ADVERTISEMENT

രണ്ടു ലക്ഷം വര്‍ഷങ്ങള്‍ നീളുന്ന മനുഷ്യവാസ ചരിത്രത്തിന്‍റെ കഥ പറയുന്ന മരുഭൂമിയാണ് സൗദിഅറേബ്യയിലെ അല്‍ഉല. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ഇടമാണത്. ഇതാ അവിടെനിന്ന് മനോഹരവും വിചിത്രവുമായ ഒരു കാഴ്ച കൂടി. മീനിന്‍റെ ആകൃതിയിലുള്ള ഒരു ഭീമന്‍ പാറയാണ്‌ ഈ കാഴ്ച. ഏകദേശം 550 ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന ഈ പാറയുടെ ചിത്രം സൗദി ഫൊട്ടോഗ്രഫര്‍ ഖാലിദ് അല്‍ എനാസി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചു പകര്‍ത്തിയത് അറബ് മാധ്യമങ്ങളില്‍ വൈറലായി. 

ഈ പാറ കാംബ്രോ- ഓർഡോവിഷ്യൻ കാലഘട്ടത്തിലേതാണ് എന്നു പറയപ്പെടുന്നു. സമുദ്രത്തിൽ നീന്തുന്ന ഒരു മത്സ്യത്തിന്‍റെ ആകൃതിയിലാണ് ഇത് കാണപ്പെടുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങളായി നടക്കുന്ന പ്രകൃതിദത്ത ഓക്‌സിഡേഷൻ മൂലം ഇളം തവിട്ടുനിറത്തിൽനിന്ന് ഇരുണ്ട തവിട്ടുനിറത്തിലേക്ക് ഈ പാറയുടെ നിറം മാറിയിട്ടുണ്ട്. സ്വർണ നിറമാര്‍ന്ന മണലും മനോഹരമായ  പർവതങ്ങളുമെല്ലാമുള്ള ഈ പ്രദേശം അൽഉലയിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് സൈറ്റുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

ജൂലൈയിൽ ഖാലിദ് പങ്കുവച്ച വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഖാലിദ്  ഫൊട്ടോഗ്രഫിയോടും ചരിത്രമുറങ്ങുന്ന സ്ഥലങ്ങളോടുമുള്ള പ്രണയം മൂലം ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ഫൊട്ടോഗ്രഫറായതാണ്. 

എലിഫന്‍റ് റോക്ക്, ഹെഗ്ര, അൽ ദിവാൻ, ഇക്മ, ദാദാനിലെ സിംഹ ശവകുടീരങ്ങൾ എന്നിങ്ങനെ നിരവധി ചരിത്രാവശിഷ്ടങ്ങളുള്ള ഇടമാണ് അല്‍ ഉല. സൗദിയിലെ ആദ്യ യുനെസ്കോ ലോക പൈതൃക സ്ഥലമാണ് 2,000 വർഷങ്ങൾക്ക് മുമ്പ് നബാറ്റിയൻമാർ നിർമ്മിച്ച ഹെഗ്ര. വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ മദീന മേഖലയിലുള്ള ഈ നഗരം പുരാതന അറേബ്യൻ ലോകത്തിലെ ഒരു അദ്ഭുതം എന്നും ‘ജീവനുള്ള മ്യൂസിയം’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. . 

പുരാതന ലിഹ്യാനികളുടെ തലസ്ഥാനമായിരുന്നു ഈ നഗരം. അറേബ്യ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലൂടെ സുഗന്ധദ്രവ്യങ്ങൾ, പട്ട്, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയുടെ വ്യാപാരത്തിനായി ഉപയോഗിച്ചിരുന്ന റൂട്ടുകളുടെ ശൃംഖലയായ ഇൻസെൻസ് റോഡിന് അരികിലാണ് അല്‍ ഉല. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറാനുള്ള സാധ്യത അൽ-ഉലയ്ക്കുണ്ട്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ ഉലയിലെ റോയൽ കമ്മിഷൻ സൗദി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. തങ്ങളുടെ ജന്മനാടിന്‍റെ സാംസ്കാരിക, സാമൂഹിക ചരിത്രം പഠിക്കുന്നതിനൊപ്പം ആതിഥ്യമര്യാദയിലും ഇവര്‍ പരിശീലനം നേടുന്നു.

English Summary: Saudi Photographer Uses Drone to catch 550m year old fish rock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com