ഞങ്ങള്‍ ഈ പ്രദേശം പരിശോധിച്ചിരുന്നു. അക്കാലത്ത് ആരും സ്പര്‍ശിക്കാതെ കിടന്ന ശാന്തവും മനോഹരവുമായ ഒരു സ്ഥലമായിരുന്നു ഇവിടം. എന്നാൽ ഇന്ന്, ഞാൻ ഇവിടെ വന്നപ്പോൾ, അത് നശിപ്പിക്കപ്പെട്ട രീതി എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.'

 

ഈ ഭൂമിയിലെ മണ്ണ് ലോഹ മണൽ കല്ലും പൈറൈറ്റും ചേര്‍ന്നതാണ്. നിധിവേട്ടക്കാരുടെ മെറ്റൽ ഡിറ്റക്ടറുകള്‍ക്ക് ഇവിടെ സ്വര്‍ണം ഉണ്ടെന്ന മിഥ്യാധാരണ നല്‍കാന്‍ ഇതും കാരണമായിരിക്കാമെന്ന് സുഡാനിലെ ആന്റിക്വിറ്റീസ് ആൻഡ് മ്യൂസിയം വകുപ്പ് ഡയറക്ടർ ഹതീം അൽ-നൂർ പറയുന്നു.

 

ബിസി 2500 മുതൽ എഡി 300 വരെ ഈജിപ്തിന്‍റെ തെക്ക് ഭാഗങ്ങൾ ഭരിച്ച രാജവംശമായിരുന്നു കുഷ്. ബിസി 350 നും എഡി 350 നും ഇടയില്‍ ജബൽ മരാഗ ഒരു ചെക്ക് പോയിന്റായി ഉപയോഗിച്ചിരുന്നു. രാജ്യത്തിന്‍റെ തലസ്ഥാനമായ മെറോസാവട്ടെ, നൂറ്റാണ്ടുകളോളം സംസ്കാരത്തിന്‍റെയും വാണിജ്യത്തിന്‍റെയും ശക്തമായ കേന്ദ്രമായിരുന്നു.

 

ഒരു ഘട്ടത്തിൽ ഈജിപ്തിലെ ഒരു കോളനിയായിരുന്നു ഈ പ്രദേശമെങ്കിലും പ്രകൃതിദത്ത ഇരുമ്പ്, സ്വര്‍ണം എന്നിവയുടെ നിക്ഷേപം മൂലം ഉണ്ടായിരുന്ന മികച്ച സാമ്പത്തികനിലയും ഈജിപ്തിൽ നിന്നുള്ള ദൂരവും കാരണം കുഷ് രാജ്യത്തിന് കുറച്ച് സ്വാതന്ത്ര്യം നിലനിർത്താനായിരുന്നു. ഗ്രീക്കുകാരുടെയും പേർഷ്യക്കാരുടെയും അസീറിയക്കാരുടെയും ആക്രമണങ്ങളിൽ ഈജിപ്ത് ദുരിതമനുഭവിക്കുമ്പോൾ കുഷ് രാജ്യം ആരാലും സ്പർശിക്കപ്പെടാതെ കിടക്കുകയായിരുന്നു.

 

ബിസി 730 ഓടെ, നൂബിയൻ രാജാവായ പിയേ ഈജിപ്തിനെ ആക്രമിച്ച് കീഴടക്കി. അദ്ദേഹം പിന്നീട്, 75 വർഷത്തോളം നീണ്ടുനിന്ന ഫറവോ രാജവംശത്തിലെ ആദ്യത്തെ ഫറവോനായി. 

 

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇടമാണ് കുഷ്. പിരമിഡ് നിര്‍മാണത്തിനു കൂടുതല്‍ പേരുകേട്ടവര്‍ ഈജിപ്തുകാർ ആണെങ്കിലും അവര്‍ നിർമിച്ചതിനേക്കാൾ കൂടുതൽ പിരമിഡുകൾ നിർമിച്ചവരാണ് കുഷികൾ. 200 ഓളം പുരാതന പിരമിഡുകൾ ഇന്നും സുഡാനിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. രാജാക്കന്മാര്‍ക്ക് വേണ്ടി മാത്രമല്ല ഇവിടെ പിരമിഡുകള്‍ നിര്‍മിച്ചത്.

 

സമ്പന്നമായ ചരിത്രവും പ്രകൃതിവിഭവങ്ങളുടെ സമ്പത്തും കണക്കിലെടുക്കുമ്പോൾ ഇവിടം സ്വർണവേട്ടക്കാരുടെ ലക്ഷ്യമായി മാറിയതിൽ അതിശയിക്കാനില്ല. ഈ സംഭവം ആദ്യത്തേതുമല്ല. സുഡാനിനു ചുറ്റുമുള്ള അറിയപ്പെടുന്ന ആയിരക്കണക്കിന് പുരാവസ്തു സ്ഥലങ്ങളിൽ 100 എണ്ണവും ഇതിനോടകം ഇവര്‍ നശിപ്പിച്ചു കഴിഞ്ഞു. പിടിക്കപ്പെട്ടാല്‍ നിധിവേട്ടയുടെ ഗുണഭോക്താക്കളായ അധികൃതരുടെ സഹായത്തോടെ ഈ നിധിവേട്ടക്കാര്‍ രക്ഷപ്പെടുകയും ചെയ്യും. ജബല്‍മരാഗയിലും അതുതന്നെയാണ് സംഭവിച്ചത്. ഫലമോ, സ്വര്‍ണമൊന്നും കിട്ടിയില്ല എന്ന് മാത്രമല്ല, അതിലൂടെ ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാത്ത രീതിയില്‍ മായ്ക്കപ്പെട്ടത് സുഡാനീസ് ചരിത്രത്തിന്‍റെ മഹത്തായ ചില ഏടുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com