ADVERTISEMENT

കടുത്ത വേനല്‍ക്കാലത്ത് പോലും ഉരുകാത്ത ഐസ് ഗുഹകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ്‌ ചൈനയിലെ ഷാന്‍‌ക്സി പ്രവിശ്യയിലെ നിങ്‌വു ഗുഹകള്‍ . മൂന്നു മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമയുഗത്തോളം പ്രായമുള്ള ഈ ഗുഹകള്‍, ഇന്ന് ഇവിടുത്തെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്.

പര്‍വതങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ പുരാതന ഗുഹകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആരുടേയും മനംകവരും. കടുത്ത വേനലില്‍ തൂവെള്ള മഞ്ഞു നിറഞ്ഞ ഒരു ഗുഹയിലേക്ക് യാത്ര ചെയ്യുന്നത് ഒന്നോര്‍ത്തുനോക്കൂ!

സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് നിങ്‌വു ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഗുഹകളുടെ ചുവരുകളും നിലവും സീലിങ്ങുമെല്ലാം കട്ടിയുള്ള ഐസിൽ പൊതിഞ്ഞതാണ്. ഹിമയുഗ കാലഘട്ടത്തിലാണ് ഈ ഗുഹകള്‍ രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ '10000 വർഷം പ്രായമുള്ള ഗുഹകള്‍' എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്. 

ഇക്കൂട്ടത്തില്‍ 100 മീറ്ററിലധികം നീളവും 12 മീറ്റർ വീതിയും ഏകദേശം 15 മീറ്റർ ഉയരവുമുള്ള ഒരു ഗുഹ പൊതുജനങ്ങൾക്ക് സന്ദര്‍ശനത്തിനായി തുറന്നിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഗുഹയുടെ കാഴ്ച കൂടുതല്‍ മനോഹരമാക്കുന്നതിനായി മഞ്ഞുമൂടിയ ഗുഹ മുഴുവന്‍ വര്‍ണ്ണാഭമായ നൂറുകണക്കിന് ബൾബുകളും ഇവിടെ കാണാം.

ഐസ് കട്ടകള്‍ കടുത്ത വേനലില്‍പ്പോലും ഉരുകില്ല എന്നതാണ് ഈ ഗുഹകളുടെ ഏറ്റവും വലിയ പ്രത്യേകത. ഗുഹയുടെ വക്രാകൃതിയിലുള്ള ഘടനയാണ് ഇതിനു കാരണമെന്നാണ്, ഇത്തരത്തിലുള്ള ഐസ് ഗുഹകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഈ ആകൃതി കാരണം, എപ്പോഴും ഗുഹയ്ക്കുള്ളില്‍ തണുത്ത വായു കുടുങ്ങിക്കിടക്കും. ഇതുമൂലം ഐസ് കട്ടകള്‍ ഉരുകാനുള്ളത്രയും താപനില ഒരിക്കലും ഗുഹയ്ക്കുള്ളില്‍ ഉണ്ടാകുന്നില്ല. അങ്ങനെ എല്ലാ സീസണിലും ഈ ഗുഹകള്‍ മഞ്ഞുമൂടിത്തന്നെ നിലനില്‍ക്കുന്നു.

ചൈനയില്‍ മാത്രമല്ല, യൂറോപ്പ്, മധ്യേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇത്തരം ഐസ് ഗുഹകൾ കാണാം. ഈ സ്ഥലങ്ങളിലെല്ലാം ശൈത്യകാലം ഏറെ നീണ്ടുനിൽക്കും. അലാസ്ക, ഐസ്‌ലാന്റ്, റഷ്യ എന്നിവിടങ്ങളിലാണ് ഈ ഐസ് ഗുഹകളിൽ ഭൂരിഭാഗവുമുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഐസ് ഗുഹ ഓസ്ട്രിയയിലെ വെർഫെനിൽ സ്ഥിതിചെയ്യുന്ന ഐസ്രീസെൻവെൽറ്റ് ആണ്, സാൽ‌സ്ബർഗിൽ നിന്ന് 40 കിലോമീറ്റർ തെക്കായി, 42 കിലോമീറ്ററിലധികം നീളമുണ്ട് ഈ ഗുഹയ്ക്ക്. 

 

English Summary: The biggest ice cave in China Never Melts Even in Summers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com