ADVERTISEMENT

വയസ്സ് തനിക്കൊരു നമ്പർ മാത്രമാണെന്നു ജീവിതം കൊണ്ടു തെളിയിച്ചിരിക്കുകയാണ് 80 കാരിയായ ജെയ്ൻ ഡോച്ചിൻ എന്ന മുത്തശ്ശി. കഴിഞ്ഞ 49 വർഷമായി ജെയ്ൻ ഡോച്ചിൻ ഇംഗ്ലണ്ടിൽനിന്ന് സ്‌കോട്ട്‌ലൻഡിലെ ഹൈലാൻഡ്‌സിലേക്ക് 600 മൈൽ (965 കിലോമീറ്റർ) ട്രെക്കിങ് നടത്തുന്നു. തന്റെ പ്രിയപ്പെട്ട കുതിരപ്പുറത്താണ് ഏഴ് ആഴ്‌ച നീളുന്ന ഡോച്ചിന്റെ യാത്ര. ഒരു ടെന്റും സെൽഫോണും പിന്നെ തന്റെ നായക്കുട്ടിയേയും ഇതിഹാസ സവാരിക്ക് അവർ കൂടെ കൂട്ടുന്നു.

പ്രായത്തെ തോൽപിച്ച യാത്രാ പ്രേമം

1972 മുതൽ, എല്ലാ ശരത്കാലത്തും ജെയ്ൻ മുത്തശ്ശി ട്രെക്കിങ് നടത്തുന്നുണ്ട്. ഏകദേശം 40 വർഷം മുമ്പ് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം സന്ദർശിച്ചപ്പോൾ യാത്രകളോടുള്ള ഇഷ്ടം വളർന്നുവെന്ന് മുത്തശ്ശി. പിന്നെ ദീർഘദൂര യാത്രകളുടെ കൂട്ടുകാരിയായി. ആദ്യം ഒറ്റയ്ക്കായിരുന്നു യാത്രകൾ. പിന്നീട് പ്രിയപ്പെട്ട കുതിരയെയും ഒപ്പം കൂട്ടി. 

ജെയ്ൻ മുത്തശ്ശിക്ക് കുറേ വളർത്തുമൃഗങ്ങളുണ്ട്. ഇവർ യാത്ര പോകുമ്പോഴൊക്കെ ആദ്യകാലത്ത് അവയെ നോക്കിയിരുന്നത് ജെയ്നിന്റെ അമ്മയായിരുന്നു. എന്നാൽ കുതിരയേയും അംഗവൈകല്യം വന്ന നായക്കുട്ടിയേയും നോക്കാൻ അമ്മയ്ക്ക് സാധിക്കില്ല എന്നു പറഞ്ഞതോടെയാണ് ഡയമണ്ട് എന്നു പേരുള്ള കുതിരയെ മുത്തശ്ശി യാത്രയിൽ ഒപ്പം കൂട്ടിയത്.

ഇംഗ്ലണ്ടിൽനിന്ന് 600 മൈൽ അകലെയുള്ള സോമർസെറ്റിലേക്കായിരുന്നു 13 വയസ്സുള്ള ഡയമണ്ട് കുതിരയുടെ ആദ്യ സവാരി. ജെയ്നിന്റെ സുഹൃത്തിനെ കാണാനായിരുന്നു അന്നത്തെ യാത്ര. ആ യാത്രയിൽ കുറെയേറെ സുഹൃത്തുക്കളെ അവർക്കു ലഭിച്ചു. അങ്ങനെ എല്ലാ വർഷവും മുത്തശ്ശി അങ്ങോട്ടേക്ക് യാത്ര പുറപ്പെട്ടു. 

യാത്രയിൽ ഭക്ഷണവും ടെന്റും ഒരു പഴയ മൊബൈൽ ഫോണും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ കൊണ്ടുപോകുന്നുണ്ട്. ഒരു ഐപാച്ച് കൂടി ധരിച്ചാണ് അവർ യാത്ര ചെയ്യുന്നത്. ഹൈലാൻഡ്‌സിലെ ലോച്ച് നെസിന് സമീപമുള്ള ഫോർട്ട് അഗസ്റ്റസിലെ സുഹൃത്തുക്കളെ സന്ദർശിക്കുന്ന പതിവ് കഴിഞ്ഞ 40 വർഷമായി മുടക്കിയിട്ടില്ല.

കാലാവസ്ഥയെ ആശ്രയിച്ചാണ് ജെയ്‌നിന്റെ യാത്ര. സാധാരണയായി ഈ ദൂരം പിന്നിടാൻ ഏഴ് ആഴ്ചകൾ എടുക്കും. വർഷങ്ങളായി ഒരേ ദിശയിലൂടെ യാത്രചെയ്യുന്ന മുത്തശ്ശിയ്ക്ക് വഴിയിലുടനീളം സുഹൃത്തുക്കളാണ്. ഇവരെയെല്ലാം കണ്ടു കുശലാന്വേഷണം നടത്തി തനിക്ക് ആവുന്നത്ര കാലത്തോളം യാത്ര തുടരുമെന്നും മുത്തശ്ശി പറയുന്നു. 

English Summary: 80-Year-Old Woman Treks 600 Miles Every Year With Her Horse and Dog 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com