ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതിയുള്ള ബുര്‍ജ് ഖലീഫയ്ക്കു മുന്നില്‍, സന്ദർശകർക്കു കൗതുകമായി സുക്ക ഉയർന്നു. ജൂതരുടെ ഒരാഴ്ച നീളുന്ന കൊയ്ത്തുൽസവമായ സുക്കോട്ടിന്റെ ഭാഗമായി ചുള്ളിക്കമ്പുകളും ഇലകളുമെല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്ന ചെറിയ കൂടാരമാണ് സുക്ക. ഒരാഴ്ച ഈ കൂടാരത്തിനുള്ളില്‍ ജൂതമതവിശ്വാസികള്‍ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യും. 

 

യുഎഇയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള യുഎസ് ഇടപെടലിനെത്തുടർന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ കോഷർ റസ്റ്ററന്റിനു പുറത്ത് കഴിഞ്ഞയാഴ്ച സുക്ക നിര്‍മിച്ചത് (ജൂതമതനിയമങ്ങൾക്കനുസരിച്ചു ഭക്ഷണമുണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന ഭക്ഷണശാലയാണ് കോഷർ). സമാധാനത്തിന്‍റെ പ്രതീകമായാണ് എല്ലാവരും ഇതിനെ നോക്കിക്കാണുന്നത്. വരും ദിനങ്ങളില്‍ ഒമാന്‍ അടക്കമുള്ള കൂടുതല്‍ അറബ് രാജ്യങ്ങളുമായി ഇസ്രയേല്‍ ബന്ധം ഊഷ്മളമാക്കുമെന്നാണ് പ്രതീക്ഷ. സമാധാനശ്രമങ്ങള്‍ക്കായി മറ്റു രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. യുഎഇയിലെ മന്ത്രിമാരടക്കം ട്വിറ്ററിലൂടെയും മറ്റും സുക്കോട്ട് ആഘോഷത്തിന് ആശംസകള്‍ നേര്‍ന്നു.

 

കഴിഞ്ഞ മാസം വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒപ്പുവച്ച കരാർ, മിഡിൽ ഈസ്റ്റിന്‍റെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന്, റസ്റ്ററന്റിനു മേൽനോട്ടം വഹിക്കുന്ന റബ്ബി മെൻഡൽ ഡച്ച്മാൻ തിങ്കളാഴ്ച വാർത്താ ഏജൻസിയോടു പറഞ്ഞു.  ഈ കരാർ മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകൾ വര്‍ധിച്ചു. ഇസ്രയേലിൽ‍നിന്നുള്ള വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും വരവ് പ്രതീക്ഷിച്ചുകൊണ്ട് എമിറാത്തി ഹോട്ടലുകൾ കോഷർ കാറ്ററിങ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

 

യുഎഇയും ഇസ്രായേലും ചേര്‍ന്ന് വർഷാവസാനത്തോടെ എമിറേറ്റുകളിൽ ഇസ്രയേലി എക്സിബിഷനുകളും സമ്മേളനങ്ങളും നടത്തുമെന്ന് തിങ്കളാഴ്ച ദുബായ് സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 500 മില്യൻ ഡോളർ മൂല്യമുള്ള ബിസിനസ്സ് പങ്കാളിത്തത്തിനായുള്ള പദ്ധതികളെക്കുറിച്ചും പ്രസ്താവനയിൽ പറയുന്നു.

 

മെഡിറ്ററേനിയൻ നിരക്കുകളും ഏഷ്യൻ അലങ്കാരങ്ങളും മികച്ച വൈനുകളും ദുബായിലെ നൃത്ത ജലധാരകളുടെ മനോഹരമായ കാഴ്ചയുമെല്ലാം ഉൾക്കൊള്ളുന്നതാണ് ബുർജ് ഖലീഫയിൽ അടുത്തിടെ തുറന്ന കോഷർ റസ്റ്ററന്റായ അർമാനി / കാഫ്. ആചാരപരമായ കശാപ്പ് അടക്കമുള്ള കോഷർ നിയമങ്ങൾ പാലിക്കുന്ന ഈ റസ്റ്ററന്റില്‍ ജൂതന്മാരുടെ പരമ്പരാഗത രുചികളല്ല ഉള്ളതെങ്കിലും പാചകത്തിനടക്കം റബ്ബിയുടെ മേൽനോട്ടമുണ്ട്. ഹോട്ടലിന്‍റെ പിൻമുറ്റത്താണ് സുക്ക ഉണ്ടാക്കിയിരിക്കുന്നത്. 

 

ഈജിപ്തിലെ അടിമത്തത്തിൽനിന്ന് മോചിതരായ ശേഷം തങ്ങള്‍ താമസിച്ചിരുന്ന മരുഭൂമിയിൽ ദൈവം നൽകിയ അഭയത്തെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക അഭയസ്ഥാനമായിട്ടാണ് ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമായ വയക്ര (ലേവ്യപുസ്തകം) സുക്കയെ വിശേഷിപ്പിക്കുന്നത്.  

 

ജൂതമതത്തിലെ ഏറ്റവും സന്തോഷകരമായ ആഘോഷാവസരമായി കണക്കാക്കുന്ന സുക്കോട്ടിനെ എബ്രായ ഭാഷയിൽ ‘സമാൻ സിംചതൈനു' (നമ്മുടെ സന്തോഷത്തിന്‍റെ സമയം) എന്നാണു വിളിക്കുന്നത്. ജീവിതത്തിന്‍റെ ദുർബലതയെയും പരിവർത്തനത്തെയും ദൈവത്തെ ആശ്രയിക്കുന്നതിനെയും പ്രതീകമാക്കുന്ന ഈ കൂടാരത്തിനുള്ളില്‍ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നത് ഈ സമയത്ത് ജൂതന്മാരുടെ പതിവാണ്.

English Summary:  Jewish Sukkah built in front of the Burj Khalifa in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com