ADVERTISEMENT

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം, സഞ്ചാരികളുടെ സ്വർഗം, ഹിമാലയൻ മലഞ്ചെരുവിലെ മനോഹരമായ പ്രദേശം എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് സഞ്ചാരികളുടെ പ്രിയ ഇടമായ ഭൂട്ടാൻ. ലോകം കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നപ്പോഴും സുരക്ഷിതമായ ഇടമായിരുന്നു ഭൂട്ടാൻ. 

കോവിഡിനെതിരായ പോരാട്ടത്തിൽ ഭൂട്ടാൻ മുന്നിലാണ്. ജനങ്ങളിലേക്ക് ഏതാണ്ട് പൂർണമായും വാക്സിനേഷൻ എത്തിക്കുന്നതിൽ ഭൂട്ടാൻ വിജയിച്ചു. കൊറോണ എന്ന മഹാമാരിയുടെ തുടക്കം മുതൽ രാജ്യം ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഭൂട്ടാൻ ഇന്ത്യയുമായും ചൈനയുമായും അതിർത്തി പങ്കിടുന്നുണ്ടെങ്കിലും, കൃത്യമായ മുൻകരുതലും സമയബന്ധിതമായ നടപടിയും രാജ്യത്തെ മഹാമാരി അതിരൂക്ഷമായി ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നൽകി. 

bhutan-trip

അതിശക്തമായ പ്രതിരോധ രീതികളിലൂടെയാണ് രാജ്യം വൈറസിനെ പിടിച്ചു കെട്ടിയത്. ഒപ്പം രാജ്യത്ത് ഇപ്പോൾ സഞ്ചരിക്കാൻ മാസ്ക് നിർബന്ധമില്ല. എങ്ങനെയാണ് ഭൂട്ടാൻ കൊറോണ എന്ന മഹാവിപത്തിനെ മുട്ടുകുത്തിച്ചത്? 

കൊറോണയ്ക്കെതിരെ ഭൂട്ടാൻ മോഡൽ

കഴിഞ്ഞ വർഷം മാർച്ചിലാണ് ഭൂട്ടാനിൽ ആദ്യ കോവിഡ് 19  കേസ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിൽ നിന്നെത്തിയ ഒരു വിനോദസഞ്ചാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത 6 മണിക്കൂറിനുള്ളിൽ 300 ഓളം പേരെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. തുടക്കം മുതൽ തന്നെ ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കുകയും സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് വൈറസിനെ അടിച്ചമർത്താൻ രാജ്യം പൂർണമായും പൂട്ടിയിടുകയും ചെയ്തിരുന്നു.

bhutan-trip

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത മാർച്ചിൽ തന്നെ ഭൂട്ടാൻ ഇന്ത്യയുമായുള്ള അതിർത്തി അടച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം പൊതുസമ്മേളനങ്ങൾ, യാത്രകൾ, ബിസിനസ് എന്നിവ നിയന്ത്രിച്ചു. മാർച്ച് 30 ന് വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറന്റീനും സർക്കാർ നിർബന്ധമാക്കിയിരുന്നു. 

ഭൂട്ടാൻ കാണാം

ഇന്ത്യക്കാർ‌ക്ക് വീസ വേണ്ടാത്ത രാജ്യമാണ് ഭൂട്ടാൻ. പെര്‍മിറ്റും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെങ്കില്‍ ഭൂട്ടാന്‍ കണ്ടു വരാം. സംസ്കാരം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും ഏറെ മുന്നിട്ടു നില്‍ക്കുന്ന ഭൂട്ടാനെ 'സന്തോഷത്തിന്‍റെ ദേശം' എന്ന് ഓമനപ്പേര് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. 

ഏറ്റവും മികച്ച സമയം

വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാന്‍ പറ്റുന്ന കാലാവസ്ഥയാണ് ഭൂട്ടാനില്‍ ഉള്ളത്. എന്നാലും ആഗസ്ത് മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ ഭൂട്ടാനിലേക്കുള്ള യാത്രക്ക് ഏറ്റവും അനുയോജ്യം.സുഖകരമായ കാലാവസ്ഥയാണ് ഈ സമയത്ത്. ട്രെക്കിങ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് നല്ലത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് താഴ്‌‌‌വര പൂത്തുനിൽക്കുന്ന മാർച്ച്, മെയ് മാസങ്ങളിൽ യാത്ര പ്ലാന്‍ ചെയ്യാം. കൊറോണയും ലോക്ഡൗണുമായ ഇൗ സാഹചര്യത്തിൽ ഇപ്പോഴത്തെ അവസ്ഥ മാറിയിട്ട് എല്ലാം പഴയ നിലയിലാകുമ്പോൾ സുരക്ഷിതമായി യാത്ര തുടരാം.

English Summary: Bhutan is the safest countries to live during the coronavirus pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com