ADVERTISEMENT

1970കളില്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ അസര്‍ബെയ്ജാന്‍ പ്രവിശ്യയിലുള്ള ടെപ്പെ ഹസന്‍ലു നഗരത്തില്‍ ചരിത്രാവശിഷ്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഖനനം നടത്തവേ, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കൗതുകമുണര്‍ത്തുന്ന ആ കാഴ്ച കണ്ടത്; മണ്ണിനടിയില്‍ പരസ്പരം ചുംബിക്കാനായുന്ന രീതിയില്‍ അവശേഷിക്കപ്പെട്ട രണ്ട് അസ്ഥികൂടങ്ങള്‍. ധാന്യം സംഭരിക്കുന്നതിനായി ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ഇഷ്ടിക പത്തായത്തിലായിരുന്നു 'അവര്‍' കിടന്നിരുന്നത്. പിന്നീടുള്ള പഠനങ്ങളില്‍ ഇവയ്ക്ക് 2,800 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. ലോകമെങ്ങും ഇവയെ പിന്നീട് 'ഹസന്‍ലു കമിതാക്കള്‍' എന്ന പേരില്‍ അറിയപ്പെട്ടു.

ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, 2018 ജൂൺ മുതൽ ഈ പ്രദേശം യുനെസ്‌കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. ഇന്ന് നിരവധി സന്ദര്‍ശകര്‍ വന്നെത്തുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം. ഫ്രാൻസ്, ജർമനി, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.

പെൻ‌സിൽ‌വാനിയ സർവകലാശാലയുടെ ഭാഗമായ പുരാവസ്തു, നരവംശശാസ്ത്ര മ്യൂസിയമായ പെൻ‌സിൽ‌വാനിയ യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് ആർക്കിയോളജി ആൻഡ് ആന്ത്രോപോളജിയിലാണ് ഈ അസ്ഥികൂടങ്ങള്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഫിലാഡൽഫിയയിലെ യൂണിവേഴ്സിറ്റി സിറ്റി പരിസരത്തുള്ള പെൻ‌സ് കാമ്പസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകമെമ്പാടു നിന്നുമുള്ള പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മ്യൂസിയത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇവ ഓണ്‍ലൈനായി കാണാനുള്ള സൗകര്യവുമുണ്ട്.

ആക്രമണകാരികളില്‍ നിന്നും രക്ഷ തേടി പത്തായത്തിനുള്ളില്‍ ഒളിച്ചിരുന്ന രണ്ടുപേരുടെ അവശിഷ്ടങ്ങളാണ് 'ഹസന്‍ലു കമിതാക്കള്‍' എന്നാണ് ഗവേഷകരുടെ നിഗമനം. നഗരം മുഴുവന്‍ പടര്‍ന്നുപിടിച്ച തീയില്‍ നിന്നുണ്ടായ പുക മൂലം ഇവര്‍ ശ്വാസംമുട്ടി മരിച്ചതാവാം എന്നും കരുതുന്നു. കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ ഒരു ആണും പെണ്ണുമായി തോന്നാമെങ്കിലും ഇവയുടെ ലിംഗം നിര്‍ണയിക്കാന്‍ ഗവേഷകര്‍ക്ക് ആയിട്ടില്ല. എന്നാല്‍, രണ്ടും പുരുഷന്മാര്‍ ആയിരിക്കാനാണ്‌ കൂടുതല്‍ സാധ്യത എന്നാണു കരുതുന്നത്.

വടക്കുപടിഞ്ഞാറൻ ഇറാനിലെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ ഖനനം ചെയ്യപ്പെട്ടതുമായ പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് ഹസൻലു. ഇറാനിയൻ പ്രവിശ്യയായ പശ്ചിമ അസർബൈജാനിലെ ഖാദർ നദി ഒഴുകുന്ന ഫലഭൂയിഷ്ഠമായ ഉഷ്നു-സോൾഡൂസ് താഴ്‌വരയുടെ സോൾഡുസ് ഭാഗത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഉപ്പ് തടാകമായ ഉർമിയയുടെ തെക്കുപടിഞ്ഞാറായാണ് ഇത്. മെസൊപ്പൊട്ടേമിയ, അനറ്റോലിയ, കോക്കസസ്, ഇറാനിയൻ പീഠഭൂമി എന്നിവയുമായി സമ്പർക്കമുണ്ടായിരുന്നു എന്ന് കരുതുന്ന പ്രധാന വാണിജ്യ, ഗതാഗത റൂട്ടുകള്‍ക്കടുത്താണ് ഉർമിയ തടം സ്ഥിതി ചെയ്യുന്നത്.

സാധാരണ പോലെ ആളുകള്‍ വസിച്ചിരുന്ന ഒരു നഗരമായിരുന്നു ഹസൻലു. ബിസി 800 കാലഘട്ടത്തില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഹസൻലു നഗരം നശിപ്പിക്കപ്പെട്ടു. എഴുതപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഈ നഗരത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും ഗവേഷകര്‍ക്ക് വീണ്ടെടുക്കാനായില്ല. അതിനാല്‍ ഇതിനെ ചരിത്രകാരന്മാര്‍ 'പ്രോട്ടോഹിസ്റ്റോറിക്' എന്ന് വിളിക്കുന്നു. ഇവിടെ താമസിച്ചിരുന്ന ആളുകളെ കുറിച്ചും വലിയ വിവരങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ, സൈറ്റിൽ നിന്നുള്ള മനുഷ്യാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. 'ഹസൻലു കമിതാക്കള്‍'ക്ക് പുറമേ, പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് മനുഷ്യരുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. 

വടക്കുപടിഞ്ഞാറൻ ഇറാനിലെ പ്രോട്ടോഹിസ്റ്റോറിക് കാലഘട്ടത്തിലെ ജനങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണ് സൈറ്റില്‍ നിന്നും കണ്ടെടുത്ത ഈ ഭൗതിക വസ്തുക്കൾ. അലങ്കരിച്ച വെള്ളി പാത്രം, കട്ടിയുള്ള ഒരു സ്വർണ്ണ പാത്രം, സ്വര്‍ണ്ണപ്പിടിയുള്ള ഒരു കത്തി, പൊള്ളയായ രണ്ടു വെങ്കലക്കുതിര തലകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്ത പ്രധാനപ്പെട്ട ചില വസ്തുക്കളാണ്.

ട്രാൻസ്‌ജെൻഡർമാരായ ആളുകളുടെ ശവശരീരങ്ങള്‍ അടക്കം ചെയ്തതെന്ന് കരുതുന്ന 3000 വർഷം പഴക്കമുള്ള ഒരു സെമിത്തേരിയും ഇവിടെയുണ്ട്. 

English Summary: Penn Museum - The Hasanlu Lovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com