ADVERTISEMENT

വിചിത്രമായ കാഴ്ചകൾ കാണാനും അറിയാനും താൽപര്യമുള്ള സന്ദർശകരെ കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്. ആ കാഴ്ചകൾ ചിലപ്പോൾ മഞ്ഞു വീണ വഴികൾ പോലെയും പച്ചയുടെ മേലങ്കിയണിഞ്ഞതു പോലെയും കറുപ്പിന്റെ കരിമ്പടം പുതച്ചതു പോലെയുമായിരിക്കും. ചിലപ്പോൾ ആശ്ചര്യപ്പെടുത്തിയും കൗതുകം സമ്മാനിച്ചും പേടിപ്പിച്ചും വിസ്‌മൃതിയിലൊരിക്കലും മറയാത്തവയായി ഓർമയുടെ പുസ്തകത്തിൽ എക്കാലത്തും അങ്ങോട്ടുള്ള യാത്രയും ആ കാഴ്ചകളും ഉണ്ടാകും. ഒരു സഞ്ചാരിയാണെങ്കിൽ, യാത്രകളെ ജീവവായു പോലെ സ്നേഹിക്കുന്നുണ്ടെങ്കിൽ വ്യത്യസ്തമായ കാഴ്ചകൾ തേടി യാത്ര പോകണം. അത്തരത്തിലൊരു യാത്ര പോകാൻ 

ഇതാ ഒരിടം. അത്യപൂർവമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു വീട്. എന്താണിതിന്റെ പ്രത്യേകത എന്നല്ലേ? ആ ദ്വീപിൽ ഈയൊരു വീട് മാത്രമേയുള്ളൂ...ലോകത്തിലെ തന്നെ ഏകാന്തമായ ഭവനം എന്ന വിശേഷണമുള്ള ആ അസാധാരണ കാഴ്ചയെ കുറിച്ചറിയാം.

ആ ദ്വീപിൽ ഈയൊരു വീട് മാത്രം

ഐസ്‌ലൻഡിന്റെ തെക്കൻ തീരത്തു നിന്നും മാറി, എല്ലിയേയ്‌യുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വളരെ ചെറിയ വെള്ളനിറത്തിലുള്ള ചായം പൂശിയ ഭവനം. ലോകത്തിലെ ഏറ്റവും ഏകാന്തമായ വാസസ്ഥലം എന്ന് പേരുള്ളത് ഈ വീടിനാണ്. 110 ഏക്കർ വിസ്തൃതിയുള്ള ദ്വീപിൽ, പഫിൻസ് എന്നറിയപ്പെടുന്ന നോർഡിക് പക്ഷികളെ കൂടുതലായി കാണുവാൻ കഴിയും.  ഇതര വർഗത്തിൽ ഉൾപ്പെട്ട കുറച്ചു പക്ഷിജാലങ്ങളും ദ്വീപിലുണ്ട്. ജനവാസം തീരെയില്ലാത്ത ദ്വീപിൽ, ഇത്തരത്തിലൊരു വീട് ആര് നിർമിച്ചു എന്നത് വിചിത്രമായി തോന്നാം. പല കഥകളും നിർമാണവുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കുന്നുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. സോംബികൾ മൂലം സമൂഹം നശിച്ചു പോകുകയാണെങ്കിൽ അതിൽ നിന്നും രക്ഷനേടുന്നതിനും അപ്പോൾ വന്നു താമസിക്കാനുമായി ഒരു കോടീശ്വരൻ നിർമിച്ചതാണെന്നതാണ്. എന്നാൽ ഈ കെട്ടുകഥ അടിസ്ഥാന രഹിതമാണ്. 1950 ൽ എല്ലിയേയ്‌ ഹണ്ടിങ് അസോസിയേഷനാണ് ഈ ഭവനം നിർമിച്ചത്. പഫിൻസ് പക്ഷികളെ വേട്ടയാടുന്നതിനു വേണ്ടി ക്ലബ് അംഗങ്ങൾ ദ്വീപിലെത്തുമ്പോൾ വിശ്രമിക്കാനായി നിർമിച്ചതാണിത്. ഒരു സ്വകാര്യ ഹണ്ടിങ് ക്ലബ്ബിന്റെ ലോഡ്ജ് ആണെങ്കിലും ദ്വീപിലെത്തുന്ന അതിഥികൾക്ക് വീട് സന്ദർശിക്കാവുന്നതാണ്. സന്ദർശിക്കാം എന്നുമാത്രമല്ല, വേണമെങ്കിൽ ഒരു രാത്രി ഇവിടെ ചെലവഴിക്കുകയും ചെയ്യാം. അസാധാരണമായ ഈ കാഴ്ചയും അനുഭവവും ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട ഒന്നാണ്. 

ദ്വീപിലെ ഏകാന്തമായ ഈ വീട് എല്ലാകാലത്തും ഒരു വിവാദ വിഷയമാണ്. ഭൂരിപക്ഷം പേരും ആ മനോഹര കാഴ്ചയുടെ ചിത്രം കണ്ട് അത് വെറും ഫോട്ടോഷോപ്പ് ആണെന്നു വാദിക്കാറുണ്ട്. എന്നാൽ ഇവിടം സന്ദർശിച്ചവർക്കു യാഥാർഥ്യം എന്തെന്ന് അറിയാമെന്നാണ് ദ്വീപിനെ കുറിച്ച് ഗ്രാഹ്യമുള്ളവർ അവകാശപ്പെടുന്നത്. ഒറ്റപ്പെട്ട ഈ ദ്വീപിലെത്തി ചേരാൻ വലിയ പ്രയാസമില്ല. തൊട്ടടുത്തുള്ള ദ്വീപിൽ നിന്നും ബോട്ട് മാർഗം അവിടെയെത്താം. എന്നാൽ തണുത്ത കാലാവസ്ഥയും വലിയ തിരമാലകളുമൊക്കെ ആ യാത്ര കഠിനമാക്കിയേക്കാം. ദ്വീപിലേക്കുള്ള പ്രവേശനവും അതിസാഹസികമാണ്. ബോട്ടിൽ നിന്നോ കപ്പലിൽ നിന്നോ ഒരാൾ കരയിലേക്ക് ചാടിയതിനു ശേഷം കയറിട്ടു കൊടുത്ത് മറ്റുള്ളവരെ ദ്വീപിലേക്കെത്തിക്കണം. കയറിൽ നിന്നും പിടിവിട്ടുപോയാൽ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ആ അപകടത്തെ കരുതിയിരിക്കണം. സുരക്ഷിതമായി കരയിലേക്ക് എത്തിയാലും ആശ്വസിക്കാറായിട്ടില്ല. കുത്തനെയുള്ള ഭാഗത്തുകൂടി കയറിൽ തൂങ്ങി വേണം മുകളിലേക്കെത്തുവാൻ. അതുകൂടി പൂർത്തിയാക്കിയാൽ മാത്രമേ ദ്വീപിനുള്ളിലേയ്ക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ.

ആദ്യകാഴ്ചയിൽ ഒരു പച്ചപരവതാനി വിരിച്ചിട്ടിരിക്കുന്നതാണോയെന്നു തോന്നിപോകും ദ്വീപിനുള്ളിലെ കാഴ്ചകളിലേക്ക്‌ കയറുമ്പോൾ. ആ പച്ചപ്പിലൂടെ മുന്നോട്ടു കുറച്ചു ദൂരം നടന്നു കഴിയുമ്പോൾ വീട്ടിലെത്താം. പുറമെ നിന്നും നോക്കുമ്പോൾ വീടിനുൾവശത്തു സൗകര്യക്കുറവും കൊടും തണുപ്പുമൊക്കെയാകുമെന്നു ചിന്തിച്ചു പോകുക സ്വാഭാവികം. എന്നാൽ അകത്തേയ്ക്കു കയറുമ്പോൾ ഇരിക്കാൻ സോഫയും, തീ കായാനായി അടുപ്പുമുണ്ട്, വലിയ മേശയും കസേരകളും ഉൾപ്പെടുന്ന വിശാലമായ ഡൈനിങ്ങ് ഏരിയ. ബെഡ്‌റൂമിലാകട്ടെ, വിശ്രമിക്കാനായി മെത്തകളും തലയണകളുമുണ്ട്. അടുക്കളയിലെ ഉപയോഗത്തിനായി പാത്രങ്ങളും ഭക്ഷണം തയാറാക്കി കഴിക്കുന്നതിനായി ഭക്ഷ്യ വസ്തുക്കൾ ഉൾക്കൊള്ളിച്ചിട്ടുള്ള ചെറിയൊരു കലവറയുമുണ്ട്. സിങ്ക്, ഷവർ, ടോയ്‌ലറ്റ്, കണ്ണാടികൾ, അവശ്യം വേണ്ട ഉപകരണങ്ങളുള്ള വർക്ക് ഷോപ് തുടങ്ങി സൗകര്യങ്ങളെല്ലാമുണ്ട് ഈ ഏകാന്ത ഭവനത്തിൽ. മുൻപ് വീട് സന്ദർശിച്ചവരുടെ  പേരും സന്ദർശന സമയവും ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പുസ്തകം ഇവിടെ കാണുവാൻ കഴിയും. തങ്ങൾക്കു മുൻപേ ആയിരക്കണക്കിനു പേര് അവിടം സന്ദർശിച്ചിട്ടുണ്ടെന്നതു അതിഥികളിൽ കൗതുകം നിറയ്ക്കുന്ന ഒരു വസ്തുതയായിരിക്കും. 

ദ്വീപിനെ മൂടുന്ന കനത്ത മഞ്ഞ് രാത്രികളെ കൂടുതല്‍ ഇരുണ്ടതാക്കി മാറ്റുന്നു. അസാധാരണ കാഴ്ച സമ്മാനിക്കുന്ന ദ്വീപും ഏകാന്തമായ ഈ വീടും ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും നിങ്ങളിലെ സഞ്ചാരിയിൽ കൗതുകം നിറയ്ക്കുന്നുണ്ടെങ്കിൽ, തീർച്ചയായും വിചിത്രമായ ഈ കാഴ്ച കാണാനാകാം അടുത്ത യാത്ര. ആ ദ്വീപും വീടും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിസ്മയ കാഴ്ചകളിലൊന്നാണ്. 

English Summary: To Stay In The World's Loneliest House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com