മുന്നിൽ 6 കടുവകൾ, എനിക്ക് സഫാരി ആദ്യമാണെങ്കിലും മൃഗങ്ങൾക്ക് ജീപ്പ് പരിചിതം: അഞ്ജു കുര്യൻ
Mail This Article
സന്തോഷം നിറഞ്ഞ ഒരു ചിരി മതി ഏതു പ്രതിസന്ധിയെയും മറികടക്കാൻ. പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും സന്തോഷം എന്ന വികാരമാണ്. എനിക്കും എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതാണ് ഇഷ്ടം. സന്തോഷം ഇരട്ടിയാക്കുന്നത് യാത്രകളാണ്. മലയാളികളുടെ പ്രിയങ്കരിയായ അഞ്ജു കുര്യന്റെ വാക്കുക്കളാണിവ. നേരം, ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ എല്ലാവർക്കും സുപരിചിതയാണ് ഈ യുവ നടി. യാത്രയുടെ പ്രണയം തലയ്ക്കുപിടിച്ച അഞ്ജു കുര്യന്റെ വിശേഷങ്ങളിലൂടെ യാത്ര പോകാം.
∙ എന്റെ ഉള്ളിലെ യാത്രയ്ക്ക് ജീവൻ നൽകിയത്
കാഴ്ചകൾ ആസ്വദിക്കുക, പുതിയ ആളുകളെ പരിചയപ്പെടുക, പുതിയ നാടിന്റെ രുചി നുണയുക എന്നിങ്ങനെ യാത്രയിലൂടെ എന്തെല്ലാം കാര്യങ്ങളാണ് അറിയാനുള്ളത്. പാഠപുസ്തകത്തിന്റെ താളുകളിൽ മറഞ്ഞിരിക്കുന്ന അറിവുകളെക്കാൾ അമൂല്യമാണ് യാത്രകളിലൂടെ പഠിക്കുന്നവ. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് യാത്രകളിലൂടെയാണ്. യാത്രയുടെ തുടക്കം മുതൽ മടക്കം വരെ ശരിക്കും ആസ്വദിക്കും. വിഷമം തോന്നുന്നത് യാത്രയിൽ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്.
യാത്ര ആരംഭിക്കുന്നത് കുട്ടിക്കാലത്താണ്. ഒാണം – ക്രിസ്മസ്– പൂജാ അവധി നാളുകൾ യാത്രയുടെ ആഘോഷമാണ്. ഒാണത്തിനും ക്രിസ്മസിനും പരീക്ഷ കഴിയാൻ കാത്തിരിക്കും യാത്ര പോകാലോ എന്ന ചിന്തയിൽ. അച്ഛന്റെ കൈയും പിടിച്ച് ആ കുട്ടിക്കാലത്ത് കണ്ട കാഴ്ചളും സ്വപ്നങ്ങളുമൊക്കെ ഇന്നും എന്റെ നിറംമങ്ങാത്ത ഒാർമകളാണ്. അച്ഛനാണ് എന്നെ യാത്രകളുടെ ലോകത്തേക്ക് എത്തിച്ചത്. കുട്ടിക്കാലത്ത് തന്നെ മൂന്നാർ, തേക്കടി, ഇടുക്കി, വാഗമൺ അങ്ങനെ കേരളത്തിലെ ഒട്ടുമിക്ക ഇടത്തേക്കും കൊണ്ടുപോയിട്ടുണ്ട്. ഇപ്പോഴും ഞാൻ യാത്രകൾ മുടക്കാറില്ല.
∙ ഫുള്ളി ഹാപ്പിനസ്സ് ഗേൾ
എന്തിനാണ് ഒാരോന്നും ആലോചിച്ച് വിഷമിച്ചിരിക്കുന്നത്? എപ്പോഴും സന്തോഷിച്ചിരുന്നു കൂടെ, ഞാനങ്ങനെയാണ് ഫുള്ളി ഹാപ്പിനസ്സാണ്. ബുദ്ധിമുട്ടും പ്രയാസങ്ങളും ഇല്ലാത്തവരാരുമില്ല. എല്ലാ പ്രതിസന്ധികളെയും സന്തോഷത്തോടെ നേരിടണം അതാണ് എന്റെ പോളിസി – അഞ്ജു പറയുന്നു. മനസ്സ് വല്ലാതെ അസ്വസ്ഥമെന്നു തോന്നുമ്പോൾ ഒരു യാത്ര നടത്തി നോക്കൂ, ശരീരത്തിനും മനസ്സിനും ഉന്മേഷവും ഉണർവും നേടിയെടുക്കാൻ സാധിക്കും. എന്റെ സന്തോഷം യാത്രകളാണ്.. യാത്രകളിലൂടെ കിട്ടുന്ന മനസമാധാനം ഒരു മരുന്നിനും നൽകാനാവില്ല.
∙ലോക്ഡൗണ്‍ മാറ്റിമറച്ച യാത്ര
കൊറോണ വൈറസും ലോക്ഡൗണും എല്ലാവരെയും ബാധിച്ചപോലെ എനിക്കും കുറെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പ്ലാൻ ചെയ്ത യാത്രകളൊക്കെയും ഒഴിവാക്കേണ്ടി വന്നിരുന്നു. എല്ലാവർഷവും 2 വിദേശ യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്. 2020 ലെ യാത്രകൾ ആ കുഞ്ഞൻ വൈറസ് വെള്ളത്തിലാക്കി. ലോക്ഡൗണിൽ വീടിന് പുറത്തേക്ക് ഇറങ്ങാനാവാതെ ഒരുപാട് പ്രയാസപ്പെട്ടു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ ചെറു യാത്രകൾ പോയിരുന്നു. സത്യത്തിൽ അപ്പോഴാണ് വിദേശരാജ്യങ്ങളെക്കാളും മനോഹരമായ ഒരുപാട് ഇടങ്ങൾ നമ്മുടെ നാട്ടിലുമുണ്ടെന്ന് മനസ്സിലായത്. വയനാട് ട്രിപ് പോയിരുന്നു 4 ദിവസത്തോളം അവിടെ താമസിച്ചാരുന്നു മടക്കം.
കേരളത്തിനകത്ത് ഒരുപാട് യാത്രകൾ നടത്തിയിട്ടുള്ള പോലെ മറ്റുസംസ്ഥാനങ്ങളിൽ അങ്ങനെ യാത്ര ചെയ്യാനായിട്ടില്ല. ഷൂട്ടിന്റെ ഭാഗമായി നിരവധി യാത്ര നടത്തിയിട്ടുണ്ട്. നോർത്ത് ഇന്ത്യൻ യാത്ര നടത്തണമെന്ന് വളരെ ആഗ്രഹമാണ്.
∙തനി കോട്ടയംക്കാരി
യാത്രപോകുന്ന ഓരോ സ്ഥലത്തിനും പല മുഖങ്ങളാണ്. എനിക്കേറ്റവും ഇഷ്ടം ഹിൽസ്റ്റേഷനുകളാണ്. മഞ്ഞും മഴയും നിറച്ചാർത്തേകിയ പ്രകൃതിയുടെ കാണാകാഴ്ചകൾ തേടി യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടം. ബീച്ച് ട്രിപ്പ് അധികം പ്രിയമില്ല. കോട്ടയംക്കാരി ആയതിനാൽ പെട്ടെന്നൊരു ട്രിപ് പ്ലാൻ ചെയ്താൽ ആദ്യം പോകുക കുമരകത്തേക്കാണ്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. കായൽ ഭംഗി ആസ്വദിച്ചുള്ള ആ യാത്ര വല്ലാത്തൊരു അനുഭൂതിയാണ്. ഒരുപാട് ഇഷ്ടമാണ് കുമരകം.
∙പുതുവർഷത്തിൽ ഉണർവേകി ഇൗ യാത്ര
2020 യാത്ര പോകാൻ അധികം അനുവദിച്ചില്ലെങ്കിലും 2021 പുതുവര്‍ഷപുലരിയെ വരവേറ്റതും യാത്രകളിലൂടെയായിരുന്നു. വീട്ടുകാരുമൊത്ത് പുതുവർഷം ആഘോഷിച്ചതിനുശേഷം ഞാൻ നോരെ പോയത് സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്കായിരുന്നു. അവിടെ അടിച്ചുപൊളിച്ചു എന്നു തന്നെ പറയാം.
ഗോവയിലെ ആഘോഷത്തിനു ശേഷം നേരെ വീട്ടിലെത്തി ഡ്രെസ്സും പാക്ക് ചെയ്ത് മധ്യപ്രദേശിലേക്ക് യാത്ര തിരിച്ചു. സുഹൃത്തുക്കൾ ചേർന്ന് ഞങ്ങൾ കൻഹ നാഷണൽ പാർക്കിലേക്കായിരുന്നു യാത്ര. ഇത്രയും നാളും യാത്ര ചെയ്തതിൽ മറ്റൊരു അനുഭവമായിരുന്നു ഇൗ വൈൽഡ് ട്രിപ് സമ്മാനിച്ചത്. സത്യത്തിൽ ശരിക്കും ആസ്വദിച്ച യാത്ര. വൈല്‍ഡ് ലൈഫ് സഫാരിയായിരുന്നു ഹൈലൈറ്റ്. ആദ്യം ഭയം തോന്നിരുന്നു. വന്യമൃഗങ്ങളുടെ അടുത്തേക്കുള്ള യാത്രയാണല്ലോ അപകടം ഉണ്ടാകുമോ? അങ്ങനെ പല ചിന്തകളായിരുന്നു. മൃഗങ്ങളെ കാണണമെന്നും മോഹമുണ്ടായിരുന്നു.
ഇൗ ദേശീയോദ്യാനത്തിൽ ഭാഗ്യമുണ്ടെങ്കിൽ കടുവയെ ഒക്കെ കാണാൻ പറ്റുള്ളൂ എന്നു ഒപ്പമുള്ളവർ പറഞ്ഞിരുന്നു. ആദ്യ ദിവസം എനിക്ക് നിരാശയായിരുന്നു. പക്ഷേ രണ്ടാമത്തെ ദിവസം 6 കടുവകളെ ശരിക്കും അടുത്തു കണ്ടു. തുറന്ന ജീപ്പായിരുന്നു ഉള്ളിൽ ഭയം തോന്നിരുന്നു. പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. നമ്മൾ ആ സഫാരിയിൽ ആദ്യയാത്ര ആണെങ്കിലും മൃഗങ്ങൾ സഫാരി ജീപ്പ് പരിചിതമാണല്ലോ. ശരിക്കും പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ നോക്കുന്നിടത്തെല്ലാം സൗന്ദര്യം കാണാം. ഇൗ വാക്കുകളെ സത്യമാക്കുന്ന യാത്രയായിരുന്നു കൻഹ നാഷണൽ പാർക്കിലേത്.
∙അടുത്ത യാത്രയ്ക്ക് തയാറായി കഴിഞ്ഞു
ജനുവരിയിൽ രാജസ്ഥാനിലേക്ക് യാത്ര പോകുകയാണ്. സുഹൃത്തുക്കൾ ഒരുമിച്ച ട്രിപ്പാണ്. യാത്രക്കുള്ള തയാറെടുപ്പിലാണിപ്പോൾ. ആകെ 5 ദിവസത്തെ യാത്രയാണ്. 2 ദിവസം ജയ്പൂരിന്റെ ഭംഗി ആസ്വദിക്കണം. അടുത്ത 3 ദിവസം രാജസ്ഥാനിലെ വൈൽഡ് സഫാരിയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ആ യാത്രയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ.
∙എന്റെ സ്വപ്നമാണ് യാത്ര
ഡ്രീം ഡെസ്റ്റിനേഷൻ എന്നുള്ളതല്ല. എന്റെ സ്വപ്നം യാത്രകളാണ്. പറ്റാവുന്നിടത്തോളം ഇൗ ഭൂമിയില്‍ പ്രകൃതിയൊളിപ്പിച്ച സുന്ദരകാഴ്ചകൾ തേടി യാത്ര ചെയ്യണം.
English Summary: Celebrity Travel Actress Anju Kuria