ADVERTISEMENT

ഒരുകാലത്ത് ഒന്നായി ജീവിച്ചിരുന്ന ജനങ്ങൾ എഴുപതിലധികം വർഷങ്ങളായി ശത്രുതയിലാവുക. രാഷ്ട്രീയം രണ്ടു രാജ്യങ്ങളായി പിരിച്ചു എങ്കിലും ഇതുവരെ യുദ്ധ ഉടമ്പടി ഒപ്പുവയ്ക്കാത്തതുകൊണ്ട് രേഖകളിൽ ഇപ്പോഴും യുദ്ധത്തിൽ തുടരുന്ന രാജ്യങ്ങൾ. ഒരു വശത്തു ജനാധിപത്യവും സ്വാതന്ത്ര്യവും വികസനങ്ങളും നടക്കുന്ന ദക്ഷിണ കൊറിയ. തൊട്ടപ്പുറത്ത്, എന്താണു നടക്കുന്നതെന്നുപോലും പുറത്ത് അറിയാത്ത ഏകാധിപത്യത്തിൽ ഉത്തര കൊറിയ. കൊറിയകളുടെ ഈ ചരിത്രമാണ് അവിടേയ്ക്കു പോയാലോ എന്ന ആഗ്രഹത്തിനു പിന്നിൽ.

കൊറോണ വരുന്നതിനു മുൻപായിരുന്നു യാത്ര. അതുകൊണ്ടു തന്നെ വീസ എന്ന ആദ്യകടമ്പ എളുപ്പമായിരുന്നു. ദുബായിൽ നിന്ന് എട്ടര മണിക്കൂർ പറന്ന് സോൾ നഗരത്തിൽ ലാൻഡ് ചെയ്യുമ്പോൾ ചെറിയ തണുപ്പുണ്ട്. നവംബറിൽ വിന്റർ ശക്തമായിട്ടില്ല. മരങ്ങളൊക്കെ ഇലപൊഴിച്ചു നിറം മാറി വരുന്നതേ ഉള്ളു.

korean-experience2

ആദ്യം കുറച്ചു ഡോളർ സൗത്ത് കൊറിയൻ വോൺ ആക്കി, ഒരു സിം കാർഡ് എടുത്തു. ലോകത്തു ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് കിട്ടുന്ന ദക്ഷിണ കൊറിയയിൽ നെറ്റും കോളുമെല്ലാം കുറഞ്ഞ ചെലവിൽ കിട്ടും. ടൂറിസ്റ്റ് സിം കാർഡ് വാങ്ങുമ്പോൾ സിറ്റിയിലെ പബ്ലിക് ട്രാൻസ്പോർട്ടിന്റെ വിശദമായ മാപ്പ്, പൊതുവായി ഉപയോഗിക്കാൻ പറ്റുന്ന ട്രാവൽ കാർഡ് എന്നിവ കിട്ടും. ട്രാവൽ കാർഡ് ഉപയോഗിച്ചു മിക്ക കടകളിൽ നിന്നും സാധനം വാങ്ങാം.

ടാക്സി വേണ്ട, കൂട്ട് വേണം

korean-experience3

ടാക്സി സോളിൽ ആർഭാടമാണ്. കിടിലൻ പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റം ആണ് നഗരത്തിലേത്. കൺഫ്യൂഷൻ ഇല്ലാതെ ട്രെയിനിലും മെട്രോയിലുമായി സോൾ നഗരമധ്യത്തിലെ യുവാക്കളുടെ കേന്ദ്രമായ ഹോങ്ഡേയിൽ (Hongdae) എത്തി. നൈറ്റ് ലൈഫിന്റെ പ്രധാന സ്ഥലമാണിത്. ഹോങ്ഡേയ്ക്ക് അടുത്താണ് താമസം. റൂമിൽ എത്തിയപ്പോൾ 7 മണി. ഹോങ്ഡേയിൽ കിടിലൻ ഓളം. റോഡിന്റെ രണ്ടു സൈഡും റസ്റ്ററന്റുകളാണ്. പക്ഷേ, ആദ്യം വലതുകാൽ വച്ചു കയറിയ റസ്റ്ററന്റിൽ കയറ്റിയില്ല! അവിടെ മിനിമം 2 പേരെങ്കിലും ഒന്നിച്ചു വന്നാലേ കയറ്റുകയുള്ളു. ടാക്സി വേണ്ടെന്നേയുള്ളു, റസ്റ്ററെന്റിൽ കയറണേൽ കൂട്ടു വേണം!!

തൊട്ടപ്പുറത്ത് വഴിയരികിൽ ഒരു സ്ത്രീ എന്തൊക്കെയോ പൊരിച്ചു വിൽക്കുന്നുണ്ട്. ‘ജബ... ജബ...’ പറഞ്ഞു അതങ്ങു വാങ്ങി. ഭാഗ്യം, സംഗതി ചിക്കനാണ്. കഴിക്കാം, രുചിയുണ്ട്. ചിക്കനും കഴിച്ചു നടപ്പു തുടങ്ങി റോഡരികിൽ ചെറുപ്പക്കാർ സ്പീക്കറിൽ പാട്ടു വച്ച് ഡാൻസ് കളിക്കുന്നു. പോപ്പ് മ്യൂസിക്കും ഡാൻസും, ഇതാണ് അവരുടെ ജീവൻ. അതു കാണാൻ കുറേ ടൂറിസ്റ്റുകളും ഉണ്ട്.

ഗന്നം സ്‌റ്റേഷനും മാളിലെ ലൈബ്രറിയും

ദക്ഷിണ കൊറിയയിലെ പൊതുഗതാഗത സംവിധാനം പോലും നമുക്കു കാഴ്ചകളാണ്. മെട്രോയിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. മിക്ക മെട്രോ സ്‌റ്റേഷന്റെയും അണ്ടർ ഗ്രൗണ്ട് ഷോപ്പിങ് മാളുകളുടെയും വാതിലിനു മുകളിൽ കുടില്‍ പോലുള്ള സിംബൽ കാണാം. അതിന്റെ അടിയിൽ ഷെൽട്ടർ എന്ന് എഴുതിയിട്ടുണ്ട്. ഏതെങ്കിലും സമയത്ത് ഉത്തരകൊറിയ ബോംബ് ആക്രമണം നടത്തിയാല്‍ ആളുകൾക്ക് സുരക്ഷിതമായി കയറി നിൽക്കാനുള്ള സ്ഥലമാണത്.

സോളിൽ ഗൂഗിൾ മാപ്പ് ശരിക്കു പണി എടുക്കാത്തതുകൊണ്ടു നാവർ (Naver) എന്ന കൊറിയൻ മാപ് ആണ് ഉപയോഗിച്ചത്. അതു കൃത്യമായി വഴിയും ട്രെയിൻ നമ്പറും എക്സിറ്റ് നമ്പറും പറഞ്ഞുതരും. ആരോടും ഒന്നും ചോദിക്കേണ്ട ആവശ്യമില്ല. മെട്രോ കയറി നൊയാൻജിൻ ഫിഷറീസ് ഹോൾസെയിൽ മാർക്കറ്റിൽ (Noryangjin Fisheries Wholesale Market) എത്തി. ഒരു ആധുനിക ഫിഷ് മാർക്കറ്റ്. നല്ല വൃത്തി. പല വലിപ്പമുള്ള നീരാളികളും ചിപ്പികളും ജീവനുള്ള കൊഞ്ചും ലോബ്സ്റ്ററും തുടങ്ങി പെടയ്ക്കണ മീനുകളെ കണ്ട് നേരെ പോയത് ഗന്നം സ്‌റ്റേഷനിലേക്ക്(Gangnam Station). നമ്മടെ PSY ഗന്നം സ്‌റ്റൈൽ പാട്ടിലെ സ്‌റ്റൈൽ. മെട്രോ സ്റ്റേഷനു പുറത്ത് ആ പാട്ടിലെ ഏറ്റവും ഫേമസ് സ്റ്റെപ്പിന്റെ വലിയ പ്രതിമയുണ്ട്.

ഇതിനു തൊട്ടടുത്താണ് കോക്സ് മാൾ(COEX Mall). സോളിലെ മാളുകളിൽ കോക്സിനെ വ്യത്യസ്തമാക്കുന്നത് ലൈബ്രറിയാണ്, സ്റ്റാർഫീൽഡ് ലൈബ്രറി (Starfield Library). മാളിന്റെ പ്രധാന ലോബിയുടെ വശങ്ങളിൽ ഷെൽഫുകൾ ഉണ്ടാക്കി ആയിരക്കണക്കിന് പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് വായിക്കാൻ ഒരുക്കിയിരിക്കുന്നു. കുറേ ആളുകൾ ബുക്കുകൾ എടുത്തു വായിക്കുന്നുണ്ട്. അവർക്ക് ഇരിക്കാൻ മേശയും കസേരയുമുണ്ട്. ഓരോ മാസവും ഇവർ ബുക്കുകൾ എല്ലാം ഓർഡർ മാറ്റി വയ്ക്കും. അപ്പോൾ മുകളിൽ ഇരിക്കുന്ന ബുക്കുകൾ താഴെ വരും. വിശാലമായ വിൻഡോ ഷോപ്പിങ്ങിനൊടുവിൽ അടുത്ത സ്ഥലത്തേക്ക്, ഇൻസാ – ഡോങ് (Insa-dong) എന്ന കൾച്ചറൽ സ്ട്രീറ്റ്.

ഫൂഡ് തന്ന പണി

ഇൻസാ – ഡോങ്ങിൽ എത്തിയപ്പോൾ ഉച്ചയായി. കാശു ലാഭിക്കാൻ രാവിലെ കാര്യമായി ഒന്നും കഴിക്കാത്തതുകൊണ്ട് നല്ല വിശപ്പ്. ലൈവ് ഗ്രിൽ റസ്റ്ററന്റുകളിൽ കയറാം എന്നു തീരുമാനിച്ചു. ലൈവ് ഗ്രിൽ എന്നാൽ നമ്മൾ ഇരിക്കുന്ന ടേബിളിന്റെ നടുക്കുള്ള ഇരുമ്പ് പാത്രത്തിൽ ഭക്ഷണം ഗ്രിൽ ചെയ്തു തരും. അതു സ്വപ്നം കണ്ട് ആദ്യം കണ്ട സ്ഥലത്തു ചെന്നു കയറി. കയറിയ സ്പീഡിൽ തന്നെ അവർ ഇറക്കി വിട്ടു. ഇവിടെയും ഒരാൾ മാത്രമായി പ്രവേശനമില്ല. അവിടെ ഇല്ലേൽ വേണ്ട അടുത്ത സ്ഥലത്തു കയറി. പഴയ അനുഭവം തന്നെ. വിട്ടു കൊടുക്കാൻ മനസ്സില്ലാതെ മൂന്നാമത്തെ സ്ഥലത്തു കയറി.

പൂര്‍ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com