ADVERTISEMENT

യുണൈറ്റഡ് അറബ് എമിറേറ്റ്സി(യുഎഇ)ല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പാക്കിസ്ഥാന്‍ അടക്കമുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് പുതിയ സന്ദര്‍ശക വീസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോവിഡ് 19 ന്‍റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണ് യുഎഇയുടെ പുതിയ തീരുമാനമെന്നാണ് കരുതുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് സാഹിദ് ഹഫീസ് ചൗധരി പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎഇ അധികൃതരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എന്നാല്‍, ഇതിനോടകം നൽകിയ സന്ദര്‍ശക വീസകളിൽ സസ്പെൻഷൻ ബാധകമല്ലെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു. ബിസിനസ് വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വീസ, സ്റ്റുഡന്‍റ്  വീസ എന്നിങ്ങനെ പലതരത്തില്‍ ഉള്ള യുഎഇ വീസകളില്‍ ഏതിനാണ് പുതിയ നടപടി ബാധകമെന്ന് ആദ്യം വ്യക്തമായിരുന്നില്ല.

പാക്കിസ്ഥാന് പുറമെ തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലുള്ള ആളുകള്‍ക്ക് വീസ നൽകുന്നതാണ് യുഎഇ സർക്കാർ താൽക്കാലികമായി നിർത്തിവച്ചത്.

ജൂണില്‍ പാകിസ്ഥാനില്‍ കൊറോണ കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ജൂലൈ വരെ ഇവിടേക്കുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ യുഎഇ എയര്‍ലൈന്‍സായ എമിറേറ്റ്സ് നിര്‍ത്തലാക്കിയിരുന്നു. എമിറേറ്റ്സ് വിമാനത്തിൽ ഹോങ്കോങ്ങിലെത്തിയ 30 ഓളം പാകിസ്ഥാനികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. പിന്നീട് ജൂലൈ മൂന്നിന് എയർലൈൻ സർവീസുകള്‍ പുനരാരംഭിച്ചിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റില്‍, പാകിസ്ഥാനിലേക്കും കൊറോണ വൈറസ് 'ഹൈ റിസ്ക്‌' വിഭാഗത്തില്‍പ്പെട്ട മറ്റു 30 രാജ്യങ്ങളിലേക്കുമുള്ള വാണിജ്യ വിമാന സർവീസുകൾ കുവൈറ്റും നിര്‍ത്തിയിരുന്നു.

കഴിഞ്ഞ മാസം അവസാനം മുതല്‍ കൊറോണ കേസുകളില്‍ കനത്ത വര്‍ധനവാണ് പാകിസ്ഥാനില്‍ രേഖപ്പെടുത്തുന്നത്. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ഫൈസലാബാദ്, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളെ രണ്ടാം തരംഗം സാരമായി ബാധിച്ചു കഴിഞ്ഞു. 

രാജ്യത്ത് ഇതുവരെ 363,380 പേരെ ബാധിക്കുകയും 7,230 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി "ഒരു രാഷ്ട്രമായി പ്രവർത്തിക്കാൻ" പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിങ്കളാഴ്ച ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

English Summary: UAE Suspends Visit Visas for Pakistan, 11 other Countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com