ADVERTISEMENT

 

മരണപ്പെട്ടവരുടെ ശരീരങ്ങളും അവശിഷ്ടങ്ങളുമെല്ലാം സൂക്ഷിക്കാനുള്ള നിരവധി രീതികള്‍ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ കണ്ടെത്തിയ മുനിയറകള്‍ മുതല്‍ ഈജിപ്തിലെ മമ്മികള്‍ വരെ ആ ലിസ്റ്റ് നീണ്ടുകിടക്കുന്നു. നിര്‍മിതികള്‍ക്കും സംസ്കാരത്തിനും ആചാരരീതികള്‍ക്കുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന രാജ്യമാണ് ചൈന. ശവശരീരങ്ങളുടെ കാര്യത്തിലും ഈ വൈവിധ്യം നിലനിര്‍ത്തിയ ജനതകള്‍ ചൈനയിലുമുണ്ട്.  ബോ എന്നു വിളിക്കപ്പെട്ടിരുന്ന പുരാതന ഗോത്രവര്‍ഗമാണ് ഇവയിലൊന്ന്.

സിചുവാൻ, യുനാൻ പ്രവിശ്യകളില്‍ മുന്‍പ് ജീവിച്ചിരുന്നവരായിരുന്നു ബോകള്‍. ഇപ്പോള്‍ ഇക്കൂട്ടര്‍ക്ക് വംശനാശം സംഭവിച്ചു. ശവപ്പെട്ടികൾ തൂക്കിയിടുക എന്നതായിരുന്നു ഇവര്‍ പിന്തുടരുന്ന രീതി. പാറക്കെട്ടുകളിലുള്ള ഗുഹകള്‍ക്ക് മുന്നിലും പര്‍വ്വതങ്ങളുടെ ഭാഗങ്ങളിലുമെല്ലാം അവര്‍ തൂക്കു ശവപ്പെട്ടികൾ സ്ഥാപിച്ചു. വിവിധ ആകൃതിയിലുള്ള ഈ ശവപ്പെട്ടികൾ മുഴുവൻ തടിയിൽ നിന്നാണ് കൊത്തിയെടുത്തത്.

കുതിരപ്പടയാളികളും പ്രഗത്ഭരായ കര്‍ഷകരുമായിരുന്നു ബോകള്‍ എന്ന് ചൈനീസ് രേഖകളില്‍ പറയുന്നു. എഡി 1573-ൽ മിംഗ് രാജവംശം നടത്തിയ വംശഹത്യയുടെ ഇരകളായിത്തീർന്ന ബോകള്‍ക്ക് ഒന്നാകെ വംശനാശം സംഭവിച്ചു. അവരുടെ ഭാഷ, ആചാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുരാവസ്തു ഗവേഷകർക്ക് ഇന്നും അജ്ഞാതമായി തുടരുന്നു.

Hanging-Coffins-of-China1
Image from Shutterstock

തെക്കൻ യുനാനിലെ ക്യുബെയിലെ കു ജനങ്ങൾ ബോയുടെ പിൻഗാമികളായിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ശവപ്പെട്ടി തൂക്കിയിടുന്ന ആചാരം ഇവര്‍ക്കുമുണ്ട്. കൂടാതെ, ഡോംഗ്ലാൻ കൗണ്ടിയിലെ ബ്യൂയാങ് വിഭാഗവും ഇതേപോലെ ശവപ്പെട്ടികള്‍ തൂക്കിയിട്ടിരുന്നു.

എന്തുകൊണ്ട് ഇക്കൂട്ടര്‍ ഇത്തരമൊരു വിചിത്രമായ ആചാരം പിന്തുടര്‍ന്നു? ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണിത്. മരണപ്പെട്ടവര്‍ക്ക് ശാന്തവും ശല്യങ്ങള്‍ ഒഴിഞ്ഞതുമായ ഒരു അന്ത്യവിശ്രമസ്ഥാനം കണ്ടെത്തുക എന്നതായിരിക്കാം ഒരുപക്ഷേ ഇതിനു പിന്നിലുള്ളതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മൃതദേഹങ്ങൾ ഒരു പെട്ടിയിലാക്കി പർവതങ്ങളിലേക്ക് കൊണ്ടുപോയി ഗുഹകളിൽ വയ്ക്കുകയോ മറ്റുള്ളവർക്ക് എത്താൻ കഴിയാത്തിടത്ത് തൂക്കിയിടുകയോ ചെയ്തതായി ബോ ആചാരങ്ങളെക്കുറിച്ചുള്ള മാർക്കോ പോളോയുടെ ഹ്രസ്വ നിരീക്ഷണത്തില്‍ പറയുന്നുണ്ട്.

ഈ പുരാതന ശ്മശാന പാരമ്പര്യത്തിന്‍റെ അവശിഷ്ടങ്ങൾ ഇപ്പോഴും സിചുവാൻ, യുനാൻ പ്രവിശ്യകളില്‍ കാണാം. ഏകദേശം 131 ശവപ്പെട്ടികൾ പാറക്കെട്ടുകളിൽ തൂക്കിയിട്ടിരിക്കുന്ന കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ ശവപ്പെട്ടികളിൽ നിന്ന് മനുഷ്യരുടെ തലയോട്ടികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് കാണാന്‍ തയാറായി വേണം പോകാന്‍ എന്നു മാത്രം!

ഇതു കൂടാതെ, ചൈനയിലെ തന്നെ ഫുജിയാൻ, വുയി മലനിരകൾ, ഹുബെയ്, സിഗുയി കൗണ്ടി, ജിയാങ്‌സി, ലോങ്‌ഹുഷൻ എന്നിവിടങ്ങളിലും ഇത്തരത്തില്‍ തൂക്കിയിട്ട ശവപ്പെട്ടികളുടെ കാഴ്ചകള്‍ കാണാവുന്ന ഇടങ്ങളുണ്ട്.

English Summary: Solving the mystery of ‘Hanging Coffins of China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com