ADVERTISEMENT

കംബോഡിയയിലെ സിയെം റീപിൽ ലാൻഡിങ്ങിനു തയാറെടുക്കുന്ന വിമാനത്തിൽ നിന്നു താഴേയ്ക്കു നോക്കിയപ്പോൾ കണ്ടതു വീടുകൾക്കും പാടങ്ങൾക്കുമിടയിലുള്ള ഗർത്തങ്ങളാണ്. വിയറ്റ്‌നാം യുദ്ധകാലത്തു കംബോഡിയയുടെ ഗതികേടിന്റെ ചരിത്രമാണ് അതു കണ്ടപ്പോൾ ഓർമ വന്നത്. ഭൂമിശാസ്ത്രപരമായി വിയറ്റ്നാമിന്റെ വടക്കു തെക്കു ഭാഗങ്ങൾക്ക് ഏതാണ്ടു നടുവിലായതു കൊണ്ട് അമേരിക്കൻ ബോംബർ വിമാനങ്ങൾ നാശം വിതച്ച രാജ്യമാണ് കംബോഡിയ. വിയറ്റ്‌നാം യുദ്ധം നടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ആധിപത്യമുണ്ടായിരുന്ന വടക്കൻ വിയറ്റ്‌നാമിൽ നിന്നുള്ള പോരാളികൾ, അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന തെക്കൻ വിയറ്റ്നാമിലേക്കു കംബോഡിയയിലൂടെയായിരുന്നു രഹസ്യ നീക്കങ്ങൾ നടത്തിയിരുന്നത്. 

floating-village

ഇതിൽ കുപിതനായ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ 1970കളിൽ കംബോഡിയ മുഴുവനായും ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ബോംബിട്ടു. ഒരു ലക്ഷത്തിലധികം കംബോഡിയക്കാരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ മെനു എന്നും, ഓപ്പറേഷൻ ഫ്രീഡം ഡീൽ എന്നും പേരിട്ട കാർപെറ്റ് ബോംബിങ് എയർ സ്ട്രൈക്കുകളിലൂടെ ആയിരക്കണക്കിന് ബോംബുകൾ ഉണ്ടാക്കിയ ഗർത്തങ്ങൾ (bomb craters) ഇന്നും കംബോഡിയയിലെമ്പാടും കാണാം. റിച്ചാർഡ് നിക്സന്റെ ബോംബ് ക്രേറ്ററുകളാണോ താഴെ കാണുന്നത്? ഓൺ അറൈവൽ വീസ എടുത്ത ശേഷം സിയെം റീപ് എയർപോർട്ടിന് വെളിയിലിറങ്ങിയ ഞങ്ങളെ കാത്ത് ഡ്രൈവർ ചോംനാൻ നിൽപുണ്ടായിരുന്നു. 

floating-village2

ആജാനുബാഹുവായ, എന്നാൽ കുട്ടികളുടെ മുഖമുള്ള, എപ്പോഴും ചുണ്ടിലൊരു ചിരിയുള്ള ചോംനാൻ. 'വെൽകം ടു മൈ പാലസ്' എന്ന് പറഞ്ഞാണ് ഞങ്ങളെ വണ്ടിയിൽ കയറ്റിയത്. ചോദ്യഭാവത്തിൽ നോക്കിയ ഞങ്ങളോട്, 'ഈ വണ്ടിയാണ് സാങ്‌യോങ് ഇസ്താന. ഇസ്താന എന്ന പേരിന്റെ അർഥം കൊട്ടാരം' എന്നാണെന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു. കൈ ഒക്കെ വിടർത്തി കാട്ടി ഒരു രസമുള്ള താളത്തിലാണ് ചോംനാന്റെ സംസാരം. സിയെം റീപ് ടൗണിലുള്ള 'പാണ്ട അങ്കോർ ഇൻ' ഹോട്ടലിലാണ് റൂം എടുത്തിട്ടുള്ളത്. ബാഗുകൾ മുറിയിൽ വച്ചു പെട്ടെന്നു കുളിച്ചിറങ്ങി.

കംബോങ് ഫ്ലൂക്‌'

ടോൺലെ സാപ് തടാകക്കരയിലെ ഫ്ലോട്ടിങ് വില്ലേജ് ആയ 'കംബോങ് ഫ്ലൂക്‌ ‌' ആണ് ആദ്യ ലക്ഷ്യം. ഫ്ലോട്ടിങ് വില്ലേജ് എന്ന പേരിൽ സൂചിപ്പിക്കുന്ന പോലെയുള്ള ഒഴുകുന്ന വീടുകളല്ല അവിടെയുള്ളത്. മറിച്ച് ടോൺലെ സാപ് തടാകത്തിലേക്കൊഴുകുന്ന ഒരു പുഴയിൽ നാട്ടിയ മരത്തൂണുകൾക്ക് മുകളിൽ പണിത വീടുകളുടെ ഗ്രാമമാണ് കംബോങ് ഫ്ലൂക്‌. തഹാസ് എന്ന് പേരുള്ള ആ പുഴ വേനൽക്കാലത്ത് നാമമാത്രമാവുകയും, മഴക്കാലത്ത് ഇരട്ടിയിലധികം ഉയരത്തിൽ വെള്ളം നിറയുകയും ചെയ്യും. ഈ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷയ്ക്കാണ് കംബോങ് ഫ്ലൂക്‌ ഗ്രാമവാസികൾ ഉയർന്ന മരത്തൂണുകളിൽ താമസം തുടങ്ങിയത്. ഹോട്ടലിൽ നിന്നും ഒരു മണിക്കൂർ ഡ്രൈവ് ഉണ്ട് ഗ്രാമത്തിലേക്ക്. ലക്ഷ്യസ്ഥാനത്തിന് കുറച്ചു കിലോമീറ്ററുകൾക്ക് മുൻപേ വാൻ നിർത്തി ഞങ്ങളിറങ്ങി. തഹാസ് നദിയിലൂടെ ബോട്ടിലാണ് ഇനിയുള്ള യാത്ര. കംബോങ് ഫ്ലൂക്കിലേക്ക് ജലമാർഗമാണ് പ്രവേശനം. 30 ഡോളർ പ്രവേശന ഫീസ് എടുക്കണം. ബോട്ട് യാത്രയും, ലോക്കൽ ടൂറിസം ടാക്‌സും ചേർത്താണ് ഈ ഫീസ്. ഞങ്ങളുടെ ബോട്ട് കാണിച്ച് തന്ന ശേഷം ചോംനാൻ തന്റെ ‘കൊട്ടാര’ത്തിൽ ചെന്നിരുന്നു.

floating-village4

എപ്പോഴും നല്ല ദേഷ്യത്തിലാണെന്ന് തോന്നുന്ന മുഖഭാവമുള്ള ഒരു സ്ത്രീയായിരുന്നു ഞങ്ങളുടെ ബോട്ട് ഡ്രൈവർ. പണിക്കാരനോട് ഖമർ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്. മുഖഭാവം വച്ച് നോക്കിയാൽ ചീത്ത പറയുകയാണെന്നേ തോന്നൂ. ഞങ്ങളെ കൂടാതെ ആറ് പേരുണ്ട് ബോട്ടിൽ. ചൈനയിൽ നിന്നെത്തിയ ഒരു കുടുംബമാണ്. അതിലെ ചെറിയ കുട്ടി കൗതുകത്തോടെ ബോട്ടിന്റെ സ്റ്റിയറിങ്ങ് വീൽ നോക്കാൻ മുമ്പിലേക്ക് ചെന്നതും ഡ്രൈവർ സ്ത്രീ ഖമറിൽ എന്തോ ഒച്ചയിട്ട് അവനെ തിരിച്ചോടിച്ചു. അവരെ കുറ്റം പറയാൻ പറ്റില്ല. ബോട്ടിന്റെ സ്ഥിതി അതാണ്. ഇളകുന്ന മരപ്പലക ചേർത്ത് ആണിയടിച്ച സീറ്റിലിരുന്ന്, തുരുമ്പെടുത്ത് വളഞ്ഞ സ്റ്റിയറിങ് വീൽ പിടിക്കുന്ന ആരായാലും കുട്ടികളെ അങ്ങോട്ട് അടുപ്പിക്കില്ല. തഹാസ് നദിയിൽ വലിയ ഒഴുക്കില്ല എന്നതാണ് സമാധാനം. ഉയരത്തിൽ വെള്ളം ചീറ്റി പോവുന്ന സ്പീഡ് ബോട്ടുകളുമുണ്ട് പുഴയിൽ.

പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒറ്റയ്ക്കും തെറ്റയ്ക്കും നിൽക്കുന്ന മരത്തൂൺ വീടുകൾ കണ്ടു. പിന്നീട് കൂട്ടമായിട്ടും. ഉദ്ദേശിച്ചതിനേക്കാൾ വലുതാണ് കംബോങ് ഫ്ലൂക്‌ ഫ്ലോട്ടിങ് വില്ലേജ്. പുഴക്കരയ്ക്കിരുവശത്തുമായി മരത്തൂണുകളിൽ പണിതിരിക്കുന്നത് വലിയ, നീളൻ വീടുകളാണ്. വീടുകളുടെ മുന്നിൽ നിന്നു പുഴയിലേയ്ക്ക് താഴുന്ന ഏണിപ്പടിയിൽ ചെറു വഞ്ചി കെട്ടിയിട്ടിട്ടുണ്ട്. പച്ചക്കറികളും സാമാനങ്ങളുമായി വരുന്ന വഞ്ചികൾ കാത്ത് വീട്ടു മുറ്റത്തിറങ്ങി നിൽക്കുന്നവർ തമ്മിൽ പരസ്പരം നല്ല ഉച്ചത്തിൽ സംസാരം കേൾക്കാം. ബോട്ടുകളിൽ ആണ് ഈ ഗ്രാമത്തിലെ കടകൾ. അതിലൊരു കട മുതലത്തോൽ ഉത്പന്നങ്ങൾ വിൽക്കുന്നൊരു ബോട്ടായിരുന്നു. മുതലത്തോൽ കൊണ്ടുണ്ടാക്കിയ ബാഗ്, ഷൂസ്, ബെൽറ്റ് എന്നിവയൊക്കെ വിൽക്കുന്നൊരു കട. 

floating-village1

ബോട്ടിലെ ബോർഡിൽ 'selling all kind of crocodile' എന്നെഴുതി വച്ചിരിക്കുന്നു. പെട്ടെന്നൊന്ന് ഞെട്ടിയെങ്കിലും 'items' എഴുതാൻ വിട്ടു പോയതായിരിക്കുമെന്ന് സമാധാനിച്ചു! ഒറ്റയ്ക്ക് നിൽക്കുന്ന വീടുകളിലൊന്ന് കംബോങ് ഫ്ലൂകിലെ സ്‌കൂൾ ആണ്. വെള്ളയും നീലയും യൂണിഫോമിട്ട കുട്ടികൾ വഞ്ചി തുഴഞ്ഞ് വരുന്നുണ്ടായിരുന്നു. പുഴയ്ക്കു നടുവിലെ മരത്തൂൺ സ്‌കൂളിലേക്കു വഞ്ചി തുഴഞ്ഞു വന്നു പഠിക്കുന്ന കുട്ടികളെ കണ്ടപ്പോൾ ‘ടോട്ടോചാൻ’ എന്ന നോവലിലെ തീവണ്ടി മുറിയിലിരുന്ന് പഠിക്കുന്ന കുട്ടികളെയാണ് ഓർത്തത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ പേരും ഫിൻലൻഡിന്റെ കൊടിയും ഉള്ള ഒരു ബോർഡ് വച്ചിട്ടുണ്ട് സ്‍കൂളിന് മുന്നിൽ. ഇത്തരത്തിൽ പല സംഘടനകളുടെയും വിദേശ രാജ്യങ്ങളുടെയും സാമ്പത്തിക സഹായത്തിലാണ് കംബോഡിയൻ ഗ്രാമങ്ങളിൽ പല പദ്ധതികളും നടന്നു പോവുന്നത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com