ADVERTISEMENT

അമേരിക്കൻ ഐക്യനാടുകളുടെയും കാനഡയുടെയും അതിർത്തിയിലായി നിലകൊള്ളുന്ന അഞ്ച് തടാകങ്ങളെ ഒരുമിച്ചു ചേർത്താണ്‌ പഞ്ച മഹാതടാകങ്ങൾ എന്നു വിളിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഈ ശുദ്ധജല തടാകസമൂഹത്തില്‍ സുപ്പീരിയർ, മിഷിഗൺ, ഈറി, ഹ്യൂറൺ, ഒണ്ടേറിയോ എന്നിങ്ങനെ അഞ്ചു തടാകങ്ങളാണ് ഉള്ളത്. ഭൂമിയിലെ ആകെ ശുദ്ധജലത്തിന്‍റെ 20% ത്തോളം ഇവയില്‍ ഉള്‍ക്കൊള്ളുന്നു. ഈ അഞ്ചു തടാകങ്ങളും നദികളും ചില ചെറു തടാകങ്ങളും നിരവധി ദ്വീപുകളും ഉള്‍ക്കൊള്ളുന്ന പഞ്ചമഹാതടാകപ്രദേശം സന്ദര്‍ശിക്കാന്‍ വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്.

മഞ്ഞുകാലത്താണ് ഇവിടുത്തെ ഏറ്റവും രസകരമായ കാഴ്ച കാണാനാവുക. ഡിസംബർ അവസാനമാകുന്നതോടെ തണുപ്പ് കൂടുന്നു. ഒപ്പം തടാകങ്ങളിലെ ഉപരിതലത്തിലുള്ള ജലം തണുത്തുറയുന്നു. താഴെയുള്ള ജലത്തിന്‍റെ ഒഴുക്കിന്‍റെ ഫലമായി ഈ ഐസ് കട്ടകള്‍ വിചിത്രമായ ആകൃതികള്‍ കൈക്കൊള്ളുന്നു. പരന്ന ആക‍ൃതിയിലും ബോള്‍ പോലെയുമൊക്കെ ഐസിന്‍കട്ടകള്‍ ഈ സമയത്ത് ഇവിടെയെങ്ങും കാണാം. 

ചില സമയങ്ങളില്‍ ഈ ഐസ് രൂപങ്ങള്‍ തടാകതീരത്ത് അടിയും. താപനില കുറവായതിനാല്‍ ഇവ ഉരുകാതെ, മനോഹരമായ പന്തുകളുടെ രൂപത്തില്‍ കുന്നുകൂടി കിടക്കുന്നത് മനോഹരമായ കാഴ്ചയാണ്, ഇവയില്‍ പ്രകാശ രശ്മികള്‍ തട്ടുമ്പോള്‍ അവ വജ്രക്കട്ടകള്‍ പോലെ തിളങ്ങുന്ന കാഴ്ച അവിസ്മരണീയമാണ്. ഈ സമയത്ത് ഫോട്ടോയെടുക്കാനും മറ്റുമായി നിരവധി ആളുകള്‍ തടാകക്കരയിലെത്തും.

തടാക പ്രദേശത്തെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണ് വിനോദസഞ്ചാരം. പ്രതിവര്‍ഷം 4 ബില്യൺ യുഎസ് ഡോളര്‍ വിലമതിക്കുന്ന മീന്‍പിടുത്ത വ്യവസായമാണ് ഈ തടാകങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്നത്. സഞ്ചാരികള്‍ക്ക് തടാകങ്ങളിലൂടെ ചെറിയ കപ്പലുകളില്‍ സവാരി നടത്താം. ഉല്ലാസയാത്ര കൂടാതെ സീ കയാക്കിങ്, ഡൈവിങ്, കൈറ്റ്സർഫിങ്, പവർബോട്ടിങ്, ലേക്ക് സർഫിങ് തുടങ്ങി നിരവധി വാട്ടർ സ്പോർട്സ് ഇനങ്ങളും ഇവിടെയുണ്ട്. തടാകങ്ങളെയും സെന്‍റ് ലോറൻസ് നദിയെയും ബന്ധിപ്പിച്ച് നടത്തുന്ന ഗ്രേറ്റ് ലേക്സ് സർക്കിൾ ടൂർ പ്രശസ്തമാണ്.

michigan-beach
Dari Pamadilla/shutterstock

അമേരിക്കയില്‍ മാത്രമല്ല ഈ പ്രതിഭാസം കാണപ്പെടുന്നത്. വടക്കന്‍ റഷ്യയിലെ ഓബ് നദീമുഖത്തും ഇത്തരം വിചിത്രമായ ഐസ് കട്ടകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2016ല്‍ ഇവയുടെ മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലായിരുന്നു.

English Summary: Rare Ice Balls Wash Up by the Thousands on Shore of Lake Michigan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com