ADVERTISEMENT

നമ്മുടെ ഭൂമിയിൽ പലതരത്തിലുള്ള മനോഹരമായ ബീച്ചുകൾ ഉണ്ട്. നമ്മളൊക്കെ ബീച്ചിൽ പോകുന്നത് എന്തിനാണ്? കടലിലിറങ്ങി കുളിക്കാനും തിരമാലകൾക്കൊപ്പം കളിക്കാനുമൊക്കെ അല്ലേ. കുട്ടികൾ കൂടെയുണ്ടെങ്കിൽ അവർക്കൊപ്പം മണലിൽ ഇരുന്ന് കളിക്കുകയും ചെയ്യും അല്ലേ. എന്നാൽ ജപ്പാനിലുള്ള ഒരു കടൽത്തീരത്തേക്ക് ആളുകൾ പോകുന്നത് അവിടുത്തെ മണലിൽ കുളിക്കാനാണ്. അതെ തെക്കൻ ജപ്പാനിലെ ഇബുസുകി ബീച്ചിലെത്തിയാൽ, നിങ്ങൾ‌ക്ക് മണലിൽ കുളിക്കാൻ‌ കഴിയും.

 

300 വർഷത്തിലേറെയായി നിരവധിപേർ ഇബുസുക്കി ബീച്ചിൽ മണലിൽ കുളിക്കാൻ എത്തുന്നു.വാതം, നടുവേദന, പോസ്റ്റ്-സ്ട്രോക്ക് പക്ഷാഘാതം, ഹെമറോയ്ഡുകൾ, ആസ്ത്മ, പ്രമേഹം, ആർത്തവ സംബന്ധമായ അസുഖം, വന്ധ്യത, വിളർച്ച, മലബന്ധം, അമിതവണ്ണം തുടങ്ങി എല്ലാത്തരം രോഗങ്ങൾക്കും മുക്തി തേടി ജപ്പാനീസുകാർ ഇബുസുകിയുടെ തീരത്തേക്ക് യാത്ര ചെയ്യുന്നുണ്ട്.സുന-മുഷി എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.

 

ഈ ബീച്ചിന് സമീപമുള്ള അഗ്നിപർവതത്തിന്റെ പ്രവർത്തനത്താലാണ് കടൽത്തീരത്തെ മണൽ കറുത്തതും ചൂടുള്ളതുമായി തീർന്നിരിക്കുന്നത്. ഈ ചൂടുള്ള മണലുകൾ രോഗശാന്തി നൽകും എന്നാണ് ഇവർ വിശ്വസിക്കുന്നത്. അതുകൊണ്ട് തീരത്തെത്തി മണലിൽ സ്വയം കുഴിച്ചിടാൻ അവർ തയാറാകുന്നു.

 

ഇബുസുകി ബീച്ച് എവിടെയാണ്?

 

തെക്കൻ ജപ്പാനിലെ ക്യുഷു ദ്വീപിലാണ് ഈ ബീച്ച്. ഈ പ്രദേശം അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ്. മണൽ യഥാർത്ഥത്തിൽ അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ ചൂടാക്കപ്പെടുന്നു,  മണലിലെ ധാതുക്കളുടെ ഉയർന്ന സാന്ദ്രതയ്ക്ക് സമീപത്തുള്ള അഗ്നിപർവ്വതങ്ങളോടാണ് നന്ദി പറയേണ്ടത്.ഈ സവിശേഷമായ ഇബുസുകിയുടെ സാൻഡ് ബാത്ത് നിങ്ങൾക്ക് പരീക്ഷിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ നഗരത്തിലുണ്ട്. ഈ കടൽ തീരത്ത് എത്തിയാൽ ആളുകളെ മണ്ണിൽ കുഴിച്ചു മൂടിയിരിക്കുന്ന കാഴ്ചയായിരിക്കും കാണാൻ കഴിയുക. തല മാത്രം പുറത്താക്കി, ബാക്കി ശരീരഭാഗം മുഴുവൻ കറുത്ത മണ്ണ് കൊണ്ട് മൂടും. 10 മിനിറ്റ് മുതൽ 20 മിനിറ്റ് വരെയാണ് ഈ ചികിത്സാരീതിയുടെ സമയം.

ജാപ്പനീസ് സ്പ്രിംഗ് ബാത്ത് ലോകപ്രസിദ്ധമാണ്. എന്നാൽ ചൂടുള്ള സ്പ്രിംഗ് ബാത്ത് കൂടാതെ, സ്വാഭാവികമായും ചൂടാക്കിയ ഈ  തനതായ മണൽ കുളികൾക്കും ഇബുസുകി പ്രശസ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com