ADVERTISEMENT

കാലങ്ങള്‍ക്കു മുമ്പ് മരിച്ചു പോയ ആളുകളുടെ ശവക്കല്ലറയ്ക്കരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന ഫ്രിജിയൻ വിലാപക്കാർ, മിഡാസ് രാജാവിന്‍റെ  ശവപ്പെട്ടി പൊതുദർശനത്തിനു വച്ച ശേഷം കൂട്ടമായി സൂപ്പ് കുടിക്കുകയും ശേഷം അദ്ദേഹത്തിന്‍റെ ശരീരം ശവകുടീരത്തിൽ അടക്കുകയും ചെയ്തതായി ഒരു കഥയുണ്ട്. 1800 കളിലെ ഗ്രാമീണ സെമിത്തേരി പ്രസ്ഥാനത്തിന്‍റെ സമയത്ത്, അമേരിക്കക്കാർ പ്രിയപ്പെട്ടവരുടെ ശവക്കുഴികൾക്ക് അരികിലേക്കു വിനോദയാത്ര നടത്തിയിരുന്നു. ഇക്കാലത്തും ഇതേപോലെയുള്ള ആചാരങ്ങളുണ്ട്. മെക്സിക്കൻ കുടുംബങ്ങൾ മരിച്ചവരുടെ ദിനത്തിൽ, മടങ്ങിവരുന്ന ആത്മാക്കൾക്കായി ഭക്ഷണമൊരുക്കുന്ന പതിവുണ്ട്.

Lucky-Restaurant2

എന്നാല്‍ പ്രത്യേക ആചാരമോ വിശ്വാസമോ ഒന്നുമല്ലാതെ ശവക്കല്ലറകള്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ഇക്കാലത്ത് സാധിക്കും. ആളുകള്‍ക്ക് ഇതിനുള്ള അവസരം ഒരുക്കുന്ന നിരവധി റസ്‌റ്ററന്‍റുകളുണ്ട്. ആരാണ് ഇത്തരം ഇടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുക എന്നാണോ ചിന്തിക്കുന്നത്? എന്നാല്‍ കേട്ടോളൂ, ഇവയില്‍ പലതും വന്‍ഹിറ്റാണ്! ഇത്തരത്തില്‍ വ്യത്യസ്തമായ അനുഭവം ഒരുക്കുന്ന ചില റസ്‌റ്ററന്‍റുകള്‍ പരിചയപ്പെടാം.

ന്യൂ ലക്കി റസ്‌റ്ററന്‍റ്, അഹമ്മദാബാദ്

അഹമ്മദാബാദിലെ ജനപ്രിയ റസ്‌റ്ററന്‍റുകളില്‍ ഒന്നാണ് ന്യൂ ലക്കി. ശവക്കല്ലറകൾക്കിടയിലുള്ള മേശകളും ഇരിപ്പിടങ്ങളുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.  പുതിയ റസ്‌റ്ററന്‍റ് ആരംഭിക്കാനായി ഈ സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞപ്പോഴാണ് ഇവിടം ഒരു ശ്മശാനമേഖലയാണെന്ന് ഉടമയും മലയാളിയുമായ കൃഷ്ണന്‍കുട്ടി തിരിച്ചറിയുന്നത്. എന്നാല്‍പിന്നെ അല്‍പം വെറൈറ്റി ആയിക്കോട്ടെ എന്നു ചിന്തിച്ച അദ്ദേഹം, ഇവയ്ക്ക് പ്രത്യേക സ്ഥാനം നല്‍കി ബാക്കി ഭാഗം ക്രമീകരിച്ചു.

 

1The-Mug-House
Image From The Mug House Facebook Page

ശവക്കുഴികൾക്ക് ചുറ്റും സ്റ്റീൽ ബാറുകൾ സ്ഥാപിച്ചിട്ടുണ്ട്. ദിവസവും രാവിലെ ഇവ വൃത്തിയാക്കുകയും പുതിയ പൂക്കൾ വയ്ക്കുകയും ചെയ്യും. ഈ കല്ലറകൾ ആരുടേതാണെന്ന് ആർക്കും ഉറപ്പില്ല, എന്നാൽ അവ പതിനാറാം നൂറ്റാണ്ടിലെ ഒരു സൂഫി സന്യാസിയുടെ അനുയായികളുടേതാണെന്ന് പറയപ്പെടുന്നു. ഇവര്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും ആളുകള്‍ വിശ്വസിക്കുന്നു.

മഗ് ഹൗസ് പബ്, ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ ക്ലെയിൻസ് എന്ന പുരാതന ഗ്രാമത്തിലാണ് മഗ് ഹൗസ് പബ് സ്ഥിതിചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് ഇത്. ക്ലെയിൻസ് പള്ളിയുടെ പിൻഭാഗത്ത്. പള്ളിയുടെ ശ്‌മശാനഭൂമിക്കരികിലാണ് ഇതിന്‍റെ സ്ഥാനം. വിശുദ്ധ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇംഗ്ലണ്ടിലെ രണ്ട് പബുകളിൽ ഒന്നാണിത്.

കഫേ സ്ട്രോസ്, ബർലിൻ, ജർമനി

ആർക്കിടെക്റ്റായ മാർട്ടിൻ സ്ട്രോസും ഭാര്യ ഓൾഗയുമാണ് 2013-ല്‍ ബര്‍ലിനില്‍ കഫേ സ്ട്രോസ് എന്ന കോഫിഹൗസ് സ്ഥാപിച്ചത്. നിരവധി പ്രശസ്തരായ ആളുകളുടെ ശവകുടീരങ്ങള്‍ സ്ഥിതിചെയ്യുന്ന, ബർലിനിലെ ഏറ്റവും പഴക്കം ചെന്ന ഒരു ശ്മശാനത്തിനരികിലാണ് ഇത്.

കഫേ സ്ട്രോസിലെ കോഫിയും കേക്കും ഏറെ ജനപ്രിയമാണ്. തിരക്കൊഴിഞ്ഞ നേരമില്ല ഈ കഫേയില്‍. മരിച്ചവരോടുള്ള ബഹുമാന സൂചകമായി, ഇവിടെ എത്തുന്ന ആളുകള്‍ അധികം ബഹളമുണ്ടാക്കാതെ, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുകയും ഉചിതമായ വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്യുന്നു.  

ലിംഗര്‍ ഈറ്ററി, ഡെൻവർ, കൊളറാഡോ

Linger-Restaurant
Image From Linger Eatuary Denver, Colorado facebook page

ചരിത്രപ്രധാനമായ മോർച്ചറിയിൽനിന്ന് കിടിലന്‍ ഭക്ഷണശാലയിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ കഥയാണ്‌ കൊളറാഡോയിലുള്ള ലിംഗര്‍ ഈറ്ററിക്ക് പറയാനുള്ളത്. ഒരു കാലത്ത്, ഡെൻവറിലെ ശവസംസ്‌കാരങ്ങളുടെ പകുതിയും നടത്തിയിരുന്ന ഒലിംഗർ കുടുംബത്തിന്‍റെ മോര്‍ച്ചറിയായിരുന്നു ഇവിടം. 

പിന്നീട് പുതിയ ഉടമകള്‍ വന്നപ്പോഴും, ഈ സ്ഥലത്തിന്‍റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കഴിയാവുന്നത്ര പഴമയും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടു തന്നെയുള്ള മാറ്റമേ അവര്‍ ഇവിടെ വരുത്തിയുള്ളൂ. 'ഒലിംഗര്‍ മോര്‍ച്ചറീസ്' എന്ന വലിയ ബോര്‍ഡ് മാറ്റാതെ, ചില അക്ഷരങ്ങള്‍ എടുത്തു കളഞ്ഞ്, 'ലിംഗര്‍ ഈറ്ററി' എന്നാക്കി മാറ്റി. പഴയ എസി യൂണിറ്റുകൾ തൂക്കു വിളക്കുകളാക്കി മാറ്റി, ഗ്ലാസ് ടോപ്പുള്ള മെറ്റൽ കൺവെയർ ബെൽറ്റുകൾ മേശകളായി ഉപയോഗിച്ചു. ഇപ്പോള്‍ ഇവിടെ തിരക്കേറിയ ഒരു റസ്റ്ററന്‍റും ഒരു അത്‌ലറ്റിക് ക്ലബും പ്രവര്‍ത്തിക്കുന്നു.

ജോൺ കവാന, ഡബ്ലിൻ, അയർലൻഡ്

ഗ്ലാസ്നെവിൻ സെമിത്തേരിയുടെ ഒരു മതില്‍ പങ്കിട്ടുകൊണ്ട്,  1833- ലാണ് ജോൺ കവാന ബാര്‍ നിർമിച്ചത്. ആദ്യ വർഷങ്ങളിൽ, പ്രിയപ്പെട്ടവര്‍ മരിച്ച വിഷമം മുഴുവന്‍ കുടിച്ച് തീര്‍ക്കാന്‍ വരുന്ന മദ്യപാനികള്‍ ആയിരുന്നു ഇവിടെയെത്തിയിരുന്നത്. പിന്നീട്, ഷൂട്ടിങ് റേഞ്ച് ഉൾപ്പെടെയുള്ള ഗെയിമുകളും പലചരക്ക് സാധനങ്ങളും വിശ്രമമുറിയും റസ്റ്ററന്‍റുമെല്ലാമായി ഇത് വികസിച്ചു. ഇന്ന് കവാന കുടുംബത്തിലെ ഏഴാം തലമുറയാണ് ഇത് നോക്കിനടത്തുന്നത്.

 

English Summary: Dine with Those Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com