ADVERTISEMENT

മാലദ്വീപില്‍ നിന്നുള്ള അടിപൊളി വെക്കേഷന്‍ ചിത്രങ്ങളുമായി നടി ശ്രിയ ശരണ്‍. മകള്‍ രാധയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് ശ്രിയയും കുടുംബവും മാലദ്വീപില്‍ എത്തിയത്. 'പെര്‍ഫെക്റ്റ് വീക്കെന്‍ഡ്. നന്ദി പ്രപഞ്ചമേ' എന്നാണ് റിസോര്‍ട്ടിലെ കാഴ്ചകൾ പകർത്തിയ വിഡിയോയ്ക്കൊപ്പം ശ്രിയ കുറിച്ചത്. 

മാലദ്വീപിലെ ലാമു അറ്റോളില്‍ സ്ഥിതിചെയ്യുന്ന സിക്സ് സെന്‍സസ് റിസോര്‍ട്ടിലാണ് ഇവരുടെ വെക്കേഷന്‍. വിശാലമായ ബീച്ച് ഫ്രണ്ട് വില്ലകൾ, ഓവർ വാട്ടർ ബംഗ്ലാവുകൾ, മാലദ്വീപിലെ സ്വകാര്യ പൂൾ വില്ലകൾ എന്നിങ്ങനെ 94 വില്ലകളും അത്യാധുനിക സൗകര്യങ്ങളുമുള്ള സിക്‌സ് സെൻസസ് ലാമു സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്.

Image Credit : SHansche/istockphotos
Image Credit : SHansche/istockphotos

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലദ്വീപ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നീലക്കടലില്‍, 1,200 ദ്വീപുകളും 26 അറ്റോളുകളുമുള്ള ഈ ദ്വീപ്‌ രാജ്യം ലോകമെങ്ങു നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രകൃതിരമണീയമായ ബീച്ചുകൾ, സ്വകാര്യ റിസോർട്ടുകൾ എന്നിവയും ഒപ്പം ഇന്ത്യയുമായുള്ള സാമീപ്യവും കാരണം, ബോളിവുഡ് സെലിബ്രിറ്റികള്‍ അടക്കം ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുന്നു.

ഇന്ത്യൻ പൗരന്മാർക്ക് മാലദ്വീപിലേക്കു പോകാന്‍ ആദ്യമേ വീസ എടുക്കേണ്ടതില്ല. വീസ ഓണ്‍ അറൈവല്‍, ഇ വീസ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്.

maldives-floating-city

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മാലദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്. മാലദ്വീപ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് ജനുവരി. നല്ല തെളിഞ്ഞ നീലാകാശവും കുറഞ്ഞ ചൂടുമെല്ലാമായി മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് മാലദ്വീപില്‍. ശാന്തമായ കടല്‍ക്കാറ്റേറ്റ് ബീച്ചുകളില്‍ സായാഹ്നങ്ങള്‍ ചെലവിടാനും, ജലവിനോദങ്ങളായ നീന്തലിനും സ്‌നോർക്കലിങ്ങിനും ഡൈവിങ്ങിനുമെല്ലാം അനുയോജ്യമായ സമയമാണിത്. 

maldives-trip

മാലദ്വീപിന്റെ തലസ്ഥാനമായ മാലെയാണ് സന്ദര്‍ശിക്കേണ്ട ആദ്യനഗരം. മാലദ്വീപിലെ ഏറ്റവും വലിയ നഗരവും ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നുമാണ് മാലെ അറ്റോൾ. കാഫു അറ്റോളിന്‍റെ തെക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മികച്ച രാത്രിജീവിതവും തിരക്കേറിയ പ്രാദേശിക വിപണികളുമെല്ലാം നിറഞ്ഞ മാലെ, രാജകുടുംബത്തിന്റെ നഗരമായതിനാൽ 'മഹൽ' എന്നറിയപ്പെട്ടിരുന്നു. ഇപ്പോൾ ഇത് 'കിംഗ്സ് ഐലൻഡ്' എന്നാണ് അറിയപ്പെടുന്നത്. മാലെ ഫിഷ് മാർക്കറ്റ്, നാഷണൽ മ്യൂസിയം, സുനാമി സ്മാരകം, ഗ്രാൻഡ് ഫ്രൈഡേ മോസ്‌ക് എന്നിവ കാണേണ്ട കാഴ്ചകളാണ്.

നോർത്ത് മാലെ അറ്റോളിലെ കൃത്രിമബീച്ചായ 'കാർണിവൽ ബീച്ച്' ആണ് മറ്റൊരു ഇടം. ഇവിടെ മാന്താ പോയിന്റ്, ഷാർക്ക് പോയിന്റ്, കനി കോർണർ, നാസിമോ തില  തുടങ്ങിയ കാഴ്ചകളുണ്ട്. പതിവായി കാർണിവലുകൾ, ഉത്സവങ്ങൾ, ഇവന്റുകൾ എന്നിവ നടത്തുന്ന ഈയിടം, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ്, സർഫിങ് തുടങ്ങിയ ജല കായിക വിനോദങ്ങള്‍ക്കും ജനപ്രിയമാണ്. 

അതേപോലെ, വടക്കൻ മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ബനാന റീഫ്, കടലിനടിയിലെ വിനോദങ്ങള്‍ക്കു പേരുകേട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിലൊന്നാണ് ബനാന റീഫ്. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇടമാണ് ഇത്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളുമെല്ലാം സജീവമാണ് ഇവിടെ. വാഴപ്പഴത്തിന്‍റെ ആകൃതിയായതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. 

പച്ച നിറമുള്ള ജെല്ലിഫിഷിന്‍റെ ആകൃതിയോട് സാമ്യമുള്ള ഉതീമു ഗണ്ടുവരു എന്ന ദ്വീപ്‌ മാലദ്വീപിന്‍റെ വടക്കൻ ഭാഗത്താണ് ഉള്ളത്. പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്‍റെ ജന്മസ്ഥലമായതിനാല്‍, ഇടമാണിത്. തടികൊണ്ടു നിർമിച്ച രാജകൊട്ടാരവും പുരാതനമായ സെമിത്തേരിയും പുതിയ മസ്ജിദുമെല്ലാം ഇവിടെ കാണാം.

ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് എംബൂധു ഫിനോലു ദ്വീപ്. ഒരു പുഷ്പത്തിന്‍റെ ആകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള ഏകദേശം അമ്പത്തിയഞ്ചോളം വാട്ടർ വില്ലകള്‍ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ്, ക്രൂയിസിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഇവിടം. മാലെ ദ്വീപ്, മാഫുഷി ദ്വീപ്, വെലസ്സരു ദ്വീപ്, ബന്ദോസ് ദ്വീപ്, കുരാമത്തി ദ്വീപ്, കൊമണ്ഡൂ ദ്വീപ്, എല്ലൈധൂ ദ്വീപ്, വില്ലിങ്കിലി ദ്വീപ് എന്നിവയും ഹണിമൂണ്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.

English Summary:

Shriya Saran celebrated her daughter Radhya's birthday with a luxurious Maldives vacation at the Six Senses Laamu resort. Discover the stunning beauty of the Maldives and explore its breathtaking beaches and luxurious resorts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com