ADVERTISEMENT

നല്ല കുരുമുളക് ഇട്ടു വറുത്ത മീന്‍ കൂട്ടിയുള്ള ഉൗണ് ഓര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും നാവില്‍ കപ്പലോടിക്കാന്‍ തക്ക വെള്ളം വരും, എന്നാല്‍ ചുറ്റും മീനുകള്‍ ഓടിപ്പാഞ്ഞു നടക്കുന്ന ഒരു തടാകത്തിൽ കാലിട്ട് ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ, മീനിനെ കഴിക്കുന്നതിനു പകരം മീന്‍ കാലുകളിൽ കൊത്തുന്ന ഭക്ഷണസമയം! അത്തരമൊരു വിചിത്രമായ അനുഭവത്തെക്കുറിച്ച് പലരും ഇതാദ്യമായിരിക്കും ആലോചിക്കുന്നത്, എന്നാല്‍ ആ ഭാവനയെ കടലാസില്‍ നിന്നിറക്കി നിലത്തേക്ക് ഒഴുക്കിവിട്ടിരിക്കുകയാണ് തായ്‌ലൻഡിലെ റസ്‌റ്റോറന്‍റ്!

സോഷ്യല്‍ മീഡിയയില്‍ ഈയിടെ ഏറെ വൈറല്‍ ആയ ദൃശ്യമാണ് ഈ റസ്‌റ്റോറന്‍റിന്റേത്. പല നിറത്തിലും വലുപ്പത്തിലുമുള്ള മീനുകള്‍ നീന്തുന്ന തടാകമാണ് ഈ റസ്‌റ്റോറന്‍റിന്‍റെ ഹൈലൈറ്റ്. മരംകൊണ്ടാണ് നിലം ഒരുക്കിയിരിക്കുന്നത്. പകുതി വെള്ളത്തിലാണ് കസേരകളും മേശകളും ഉള്ളത്. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരു ഫിഷ്‌ ടാങ്കില്‍ ഇരുന്ന് കഴിക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക. ഇടയ്ക്കിടെ മീനുകള്‍ വന്ന് കാലില്‍ കൊത്തുന്നതും അറിയാം!

'സ്വീറ്റ് ഫിഷസ് കഫേ' എന്നൊരു ബോര്‍ഡ് ഈ വിഡിയോയിലെ ദൃശ്യത്തില്‍ കാണാം. ഒട്ടനേകം ആളുകള്‍ ഈ വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ചൈനയില്‍ ഇത്തരത്തിലുള്ള റസ്‌റ്റോറന്‍റ് ഉണ്ടായിരുന്നു. എന്നാല്‍ ശുചിത്വത്തെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നതോടെ അത് അടച്ചുപൂട്ടിയിരുന്നു. 

കോവിഡിനു ശേഷം ഇപ്പോള്‍ സജീവമാണ് തായ്‌ലൻഡിലെ ടൂറിസം മേഖല. പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെുള്ള 'റിസ്‌ക്' കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഫുക്കറ്റ്, സാമുയി, ക്രാബി എന്നിവ സന്ദർശിക്കാം.

 

English Summary: Enjoy a Cup of Coffee While Fishes Are Swimming Around Your Feet

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com