ADVERTISEMENT

ഉയരമുള്ള സ്ഥലങ്ങളില്‍ കയറിനു മുകളില്‍ തൂങ്ങിക്കിടന്നു നിരങ്ങി നീങ്ങുന്ന സിപ്പ് ലൈൻ കണ്ടിട്ടില്ലേ? കോമിക് കഥകളില്‍ കാണുന്ന സൂപ്പര്‍മാനെപ്പോലെ ആകാശത്ത് പറക്കാനുള്ള അവസരമൊരുക്കുന്ന ഈ വിനോദം, സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഇക്കാലത്ത്, പര്‍വതപ്രദേശങ്ങളില്‍ സിപ്പ് ലൈനുകള്‍ സര്‍വ സാധാരണമാണ്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈനിലൂടെ സഞ്ചരിക്കാം.

യുഎഇയിലെ ഏറ്റവും വടക്കേയറ്റത്തെ എമിറേറ്റായ റാസൽ ഖൈമയിലാണ് ഈ അവസരം ഉള്ളത്. 2.83 കിലോമീറ്റർ നീളമുള്ള സിപ്പ് ലൈനില്‍, മണിക്കൂറിൽ 150 കിലോമീറ്റർ (93 മൈൽ) വേഗതയിൽ തൂങ്ങിക്കിടന്നു പറക്കാം. ജെബൽ ജെയ്സ് പർവതപ്രദേശത്താണ് ഇതുള്ളത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം പറക്കാനായി രണ്ടു വരികളിലായാണ് സിപ്പ് ലൈന്‍ ക്രമീകരിച്ചിട്ടുള്ളത്. റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും (RAKTDA) ലോകത്തിലെ മുൻനിര സിപ്പ്-ലൈൻ ഓപ്പറേറ്ററായ ടോറോ വെർഡെയും ചേര്‍ന്നാണ് ഇത് ഒരുക്കുന്നത്.

mountains--2
Jebel Jais peak in Ras Al Khaimah,Oleksandr Chernysh/shutterstock

എല്ലാ പ്രായക്കാര്‍ക്കും സിപ്പ് ലൈൻ നടത്താം. പങ്കെടുക്കുന്നവരുടെ ഭാരം മിനിമം 45 കിലോഗ്രാമും പരമാവധി  150 കിലോഗ്രാമുമായിരിക്കണം. ഉയരം 120 സെന്റീമീറ്റർ എങ്കിലും വേണം. ഓരോ അഞ്ചു മിനിറ്റിലും എന്ന കണക്കില്‍ രണ്ടുപേരെ വീതം സിപ്പ് ലൈനില്‍ കയറ്റി വിടാനാവും. ഒരു യാത്ര പൂര്‍ത്തിയാക്കാന്‍ മൂന്നു മിനിറ്റോളം സമയമെടുക്കും. ലോകത്തിലെ ഏറ്റവും വേഗമെറിയ സിപ്പ് ലൈനും ഇതാണെന്ന് ഓപ്പറേറ്റര്‍മാര്‍ അവകാശപ്പെടുന്നു.

മുന്‍പേ, 2.5 കിലോമീറ്റർ നീളമുള്ള പ്യൂർട്ടോ റിക്കോയിലെ മോൺസ്റ്റർ സിപ്പ് വയറിനായിരുന്നു ഏറ്റവും ദൈർഘ്യമേറിയ സിപ്പ് ലൈനിനുള്ള ഗിന്നസ് ലോക റെക്കോർഡ്. ഇപ്പോള്‍ ഈ റെക്കോഡ് സ്വന്തമാക്കിയ 2.83 കിലോമീറ്റർ നീളമുള്ള റാസൽ ഖൈമ സിപ്പ് വയർ, സമുദ്രനിരപ്പിൽ നിന്ന് 1,680 മീറ്റർ ഉയരത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 2018-ൽ തുറന്നതുമുതൽ, ഏകദേശം 70,000-ത്തിലധികം പേര്‍ സിപ്പ് ലൈന്‍ യാത്ര ആസ്വദിച്ചതായാണ് കണക്ക്. 

ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഇവിടം സഞ്ചാരികള്‍ക്കായി തുറന്നിരിക്കും. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് നാലുമണി വരെയാണ് തുറക്കുന്നത്. 

English Summary:  Explore Ras Al Khaimah on the world’s longest zipline

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com