ADVERTISEMENT

വീണ്ടും മനോഹരമായ യാത്രാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തായ്‌ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങളാണ് സാനിയ ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ആനകളെ കുളിപ്പിക്കുന്നതും ആനയ്ക്കു പഴം കൊടുക്കുന്നതുമെല്ലാം ഇതില്‍ കാണാം. വടക്കൻ തായ്‌ലന്‍ഡിലെ ചിയാങ്ങ്‌ മായ് നഗരത്തില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.   ബാങ്കോക്കിൽ നിന്നും 700 കിലോ മീറ്റർ ദൂരെയാണ് ഈ നഗരം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരകൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.  ചാവോ ഫ്രാ യാ നദിയുടെ പോഷക നദിയായ പിങ് നദി കാരണം വാണിജ്യത്തിനും പണ്ടു മുതല്‍ക്കേ പ്രാധാന്യമുണ്ട്.

Image Credit : saniya_iyappan/instagram
Image Credit : saniya_iyappan/instagram

വടക്കൻ തായ്‌ലൻഡിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാല ഇവിടെയാണ്‌ ഉള്ളത്. വിശാലമായ രാത്രി ചന്തയാണ് മറ്റൊരു ആകര്‍ഷണം. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇവിടെ നിന്നും വാങ്ങിക്കാം. തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ദേശീയ ഉദ്യാനങ്ങളിലൊന്നായ  ഡോയി ഇന്റനോൺ നാഷണൽ പാർക്ക് ഇവിടെയാണ് ഉള്ളത്. മനോഹരമായ വെള്ളച്ചാട്ടങ്ങളും ഗ്രാമങ്ങളും വ്യൂ പോയിന്‍റുകളുമെല്ലാമുള്ള ഈ പ്രദേശം, പ്രകൃതിസ്നേഹികളുടെ പറുദീസയാണ്. 

saniya-thailand2

നഗരത്തിന്റെ പടിഞ്ഞാറൻ അറ്റത്താണ് ഡോയ് സുതേപ് പുയി ദേശീയോദ്യാനം. ഡോയി സുതേപ്പിന്റെ കൊടുമുടിക്കു സമീപത്തായി വാട്ട് ഡോയ് സുതേപ്പ് ബുദ്ധക്ഷേത്രം സ്ഥിതിചെയ്യുന്നു. വിശാഖ ബുച്ചാ ദിനത്തില്‍ ആയിരക്കണക്കിനു ബുദ്ധമതക്കാർ സൂര്യാസ്തമയത്തിനുശേഷം, പര്‍വ്വതത്തിന്‍റെ അടിയില്‍ നിന്നും മുകളിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നു.

പരമ്പരാഗത തായ് പുതുവത്സരമായ സോങ്ക്രാൻ നടക്കുന്ന സമയത്ത് സന്ദർശിക്കേണ്ട ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് ചിയാങ് മായ്. പരേഡുകൾ, മിസ് സോങ്ക്രാൻ സൗന്ദര്യമത്സരങ്ങൾ എന്നിവയ്‌ക്കൊപ്പം മതപരവും വിനോദപരവുമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വാരാന്ത്യത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമായ ചിയാങ് മായ് ഫ്ലവർ ഫെസ്റ്റിവലും ഒട്ടേറെ ആളുകളെ ആകര്‍ഷിക്കുന്നു.

Elephants trekking Thailand. Image Credit : pixfly/shutterstock
Elephants trekking Thailand. Image Credit : pixfly/shutterstock

ആനകള്‍ക്കൊപ്പം സമയം ചെലവിടാം 

ചിയാങ് മായുടെ അയല്‍നഗരമായ ചിയാങ്ങ്‌ റായില്‍ സ്ഥിതിചെയ്യുന്ന ജംഗിള്‍ ബബിള്‍സ് റിസോര്‍ട്ടില്‍ ആനകള്‍ക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമുണ്ട്. 

ഗോൾഡൻ ട്രയാംഗിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷൻ (ജിടിഇഇഎഫ്) പരിപാലിക്കുന്ന മൂന്ന് ആനകളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശത്തിനരികിലായി സ്ഥാപിച്ചിരിക്കുന്ന സുതാര്യമായ രണ്ടു ചില്ലുകുമിളകള്‍ക്കുള്ളില്‍ കയറിയിരുന്ന് ആനകളെ കാണാം. റിസോര്‍ട്ടില്‍ റൂം ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു അധിക എക്സ്പീരിയന്‍സ് എന്ന നിലയ്ക്കാണ് ഈ ചില്ലുകുമിളയ്ക്കുള്ളില്‍ താമസിക്കാനുള്ള അവസരം നല്‍കുന്നത്. 2006 ൽ സ്ഥാപിക്കപ്പെട്ട ഗോൾഡൻ ട്രയാംഗിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷൻ ഇങ്ങനെ രണ്ട് ഡസനോളം ആനകളെ പരിപാലിക്കുന്നുണ്ട്.

എയർ കണ്ടീഷൻ ചെയ്ത 22 ചതുരശ്ര മീറ്റർ സ്ഥലമാണ് ഓരോ കുമിളയും. കിങ് സൈസിലുള്ള കിടക്ക, ഒരു ടോയ്‌ലറ്റും ഷവറും ഉള്ള ഒരു ചെറിയ വാഷ്‌റൂം, രണ്ട് കസേരകളും ഒരു മേശയും എന്നിവയാണ് ഇവിടെ ഉള്ളത്. ടിവി ഇല്ല. രാത്രി ചന്ദ്രനുദിച്ച് കഴിഞ്ഞാല്‍ ചില്ലിനുള്ളിലൂടെ കാണുന്ന ആകാശവും പ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലുകളുമെല്ലാം ചേര്‍ന്ന് ഏതോ മായിക ലോകത്തില്‍ ചെന്ന് പെട്ട പ്രതീതിയാണ് ഇത് സന്ദര്‍ശകര്‍ക്കു നല്‍കുക.

ആനകള്‍ അക്രമാസക്തമായാല്‍ ഓടി വന്നു ചില്ലുകുമിള പൊട്ടിച്ചാലോ എന്നൊരു സംശയവും പലര്‍ക്കും തോന്നിയേക്കാം. എലിഫന്റ് പ്രൂഫ്‌ ചില്ലുകൊണ്ട് നിര്‍മ്മിച്ച ഈ കുമിള അങ്ങനെയൊരു അവസരത്തിന് ഒരിക്കലും ഇടകൊടുക്കില്ല. ഉയര്‍ന്ന നിലവാരമുള്ള ചില്ല് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

റിസോർട്ടിൽ എത്തുന്നത് പോലും അല്‍പ്പം സാഹസികതയാര്‍ന്ന കാര്യമാണ് . ചിയാങ് റായില്‍ വിമാനമിറങ്ങിയ ശേഷം ഒരു മണിക്കൂർ റോഡ്‌ മാര്‍ഗം സഞ്ചരിക്കണം. തുടര്‍ന്ന് മെകോങ് നദിയിലൂടെ ചെറിയ ഒരു സ്പീഡ് ബോട്ടിൽ  ലാവോസിന്‍റെയും മ്യാൻമറിന്റെയും തീരങ്ങൾ കടന്ന് 15 മിനിറ്റ് സവാരി ചെയ്‌താല്‍ റിസോർട്ടിന്റെ സ്വകാര്യ ഡോക്കില്‍ എത്തും.

English Summary:

Sania Iyyappan's Thai Journey: Caring for Elephants and Exploring Chiang Mai's Cultural Festivals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com