'സണ്ണി സൺഡേ', ബിക്കിനിയില്‍ ഹോട്ടായി അവധി ആഘോഷിച്ച് നടി
Mail This Article
ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി മാലദ്വീപില്‍ 'സണ്ണി സൺഡേ' ആഘോഷിച്ച് ബോളിവുഡ് നടി മൗനി റോയ്. നീലക്കടലിനു നടുവില്‍ മഞ്ഞ ബിക്കിനിയിട്ട് കിടക്കുന്ന മൗനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് നടി ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ മറ്റു ചില ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് ഇതിനടിയില്‍ കമന്‍റു ചെയ്തിട്ടുള്ളത്.
ഒരു ആഡംബര റിസോര്‍ട്ടില്‍ നിന്നെടുത്ത ഷൂട്ട് ആണിത്. മഞ്ഞനിറത്തിലുള്ള ഒരു ബിക്കിനിക്കൊപ്പം ഒരു വലിയ കറുത്ത നിറത്തിലുള്ള സൺഗ്ലാസും നടി ധരിച്ചിട്ടുണ്ട്.
നേരത്തെ മാലദ്വീപില്‍ നിന്നു തന്നെ എടുത്ത മറ്റു യാത്രാചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. പ്രകൃതിയുടെ ഹരിതാഭയില്‍, വെളുത്ത നിറത്തിലുള്ള ഫ്രോക്കണിഞ്ഞ്, കാലില്‍ ചെരിപ്പിടാതെ സൈക്കിളില്‍ കയറി നില്‍ക്കുന്ന ചിത്രമായിരുന്നു അത്. 'കാലടിയിലെ സ്വര്‍ഗ്ഗം' എന്നാണു മൗനി ഈ അനുഭവത്തെ വിശേഷിപ്പിച്ചത്.
പൂളില്‍ കറുത്ത നിറത്തിലുള്ള ബിക്കിനിയും ബീജ് ഹാറ്റും ധരിച്ച് എടുത്ത ഒരു സെല്‍ഫിയും മൗനി പോസ്റ്റ് ചെയ്തിരുന്നു. മാലദ്വീപില്‍ അവധിക്കാലം അടിച്ചുപൊളിക്കുകയാണ് നടി.
അഞ്ചു മാസത്തോളം നീണ്ട ലോക്ക്ഡൌണ്‍ നടപടികള്‍ക്ക് ശേഷം പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് ലോകം. മാലദ്വീപും പഴയതുപോലെ ടൂറിസം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.
കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും മാലിദ്വീപ് സ്വീകരിച്ചിട്ടുണ്ട്. വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന സന്ദര്‍ശകര്‍, യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂര്‍ മുന്‍പായി എടുത്ത കോവിഡ് -19 നെഗറ്റീവ് പരിശോധനാഫലം നല്‍കണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ ഇമിഗ്രേഷൻ പോർട്ടൽ 'ഇമുഗ' വഴിയാണ് സമർപ്പിക്കേണ്ടത്.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അതിർത്തികൾ വീണ്ടും തുറന്നിട്ടുണ്ടെങ്കിലും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ടൂറിസം മന്ത്രി ഡോ. അബ്ദുല്ല മൌസൂം വ്യക്തമാക്കിയിരുന്നു.
പൊതുവായി എല്ലാവരും പാലിക്കേണ്ട ചില നിയമങ്ങള്‍ക്ക് പുറമേ മാലദ്വീപിലെ റിസോർട്ടുകൾക്ക് സ്വന്തമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അനുവാദമുണ്ട്. അതിഥികളില്‍ നിന്നും രക്തസാമ്പിളുകള്‍ സ്വീകരിച്ച് പരിശോധന നടത്തുന്നത് അതില്‍ ഒന്നാണ്.
ജൂലൈ 15 നും സെപ്റ്റംബർ 8 നും ഇടയിൽ 11,629 പേർ മാത്രമാണ് മാലദ്വീപിലേക്ക് യാത്ര ചെയ്തത്. പകർച്ചവ്യാധി മൂലം ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതൽ നേരിടുന്ന സാമ്പത്തികത്തകര്‍ച്ച നേരിടുന്നത് മാലദ്വീപ് ആയിരിക്കുമെന്ന് ലോകബാങ്ക് ഏപ്രിലിൽ പ്രവചിച്ചിരുന്നു. 2020 അവസാനിക്കുന്നതിനുമുമ്പ് ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി തലസ്ഥാന പ്രദേശത്തിന് പുറത്തുള്ള എല്ലാ ദ്വീപുകളിലെയും ഗസ്റ്റ് ഹൗസുകള്‍ ഒക്ടോബർ 15 മുതൽ വീണ്ടും തുറക്കും.
English Summary: Mouni Roy Travel in the Maldives