ADVERTISEMENT

നിർമാണത്തിലെ വ്യത്യസ്തത കൊണ്ടും വാസ്തുവിദ്യാ ആകർഷണം കൊണ്ടും സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന നിരവധിയിടങ്ങൾ ഭൂമിയിലുണ്ട്. ഓരോ മതസ്ഥരും അവരുടെ ആചാരാനുഷ്ഠാനങ്ങളുടെ രീതിയിലായിരിക്കും ആരാധനാലയങ്ങൾ പണി കഴിപ്പിക്കുക. എന്നാൽ ഇന്തൊനീഷ്യയിൽ കാഴ്ചയിൽ ആരെയും വിസ്മയിപ്പിക്കുന്ന ഒരു പ്രാർത്ഥനാലയമുണ്ട്. രൂപം കൊണ്ടും  നിർമാണത്തിനു പിന്നിലെ കാരണം കൊണ്ടും ലോക സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ഈ ദേവാലയം പണിതിരിക്കുന്നത്.കോഴിയുടെ ആകൃതിയിലാണ് 

എല്ലാ മതസ്ഥർക്കും വേണ്ടിയൊരു പള്ളി

ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപായ ജാവയുടെ ഹൃദയഭാഗത്തുള്ള കൊടുംകാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഗെരേജ അയം എന്ന കോഴിയുടെ ആകൃതിയിലുള്ള പള്ളി. എല്ലാ മതത്തിലെയും തീർത്ഥാടകർക്കും വേണ്ടി രൂപകൽപന ചെയ്തിട്ടുള്ള ഈ ഭീമൻ കെട്ടിടം ലോകമറിയുന്നത് ചിക്കൻ ചർച്ച് എന്ന പേരിലാണ്. കോഴിയുടെ രൂപത്തോട് സാദൃശ്യമുള്ളതുകൊണ്ടാകാം അങ്ങനെയൊരു പേര് ഈ പള്ളിക്ക് ലഭിച്ചത്. 

പ്രാവ് കോഴിയായപ്പോൾ

1980 കളുടെ അവസാനം ഡാനിയൽ അലാംജാജെ എന്ന വ്യക്തിയാണ് ഇൗ പള്ളി പണി കഴിപ്പിച്ചത്. അദ്ദേഹത്തിൻറെ മനസ്സിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതിരൂപമായ പ്രാവായിരുന്നു പള്ളിക്ക് ചേരുന്ന രൂപഘടന. പണി ഏതാണ്ട് പൂർത്തിയായത് മുതൽ നാട്ടുകാർ ഇതിനെ ചിക്കൻ ചർച്ച് എന്ന് വിളിച്ചു തുടങ്ങി. പുറമേ നിന്ന് നോക്കിയാൽ കോഴിയുടെ രൂപ സാദൃശ്യമാണ്. 

വൈകല്യമുള്ള കുട്ടികൾക്കും മാനസിക പ്രശ്‌നങ്ങളുള്ളവർക്കുമുള്ള കേന്ദ്രവുമെല്ലാം ഈ പള്ളിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. നിർമാണത്തിന് ഉയർന്ന ചിലവ് കാരണം പണി പൂർത്തീകരിക്കാനും സാധിച്ചില്ല.  ഇന്നും ഈ ചിക്കൻ ചർച്ച് പണിതീരാത്ത കെട്ടിടമായി അവശേഷിക്കുന്നു. പള്ളി ആദ്യകാഴ്ചയിൽ  ഭയം തോന്നുമെങ്കിലും രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുകൂടിയാണ്.

Chicken-Church1

പള്ളിക്കുൾവശം വിജനമായ, ഭയം നിറയ്ക്കുന്ന കാഴ്ചയാണ്. അതിനോടു ചേർന്നു തന്നെയുള്ള ഭൂഗർഭ അറകളായിരുന്നു ചികിത്സാകേന്ദ്രമായി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. പള്ളിയുടെ പലഭാഗങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്.എങ്കിലും ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ കണക്കിന് കുറവൊന്നുമില്ല. 

 

English Summary: The Mystery of the Chicken's Church in Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com