വാക്സീൻ എടുത്തോ? സഞ്ചാരികൾക്ക് ഇവിടേക്ക് പറക്കാം
Mail This Article
കോവിഡ് വാക്സീന്‍ സ്വീകരിച്ച വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കരീബിയൻ ദ്വീപ്. ഇവിടേക്ക് ഇന്ത്യക്കാർക്കടക്കം രണ്ടു വാക്സീൻ സ്വീകരിച്ച ആർക്കും പ്രവേശിക്കാം. സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് എന്ന ദ്വീപാണ് വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുന്നത്. രണ്ട് ദ്വീപുകളാണെങ്കിലും സെയ്ന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് ഒരൊറ്റ രാജ്യമാണ്.
രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ചതിനുശേഷം ചുരുങ്ങിയത് 14 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഈ ദ്വീപുകളിലേക്ക് യാത്ര നടത്താൻ സാധിക്കൂ. കൂടാതെ യാത്രക്കാർ 72 മണിക്കൂറിൽ കുറയാത്ത ആർടിപിസിആർ പരിശോധന റിപ്പോർട്ടും കൈയിൽ കരുതണം.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അടച്ചുപൂട്ടിയ ശേഷം രാജ്യാന്തര വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന അവസാന കരീബിയൻ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സെന്റ് കിറ്റ്സും നെവിസും. മൊത്തത്തിൽ, 52.5% നിവാസികൾക്ക് കുറഞ്ഞത് ഒരു വാക്സിൻ ഷോട്ട് ലഭിച്ചിട്ടുണ്ടെന്നും 14.5% പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.ഇതുവരെ, ദ്വീപുകളിൽ 74 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, മരണമൊന്നുമില്ല.
സഞ്ചാരികളുടെ പ്രിയയിടം
കരീബിയന്‍ സൗന്ദര്യം ആവാഹിച്ച സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. ലീവാര്‍ഡ് ദ്വീപസമൂഹത്തിന്റെ ഭാഗമാണീ രാജ്യം. പ്രകൃതിഭംഗി ആവോളം ആസ്വദിക്കാം ഈ രണ്ട് ദ്വീപുകളിലേക്കു പോയാല്‍. അധികം തിരക്കുകളില്ലാത്ത മനോഹരമായ ബീച്ചുകളും പര്‍വതനിരകളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കും.
English Summary: St. Kitts and Nevis Will Only Welcome Vaccinated Tourists