ADVERTISEMENT

ആകാശം മുട്ടി നില്‍ക്കുന്ന കൊടുമുടികളെ ബന്ധിപ്പിച്ചുകൊണ്ടുളള പാലങ്ങള്‍. ആ പാലങ്ങളിലൂടെ നടക്കാൻ ചങ്കൂറ്റം വേണം. റഷ്യയിലെ ക്രിമിയയിലെ  കൊടുമുടികളിൽ ഒന്നിലാണ് അവിശ്വസനീയമായ ഈ കേബിള്‍ പാലങ്ങള്‍ സ്ഥിതി ചെയ്യുന്നത്.ഗ്രീക്ക് ഭാഷയില്‍ സെന്റ് പീറ്റര്‍ എന്നര്‍ത്ഥമുള്ള ഐ-പെട്രി, ക്രിമിയന്‍ പര്‍വതനിരകളിലെ ഒരു കൊടുമുടിയാണ്. ക്രിമിയയിലെ ഏറ്റവും കാറ്റുള്ള സ്ഥലങ്ങളിലൊന്നാണ് ഇവിടം. ഒരു വര്‍ഷത്തില്‍ 125 ദിവസവും മണിക്കൂറില്‍ 100 മൈല്‍ വേഗതയിലും കാറ്റ് വീശുന്നു. ഏറ്റവും ഉയരത്തിലായിട്ടാണ് ഈ പാലങ്ങള്‍ സ്ഥിചെയ്യുന്നത് എന്നോര്‍ക്കണം. നല്ല തെളിച്ചമുള്ള സമയത്തല്ലാതെ ഇതിലെ കടന്നുപോവുക അസാധ്യം. 

കൊടുമുടിയുടെ കാഴ്ച തന്നെ അവിശ്വസനീയമാണ്.കൊടുമുടിയ്ക്ക് മുകളിലായി ഒരു കുരിശ് സ്ഥാപിച്ചിട്ടുണ്ട്. അവിടേയ്ക്ക് എത്തിച്ചേരാനാണ് ഈ പാലങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കേബിള്‍ പാലങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ നിര്‍മിച്ചതാണ്.ഒരു നീണ്ട ട്രെക്കിങ്ങിലൂടെ മുകളിലെത്താന്‍ കഴിയും.അതിനുശേഷം പാലത്തിലൂടെ നടന്ന് കുരിശ് സ്ഥിതിചെയ്യുന്ന കൊടുമുടിയുടെ ഉച്ചിയിലെത്താം.എന്നാല്‍ മിക്ക സന്ദര്‍ശകരും കേബിള്‍ കാര്‍ സവാരിയാണ് തെരഞ്ഞെടുക്കുന്നത്.

കാരണം കാറ്റത്ത് ഉലയുന്ന പാലത്തിലൂടെ കടന്നുപോകാന്‍ ചില്ലറ ധൈര്യമൊന്നും പോരാ. ഒരേസമയം ഒരാള്‍ക്ക് മാത്രമേ ഈ പാലത്തിലൂടെ കടന്നുപോകാനാകു. നേരത്തെ ഒരു പാലം മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍  രണ്ട് പാലമാക്കി. രണ്ട് കേബിളിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.ഏതാണ്ട് ഏണിയുടെ രൂപത്തിലാണ്.നടക്കുമ്പോള്‍ താഴോട്ട് നോക്കിയാല്‍ ചിലപ്പോള്‍ ഉള്ള ധൈര്യം കൂടി ചോര്‍ന്നുപോകും.എന്നാല്‍ ആ സാഹസം പൂര്‍ത്തിയാക്കി നിങ്ങള്‍ മുകളിലെത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത കാഴ്ച്ചകളാണ് കാത്തിരിക്കുന്നത്. 

4,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കൊടുമുടിയില്‍ കയറിനിന്നാല്‍ ചുറ്റുമുള്ള നഗരങ്ങളായ യാല്‍റ്റ, ആലുപ്ക, കരിങ്കടല്‍ എന്നിവയുടെ അതിശയകരമായ കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കാണാം.മേഘങ്ങള്‍ക്കിടയിലൂടെ താഴെ നഗരങ്ങളുടെ അനന്തമായ വീക്ഷണം ഒന്നാലോചിച്ചുനോക്കു. തിരിച്ച് കേബിള്‍ കാര്‍ വഴി വേണം ഇറങ്ങാന്‍. ആ അനുഭവവും വിവരിക്കാനാവാത്തതുതന്നെ.ഈ പര്‍വത പ്രകൃതിദൃശ്യങ്ങളുടെ ഭംഗി വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്.

English Summary: Hanging bridges on Ai-Petri Mount

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com