ADVERTISEMENT

മുളന്തുരുത്തിയിലെ ഹെയില്‍ മേരി സ്‌കൂളില്‍ പഠിക്കുന്ന സമയം. അന്ന് വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് വെറും അഞ്ചു കിലോമീറ്റര്‍ ദൂരം. എന്നാല്‍ രാവിലെ എട്ടരക്കുളള സ്‌കൂള്‍ ബസില്‍ കയറിയാല്‍ മറ്റ് കുട്ടികളെയും കയറ്റി കറങ്ങി തിരിഞ്ഞ് ബസ് സ്‌കൂളിലെത്തുമ്പോള്‍ പത്തുമണിയായിരിക്കും. ഏതാണ്ട് ഒന്നരമണിക്കൂര്‍ വരുന്ന ആ ദിവസേനയുളള യാത്രയാണ് ബല്‍റാം മേനോന്‍ എന്ന വ്യക്തിയെ യാത്രാപ്രേമിയാക്കിയത്. മലയാളിയുടെ യാത്രാ അനുഭവങ്ങള്‍ തേടിചെല്ലുന്നവര്‍ക്ക് വളരെ സുപരിചിതമായിരിക്കും ഈ പേര്.

balram3

സ്‌കൂള്‍ ബസില്‍ തുടങ്ങിയ യാത്രകളോടുളള ഇഷ്ടത്തെ ഇന്നും മുറുകെ പിടിച്ച് ബല്‍റാം മേനോന്‍ സഞ്ചരിച്ച രാജ്യങ്ങള്‍ നിരവധിയാണ്. ഏതാണ്ട് 44 രാജ്യങ്ങളിലൂടെ യാത്രചെയ്ത് അവിടത്തെ ജനതയുടെ ജീവിതമറിഞ്ഞ് അവരുടെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് അവരിലൊരാളായാണ് ഓരോ യാത്രയും അവസാനിക്കുക. തിരികെ നാട്ടിലേക്കെത്തുമ്പോള്‍ ജീവിതപുസ്തകത്തിലെ ഓരോ ഏടുകളായാണ് അദ്ദേഹം ആ യാത്രകളെ ചേര്‍ത്തുവെക്കുന്നത്. ഒരു ജീവിതം, കാണാനുളള ലോകവും നേടാവുന്ന അനുഭവങ്ങളും എത്രയോ വലുത്. ആ ലോകത്തിന്റെ ഒരംശമെങ്കിലും കാണാനായാല്‍ ജീവിതം സഫലം. ഒരു സസ്പെന്‍സ് ത്രില്ലര്‍ പോലുളള തന്റെ രസകരമായ ബൊളീവിയ, ബ്രസീല്‍, പെറു, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലൂടെയുളള യാത്രാനുഭവങ്ങളും ഒപ്പം ജീവിതത്തിലെ ചില രസകരമായ കഥകളും പങ്കുവയ്ക്കുകയാണ് ബല്‍റാം മേനോന്‍ മനോരമ ഓണ്‍ലൈനുമായി.

യാത്രകള്‍ മാറ്റിയെടുത്ത ജീവിതം

പഠിക്കുന്ന കാലത്ത് അന്തര്‍മുഖനായ കുട്ടിയായിരുന്നു ബല്‍റാം. അന്ന് പഠിപ്പിച്ച സ്‌കൂള്‍ ടീച്ചര്‍ക്ക് തോന്നി ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന്. അങ്ങനെ പിടിച്ച് ക്ലാസ് ലീഡറാവാനുള്ള തിരഞ്ഞെടുപ്പിന് നിര്‍ത്തി. ഒടിവില്‍ കിട്ടിയതോ വെറും ഒരു വോട്ട്. അതും സ്വന്തം വോട്ട് മാത്രം. കൂടെയുളളവരെല്ലാം പിന്നീട് കളിയാക്കാന്‍ തുടങ്ങി. അന്ന് സ്‌കൂളിലേക്ക് ഇനി പോകുന്നില്ലെന്നുവരെ ചിന്തിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി നല്‍കിയ ധൈര്യത്തില്‍ വീണ്ടും സ്‌കൂളിലേക്ക് കടന്നു ചെന്നു. 

balram1

അതോടെ ഒരുകാര്യം മനസിലായി. ഒരാളും തനിക്ക് വോട്ട് ചെയ്യാത്തതില്‍, തനിക്ക് കൂട്ടുകാരില്ലാത്തതിനെല്ലാം കാരണം തന്റെ അന്തര്‍മുഖത്വമാണെന്ന്. അത് മാറ്റിയെടുക്കാനുളള സ്വയം പരിശീലനം അങ്ങനെയാണ് തുടങ്ങുന്നത്. അന്ന് മിണ്ടാന്‍ മടിയുളള കുട്ടി ഇന്ന് ആളുകളോട് അങ്ങോട്ട് ചെന്ന് സംസാരിക്കുന്ന, നിരവധി കൂട്ടുകാരുളള, സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ വ്യക്തിയാണ്. തന്നെ അടിമുടിമാറ്റി ഇന്നത്തെ ബല്‍റാമിലേക്ക് എത്തിച്ചത് താന്‍ നടത്തിയ യാത്രകളാണെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു ബല്‍റാം മേനോന്‍.

വീരപ്പന്റെ കാട്ടില്‍...

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടുകാര്‍ക്കൊപ്പം ഒരു യാത്രപോയി. മൂന്നാര്‍ വഴി കൊടൈക്കനാലിലേക്കായിരുന്നു യാത്ര. ഗുഗിള്‍ മാപ്പൊന്നുമില്ലാത്ത കാലം. മാത്രമല്ല വഴി ചോദിക്കാനും ആരെയും കണ്ടില്ല. വഴിതെറ്റുകയും സഞ്ചരിച്ച മാരുതി കാര്‍ കാട്ടില്‍ അകപ്പെടുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതിരിക്കുന്ന സമയം. അപ്പോഴാണ് ഒരു ഏലം വണ്ടി അതുവഴി വന്നത്. വളരെ അപകടം പിടിച്ച സ്ഥലമാണെന്നും എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നും അവര്‍ ചോദിച്ചു. അവര്‍ പറഞ്ഞാണ് അറിയുന്നത് വീരപ്പന്റെ സത്യമംഗലം കാടിന്റെ ഭാഗങ്ങളിലായിരുന്നു ഞങ്ങള്‍ പെട്ടുപോയതെന്ന്. അങ്ങനെ ആ വണ്ടിക്കാര്‍ കയറുകെട്ടി കാര്‍ വലിച്ച് ആള്‍ താമസമുള്ള ഭാഗത്ത് കൊണ്ടുചെന്നാക്കി വിട്ടു. ചെറുപ്പത്തിലെ മറക്കാനാവാത്ത യാത്രാനുഭവങ്ങളില്‍ ഒന്നാണതെന്ന് ബല്‍റാം ഓര്‍ത്തെടുക്കുന്നു.

അമ്മൂമ്മ പിണക്കം...

പണ്ട് അമ്മൂമ്മയുണ്ടായിരുന്നു വീട്ടില്‍. കുറച്ചു ദിവസം ഒപ്പം വന്ന് നിന്നാല്‍ പിന്നെ എന്തെങ്കിലും കുഞ്ഞു കാരണം പറഞ്ഞ് വഴക്കിട്ട് അമ്മൂമ്മ ബോബെയിലെ വല്യച്ഛന്റെ വീട്ടിലേക്ക് പോകും. അവിടെ ചെന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞ് പറയും തിരിച്ചു വരണമെന്ന്. പിന്നെ എന്തിനാണ് അമ്മൂമ്മ വെറുതെ വഴക്കിട്ട് പോവുന്നതെന്ന് ആദ്യമൊന്നും മനസിലായിരുന്നില്ല. പിന്നീടാണ് യാത്രചെയ്യാനുളള ഇഷ്ടം കൊണ്ടാണ് ഈ പിണക്കമെന്ന് തിരിച്ചറിയുന്നത്. എറണാകുളത്തുനിന്ന് ബോംബെയ്ക്കുളള യാത്ര. ഒരേ റൂട്ടിലുള്ള യാത്രയായാലും അമ്മൂമ്മക്ക് ആ യാത്രയില്‍ നിന്ന് കിട്ടുന്ന സന്തോഷം വലുതായിരുന്നു. ഓരോ കാരണങ്ങളുണ്ടാക്കി നടത്തുന്ന ആ യാത്രകളെ അമ്മൂമ്മ ഒരുപാട് സ്നേഹിച്ചിരുന്നു. അമ്മൂമ്മയുടെ യാത്രകളോടുളള ഇഷ്ടവും തന്റെ യാത്രാമോഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ബല്‍റാം പറയുന്നു.

Balram-Travel

യാത്രകള്‍...

ഏതാണ്ട് 44 രാജ്യങ്ങളിലാണ് ഇതിനകം ബല്‍റാം മേനോന്‍ യാത്ര പോയിട്ടുളളത്. ആദ്യ വിദേശ യാത്ര കിര്‍ഗിസ്ഥാനിലേക്കായിരുന്നു. മംഗോളിയ, ഇക്വഡോര്‍, ഇറ്റലി, ഫ്രാന്‍സ്, പെറു, ബ്രസീല്‍, അങ്ങനെ നീളുന്നു ആ സഞ്ചാരം. 2019ലാണ് ബല്‍റാം തെക്കേ അമേരിക്കയിലെ ഇക്വഡോറിലേക്കും ഡാര്‍വിന്റെ ചരിത്രം ഉറങ്ങുന്ന ഗാലപ്പഗോസ് ദ്വീപിലേക്കും പോകുന്നത്. 

Balram-Travel4

അന്ന് തിരികെ നാട്ടിലെക്കെത്തിയപ്പോള്‍ വീണ്ടും സൗത്ത് അമേരിക്കയിലേക്കുതന്നെ പോകണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അടുത്തയാത്ര സൗത്ത് അമേരിക്കയിലെ ബ്രസീല്‍, ബൊളിവിയ, പെറു തുടങ്ങിയ രാജ്യങ്ങളിലേക്കുമതിയെന്ന് തീരുമാനിക്കുന്നത്. മാത്രമല്ല  ബ്രസീലില്‍ കാര്‍ണിവല്‍ സമയമാണ് ഫെബ്രുവരി. ബ്രസീല്‍ കാര്‍ണിവല്‍ കണ്ടില്ലെങ്കില്‍ നിങ്ങള്‍ ലോകം കണ്ടിട്ടില്ലെന്ന ഒരു പറച്ചില്‍ തന്നെയുണ്ട്. എന്നാല്‍ പിന്നെ അതുകണ്ടിട്ടാകാം ബാക്കി എന്ന തീരുമാനത്തില്‍ യാത്ര അങ്ങോട്ടേക്കാക്കി...

കാര്‍ണിവലും സാംബ പരേഡും...

എല്ലാ കൊല്ലവും ഫെബ്രുവരിയിലാണ് ലോകപ്രശസ്തമായ ബ്രസീല്‍ കാര്‍ണിവല്‍ നടക്കാറുളളത്. കോവിഡ് വ്യാപനം മൂലം രണ്ടുവര്‍ഷം കാര്‍ണിവല്‍ മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് ഒമിക്രോണ്‍ വ്യാപനം കൂടി വന്നതോടെ 2022ല്‍ ഏപ്രിലിലാണ് കാര്‍ണിവല്‍ ആഘോഷം നടന്നിരുന്നത്. രോഗഭീതിയൊഴിഞ്ഞ് ജനങ്ങള്‍ ആഹ്ലാദത്തിലേക്കും ആഘോഷങ്ങളിലേക്കും തിരികെയെത്തിയതോടെ വളരെ വിപുലമായാണ് 2023ലെ  കാര്‍ണിവല്‍ നടന്നത്. ഫെബ്രുവരി 17 മുതല്‍ 25 വരെയായിരുന്നു ബല്‍റാം കാര്‍ണിവലില്‍ പങ്കെടുക്കാനായി ബ്രസീലില്‍ ഉണ്ടായിരുന്നത്.

Balram-Travel-1

ബ്രസീലില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഒരു സാംബ പാര്‍ട്ടിക്കാണ് ആദ്യം പോയത്. വളരെ തിരക്കേറിയതായിരുന്നു സാംബ പാര്‍ടി. സാംബ നര്‍ത്തകരും വ്യത്യസ്തമായ ഭക്ഷണവുമാണ് ഓരോ സാംബ പാര്‍ട്ടിയുടെയും പ്രധാന ആകര്‍ഷണം. പോര്‍ചുഗീസുകാരാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ ബ്രസീലിലേക്ക് കൊണ്ടുവന്നത്. നൃത്തവും സംഗീതവും ഒപ്പം ഭക്ഷണവും മദ്യവും ചേര്‍ന്ന വന്യമായ ഒരു ചേരുവയാണ് ഓരോ കാര്‍ണിവലും. സാംബ നര്‍ത്തകരുടെ പരേഡാണ് ഇതില്‍ പ്രധാനം. പല വേഷവിധാനങ്ങളില്‍ എത്തുന്ന സാംബ നര്‍ത്തകരും അവരുടെ സംഗീതത്തില്‍ മതിമറന്നുളള ചുവടുകളും മനോഹരമായ കാഴ്ചകളാണെന്നും പറയുന്നു അദ്ദേഹം.  

balram-travel2

ഏതാണ്ട് നവംബര്‍ തൊട്ടുതന്നെ ബ്രസീലില്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. മാര്‍ച് ആദ്യ ആഴ്ചവരെ ഈ ആഘോഷങ്ങള്‍ നീളും. ആ സമയം അവിടത്തുകാര്‍ ജോലിയൊന്നും ചെയ്യില്ല. ആട്ടവും പാട്ടും ഭക്ഷണവും മാത്രം. ബ്രസീലിന്റെ ക്യാപിറ്റല്‍ ബ്രസീലിയ ആണെങ്കിലും അവിടത്തെ വലിയ നഗരങ്ങള്‍ റിയോ ഡി ജനീറോയും സാവോ പോളോയുമാണ്. റിയോ ഡി ജനീറോയാണ് കാര്‍ണിവലിന്റെ പ്രധാന കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുളള സാംബ നര്‍ത്തകര്‍ കാര്‍ണിവലില്‍ പരേഡ് നടത്തും.

ആദ്യഘട്ടങ്ങളിലുളള സാംബ പരേഡുകള്‍ ആര്‍ക്കും കാണാം. അതിന് പ്രത്യേകം പണം നല്‍കേണ്ടതില്ല. എന്നാല്‍ ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  ആറ് ടീമുകളാണ് ഫൈനല്‍ മത്സരങ്ങളില്‍ എത്തുക. ആ സാംബ പരേഡ് കാണാന്‍ ടിക്കറ്റെടുക്കണം. ഫെബ്രുവരി 28നാണ് ഈ ഫൈനല്‍ സാംബ പരേഡ് നടന്നത്. ഫൈനല്‍ കാണാനായി ഗ്യാലറി ടിക്കറ്റിന് 180 ഡോളറായിരുന്നു നിരക്ക്. 2,500 ഡോളര്‍ വരെയാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍. ഇത്തരം ഔദ്യോഗികമായ സാംബ പരേഡിനുപുറമെ ചെറിയ ചെറിയ സാംബ പരേഡുകള്‍ റിയോയില്‍ നിരവധി കാണാം.

Balram-Travel-5

ഷുഗര്‍ലോഫും ക്രൈസ്റ്റ് ദ റഡീമറും

റിയോ ഡി ജനീറോയിലെ മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഷുഗര്‍ലോഫ്. സമുദ്ര നിരപ്പില്‍ നിന്ന് 394 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയാണത്. ഇവിടേക്കുളള യാത്ര ചിലവേറിയതാണെങ്കിലും പകരം വയ്ക്കാനില്ലാത്ത മികച്ച അനുഭവമാണ് സമ്മാനിക്കുകയെന്ന കേട്ടറിവില്‍ ബല്‍റാം ഷുഗര്‍ലോഫിലേക്ക് പോകാന്‍തന്നെ തീരുമാനിച്ചു. കേബിള്‍കാറില്‍ കയറിയാണ് ഷുഗര്‍ലോഫിന് മുകളിലേക്കെത്തിയത്. മുകളില്‍ കയറിയാല്‍ റിയോ ഡി ജനീറോ നഗരത്തിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാം. 86 ബീച്ചുകളുളള ഈ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകള്‍ കോപ്പകബാനയും ഐപനാമയുമാണ്. ദൂരകാഴ്ചയില്‍ ഉള്‍ക്കടലിനെയും അതിന്റെ ദ്വീപുകളെയും ചുറ്റിയുളള മുഴുവന്‍ പര്‍വതതീരവും ഇവിടെ നിന്ന് കാണാന്‍ സാധിക്കും.

balram-travel4

ലോകാത്ഭുതങ്ങളില്‍ ഒന്നാണ് റിയോയിലെ ക്രൈസ്റ്റ് ദ റഡീമര്‍. കൈകള്‍ വിരിച്ചു നില്‍ക്കുന്ന യോശുക്രിസ്തുവിന്റെ ഒരു പ്രതിമയാണിത്. കോര്‍ക്കോവാഡോ മലമുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രതിമയുടെ ഉയരം 30 മീറ്ററാണ്. ഇത്ര ഉയരത്തിലായതുകൊണ്ടുതന്നെ ഓരോ വര്‍ഷവും നിരവധി തവണ മിന്നലേല്‍ക്കുന്ന ഈ പ്രതിമക്ക് ഒരു മിന്നല്‍ രക്ഷാ കവചവും സ്ഥാപിച്ചിട്ടുണ്ട്. റിയോ നഗരത്തിന്റെ അടയാളമാണ് ഈ പ്രതിമ. റിയോയിലെത്തുന്ന ആരും ഇത് കാണാതെ മടങ്ങാറില്ലെന്നും ബല്‍റാം പറയുന്നു.

സെലറോണ്‍ പടികള്‍

റിയോയിലെ ചവിട്ടുപടികള്‍ക്കുമുണ്ട് ഒരു കഥപറയാന്‍. എസ്‌കഡേറിയ സെലറോണ്‍ എന്ന പേരുളള ഈ പടികളുടെ നിര്‍മാണത്തിനു പിന്നില്‍ ചിലെയില്‍ നിന്നുളള ജോര്‍ജ് സെലറോണ്‍ എന്ന കലാകാരനാണ്. ബ്രസീലിയന്‍ ജനതക്കുളള ആദരവായിട്ടാണ് അദ്ദേഹം ഇത് പണിതിരിക്കുന്നത്. വിവിധ രാജ്യങ്ങളിലൂടെ നടത്തിയ സഞ്ചാരത്തിനുശേഷം റിയോയിലെത്തിയ സെലറോണിന് അവിടെ ഇഷ്ടമാവുകയും സ്ഥിര താമസമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ പടികള്‍ക്കു സമീപത്തുളള താമസസ്ഥലമായിരുന്നു അതിനായി അദ്ദേഹം തിരഞ്ഞെടുത്തത്.

പടികളുടെ മോശം അവസ്ഥ കണ്ട് സെലറോണിലെ കലാകാരന്‍ ഉണരുകയും അദ്ദേഹം അതിനെ മനോഹരമാക്കാനായി പിന്നീടുളള രാവും പകലും ചിലവഴിക്കുകയും ചെയ്തു. 215 പടികളാണ് ഇവിടെയുളളത്. അറുപതിലേറെ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച രണ്ടായിരത്തിലേറെ വരുന്ന ടൈലുകള്‍ ഉപയോഗിച്ചാണ് ഈ പടികള്‍ അലങ്കരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ചിത്രങ്ങളും ബ്രസീലിന്റെ കൊടിയും അതിലെ നിറങ്ങളും ഒപ്പം പലതരത്തിലുളള എഴുത്തുകളുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ പടികള്‍ മനോഹരമാക്കിയിരിക്കുന്നത്. ഈ പടികള്‍ സെലറോണ്‍ പടികളെന്ന് പില്‍ക്കാലത്ത് അറിയപ്പെടുകയും റിയോയിലെ മനോഹരമായ ഒരു കാഴ്ചയായി ഇത് മാറുകയും ചെയ്തു. ഓരോ പടികള്‍ മനോഹരമാക്കുമ്പോഴും സെലറോണ്‍ പറയുമത്രെ ഈ പടികളുടെ നിര്‍മ്മാണം എന്റെ മരണത്തോടെയെ പൂര്‍ത്തിയാവുകയുളളുവെന്ന്. അദ്ദേഹം പറഞ്ഞപോലെ ആ പടികളില്‍ കിടന്നുതന്നെയാണ് സെലറോണ്‍ മരിക്കുന്നതും. സെലറോണെന്ന കലാകാരന്റെ മാസ്റ്റര്‍പീസായാണ് റിയോയിലെ സെലറോണ്‍ പടികള്‍ ഇന്ന് ഖ്യാതിനേടുന്നത്.

ബ്രസീലിന്റെ കറുത്ത മുഖം

ബ്രസീലെന്ന പേര് ഫുട്ബോളുമായാണ് അലിഞ്ഞു ചേര്‍ന്നിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരു കുട്ടി ജനിച്ചാല്‍ അതിന് നമ്മള്‍ കുഞ്ഞുടുപ്പ് വാങ്ങികൊടുക്കും. എന്നാല്‍ ബ്രസീലില്‍ ഒരുകുട്ടി ജനിച്ചാല്‍ ആദ്യം വാങ്ങികൊടുക്കുന്നത് കുട്ടി കളിക്കാന്‍ പോകുന്ന ലോക്കല്‍ ഫുട്ബോള്‍ ക്ലബിന്റെ ജേഴ്സിയായിരിക്കും. അത്രക്ക് അഭിനിവേശമാണ് ബ്രസീലുകാര്‍ക്ക് ഫുട്ബോളിനോട്. റിയോ അടക്കമുളള പല നഗരങ്ങളും വളരെ ആസൂത്രിതമായി പണികഴിപ്പിച്ചവയാണ്. നേരത്തെ ലോകകപ്പ് ഫുട്ബോളിനും ഒളിമ്പിക്സിനും വേദിയായതിനാല്‍ മികച്ച സ്റ്റേഡിയവും മികച്ച കായിക അടിസ്ഥാനസൗകര്യങ്ങളും ബ്രസീലിലുണ്ട്. ഇതൊക്കെയാണെങ്കിലും അധികം അറിയപ്പെടാത്ത ഒരു കറുത്ത മുഖം കൂടിയുണ്ട് ബ്രസീലിനെന്ന് ഇവിടത്തെ ചരിത്രം പറയും.

മയക്കുമരുന്നു മാഫിയയും കുറ്റവാളികളും നിറഞ്ഞ ഫവേലയാണ് ഒരുവിഭാഗം സഞ്ചാരികളെ ബ്രസീലില്‍ നിന്ന് അകറ്റുന്നത്. വളരെ അപകടംപിടിച്ച ചേരിപ്രദേശമാണ് ഫവേല. അവിടേക്ക് കടന്നുചെല്ലണമെങ്കില്‍ പൊലീസ് അനുവാദം വേണം. ബ്രസീലിലെ സാധാരണക്കാര്‍ പോലും അവിടേക്ക് കടന്നുചെല്ലാറില്ലെന്ന് ബല്‍റാം പറയുന്നു. അത് വേറൊരു ലോകമാണ്. മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണ് ഇവിടം. ഒരു കുന്നിന്‍ ചെരിവിലാണ് ഫവേല. ചീട്ടുകൊട്ടാരം പോലെ തോന്നിക്കും ഇവിടുത്തെ വീടുകള്‍. ലഹരി ഉപയോഗിച്ച് തളര്‍ന്നവശരായി നിരത്തുകളില്‍ വീണുകിടക്കുന്നവര്‍ ഫവേലയിലെ സ്ഥിരം കാഴ്ചയാണ്. റിയോയില്‍ മാത്രം ഒരുദിവസം ആയിരം മൊബൈല്‍ ഫോണുകള്‍ മോഷണം പോകുന്നുവെന്നാണ് കണക്കുകള്‍. ഇതിനുപുറമെ സഞ്ചാരികളെ തട്ടികൊണ്ടു പോകുന്നതടക്കമുളള കുറ്റകൃത്യങ്ങളുടെ കണക്കുകളും വലുതാണ്. എന്നിരുന്നാലും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ഇവിടെ വളരെ കുറവാണ്. മാത്രമല്ല സ്ത്രീ കായികതാരങ്ങള്‍ക്ക് പുരുഷതാരങ്ങള്‍ക്ക് തുല്യമായ വേതനം നല്‍കുന്ന രാജ്യം കൂടിയാണ് ബ്രസീല്‍.  

Balram-Travel-3

ബ്രസീലിയന്‍ രുചി വൈവിധ്യം

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീല്‍. ബഹുസ്വര സംസ്‌കാരമുളള രാജ്യങ്ങളിലൊന്നാണിത്. ബ്രസീലിലെ സാധാരണ ജനതയും അവിടെ അധിനിവേശം നടത്തിയ പോര്‍ച്ചുഗീസ് ജനതയും അവര്‍ കൊണ്ടുവന്ന ആഫ്രിക്കന്‍ വിഭാഗക്കാരും അതിനെല്ലാം പുറമെ ബ്രസീലിലേക്കെത്തിയ കുടിയേറ്റക്കാരും ചേര്‍ന്ന വലിയൊരു സമൂഹമാണ് ബ്രസീലിലുളളത്. ഇത്രയും വ്യത്യസ്ത ജനതയില്‍ നിന്ന് ബ്രസീലിന് ലഭിച്ച വളരെ സമ്പന്നമായ ഒരു ഭക്ഷണ സംസ്‌കാരമുണ്ട്. വളരെ രുചികരമായ വൈവിധ്യമാര്‍ന്നതാണ് അത്. ആ ഭക്ഷണങ്ങളുടെ രുചി അറിയാനായി ബല്‍റാം അവിടെ ഫുഡ് ടൂറിനു പോയിരുന്നു.

ഒരുപാട് പഴങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമാണ് ബ്രസീല്‍. ചക്കയും കപ്പയുമൊക്കെ അവിടത്തുകാര്‍ ധാരാളം ഉപയോഗിക്കും. കസാവ എന്നുവിളിക്കുന്ന കപ്പ പലരൂപത്തില്‍ പലരുചിയില്‍ ലഭിക്കും. പോര്‍ക്കും ബീഫും ബ്രസീലുകാരുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത വിഭാഗമാണ്. പോര്‍ക്ക് ചേര്‍ത്തുണ്ടാക്കുന്ന ഫിഷ്വാരയാണ് ബ്രസീലുകാരുടെ പ്രധാന വിഭവം, പിന്നെ ആമസോണ്‍ പഴമായ അസായികൊണ്ട് ഉണ്ടാക്കുന്ന ഫ്രോസണ്‍ സോര്‍ബെ എന്ന പാനീയം, എംബഡാവോ, കിഴി പത്തിരിപോലുളള ട്രോഷന്‍ ഡി മിനാഫോളഡ, ബൂന്ദെ കേഷു..... തുടങ്ങിയ പ്രശസ്ത ബ്രസീലിയന്‍ വിഭവങ്ങളെല്ലാം ബല്‍റാം രുചിച്ചുനോക്കാന്‍ മറന്നില്ല. വളരെ അപരിചിതമായ എന്നാല്‍ രുചികരമായതായിരുന്നു ബ്രസീലിലെ ഓരോ ഭക്ഷണവുമെന്ന് ബല്‍റാം പറയുന്നു. ഏതു നേരത്തെ ഭക്ഷണത്തിലും വലിയൊരുഭാഗവും പഴങ്ങളും പഴചാറുകളുമായിരുന്നത്. അതിനാല്‍തന്നെ വയറിന്റെ കാര്യത്തിലും രുചിയുടെ കാര്യത്തിലും ബ്രസീല്‍ ഭക്ഷണം ഒന്നാന്തരമെന്ന് ബല്‍റാം പറയുന്നു.

ദി ബിഗസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്

ബ്രസീല്‍ കാര്‍ണിവലിനെ ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായാണ് കരുതപ്പെടുന്നത്. ബ്രസീലില്‍ ചിലവഴിച്ച എട്ടു ദിവസങ്ങളില്‍ അത് നേരിട്ടറിയാനും അനുഭവിക്കാനും സാധിച്ചുവെന്ന് ബല്‍റാം പറയുന്നു. ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ ദിവസങ്ങളാണ് ബ്രസീലുകാര്‍ക്കും അവിടെയെത്തുന്നവര്‍ക്കും ഈ കാര്‍ണിവല്‍ സമ്മാനിക്കുന്നത്. ചിലപ്പോള്‍ ദുഃഖങ്ങളില്ലാത്തവരാണോ അവിടെയുളളവരെന്ന് തോന്നിപ്പോകും. അത്രക്ക് സന്തോഷിക്കുന്ന, അതിഥികളെ സന്തോഷിപ്പിക്കുന്നവരാണവര്‍. നമ്മള്‍ പോലുമറിയാതെ നമ്മള്‍ അവരില്‍ ഒരാളായി മാറും. അവിടെയെത്തുന്ന യൂറോപുകാര്‍ പോലും ബ്രസീലുകാരുടെ ഈ രീതി കണ്ട് അദ്ഭുതപ്പെടാറുണ്ടെന്ന് ബല്‍റാം പറയുന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്ന് പിന്നീട് ബല്‍റാം പോയത് സാവോ പോളോയിലേക്കായിരുന്നു. സാവോപോളോയില്‍ നിന്ന് ബൊളീവിയയിലേക്ക് പോകാനായിരുന്നു തീരുമാനം. യാത്രക്കുള്ള വിമാന ടിക്കറ്റുകളും താമസിക്കാനുളള ഹോട്ടല്‍മുറികളുമെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധികള്‍ ബല്‍റാമിനെ കൊണ്ടെത്തിച്ചത് ബൊളീവിയയിലല്ല പെറുവിലായിരുന്നു. ബൊളിവിയന്‍ യാത്ര വെറും സ്വപ്‌നമായി മാറാതിരിക്കാനുളള വഴികള്‍ തേടാന്‍തന്നെ ബല്‍റാം തീരുമാനിച്ചു. അതേക്കുറിച്ച് വായിക്കാം അടുത്ത ഭാഗത്തില്‍...

English Summary: memorable travel experience by Balram Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com