ADVERTISEMENT

ഐശ്വര്യാറായിയും രജനീകാന്തും തകര്‍ത്തഭിനയിച്ച 'യെന്തിരന്‍' സിനിമയിലെ 'കാതല്‍ അണുക്കള്‍' എന്ന പാട്ട് ഓര്‍മ്മയുണ്ടോ? മറ്റേതോ ഗ്രഹത്തിലെന്ന പോലെയുള്ള ഇടമായിരുന്നു ആ പാട്ട് ചിത്രീകരിച്ച ബീച്ച്. മരുഭൂമിയും തെളിഞ്ഞ നീലജലാശയങ്ങളും  ഇട കലര്‍ന്നുകാണുന്ന ആ സ്ഥലം ഗ്രാഫിക്സ് അല്ല. ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നായ ലെൻകോയിസ് മരാൻഹെൻസെസ്(Lencois Maranhenses) ദേശീയോദ്യാനമാണ് അത്. 

'യന്തിരന്‍' സിനിമയിൽ നിന്നുള്ള ദൃശ്യം.
'യന്തിരന്‍' സിനിമയിൽ നിന്നുള്ള ദൃശ്യം.

വടക്കുപടിഞ്ഞാറൻ ബ്രസീലിലെ മറാൻഹാവോ സംസ്ഥാനത്ത്, ബിയാ ഡി സാവോ ജോസ് ഉൾക്കടലിനു കിഴക്കായാണ് ലെൻകോയിസ് സ്ഥിതിചെയ്യുന്നത്. ഏകദേശം 1,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പ്രദേശം, 1981 ജൂൺ 2 നാണ് ഒരു ദേശീയോദ്യാനമായി മാറിയത്. 2024 ജൂലൈയിൽ ഇവിടം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.

Desert of Lencois Maranhenses National Park, Brazil. Image Credit: Galyna Andrushko/shutterstock
Desert of Lencois Maranhenses National Park, Brazil. Image Credit: Galyna Andrushko/shutterstock

മണല്‍ക്കൂനകളും അവയ്ക്കിടയിലെ തടാകങ്ങളും

പാർക്കിന്‍റെ ഭൂരിഭാഗവും മരുഭൂമിയുടെ പ്രതീതി ഉളവാക്കുന്നു. മരുഭൂമികൾക്ക്, നിർവചനം അനുസരിച്ച്, പ്രതിവർഷം 250 മില്ലിമീറ്ററിൽ താഴെ മഴ മാത്രമേ ലഭിക്കൂ.  എന്നാല്‍, ഈ പ്രദേശത്ത് പ്രതിവർഷം ഏകദേശം 1,200 മില്ലിമീറ്റർ മഴ ലഭിക്കുന്നു, ഈ മഴയുടെ 70% ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ്.

ഈ സമയത്ത് മണല്‍ക്കൂനകള്‍ക്കിടയില്‍ രൂപപ്പെടുന്ന താഴ്ന്ന ഭാഗങ്ങളില്‍, വെള്ളം നിറഞ്ഞ് ചെറിയ ചെറിയ ജലാശയങ്ങള്‍ രൂപപ്പെടുന്നു. അടിയിലുള്ള അദൃശ്യമായ പാറക്കെട്ട് വെള്ളം വറ്റുന്നത് തടയുന്നു. ഏകദേശം, 100 ​മീറ്റർ വരെ നീളവും 3 മീറ്റർ വരെ ആഴവുമുള്ള ഈ ശുദ്ധജല തടാകങ്ങൾ പാർക്കിന്‍റെ ആകെ വിസ്തൃതിയുടെ 41% വരെ വരും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിരവധി മത്സ്യങ്ങളുടെയും പ്രാണികളുടെയും ആവാസ കേന്ദ്രമാണിത്. 

എന്നാല്‍, മഴക്കാലം കഴിയുമ്പോള്‍ ഇവ വറ്റുകയും, മുഴുവന്‍ പ്രദേശവും വീണ്ടും മരുഭൂമിയായി മാറുകയും ചെയ്യും. അപ്പോള്‍ ഈ മത്സ്യങ്ങളും പ്രാണികളും ഉള്ളിലെ ചെളിയുള്ള ഭാഗത്തേയ്ക്ക് പോകും. അടുത്ത മഴക്കാലം വരെ ഇവ ഈ ഭാഗങ്ങളില്‍ തുടരും. 

പാർക്കിന്റെ ഉൾഭാഗത്ത് 2,700 ഏക്കർ വിസ്തൃതിയുള്ള ക്യൂമാഡ ഡോ ബ്രിട്ടോസ്, 2,100 ഏക്കർ വിസ്തൃതിയുള്ള ബൈക്സ ഗ്രാൻഡെ എന്നീ രണ്ട് മരുപ്പച്ചകൾ അഥവാ വിശ്രമ കേന്ദ്രങ്ങളുണ്ട്. 

പാര്‍ക്കിനുള്ളിലെ ജീവജാലങ്ങള്‍

ഏകദേശം, 133 ഇനം സസ്യങ്ങൾ, 112 ഇനം പക്ഷികൾ, 42 ഇനം ഉരഗങ്ങൾ എന്നിവ പാർക്കിലുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കാർലറ്റ് ഐബിസ്, നിയോട്രോപ്പിക്കൽ ഒട്ടർ, ഓൻസില, വെസ്റ്റ് ഇന്ത്യൻ മനാറ്റി എന്നിങ്ങനെ 4 സ്പീഷീസുകളുടെ ആവാസ കേന്ദ്രവുമാണ് പാര്‍ക്ക്.

ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ഇടം

പരിസ്ഥിതി ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായ ലെൻകോയിസ് മാരൻഹെൻസസ് ദേശീയോദ്യാനത്തിൽ പ്രതിവർഷം 60,000 സന്ദർശകർ എത്തുന്നു. സർഫിങ്, കനോയിങ്, കുതിരസവാരി എന്നിവയാണ് പാർക്കിനുള്ളിലെ സാധാരണ വിനോദങ്ങൾ. സന്ദര്‍ശകര്‍ക്ക് സ്ഫടികം പോലെ തെളിഞ്ഞ ശുദ്ധജലമുള്ള തടാകങ്ങളില്‍ നീന്താം. പാര്‍ക്കിനുള്ളില്‍ സഞ്ചാരികള്‍ക്കായി ഗൈഡഡ് ടൂറുകള്‍ ഉണ്ട്, ഈ ടൂറുകൾ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യാം

മത്സ്യബന്ധന ഗ്രാമമായ ആറ്റിൻസ്, സാന്റോ അമരോ എന്നിവ അടുത്തുള്ള മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

യന്തിരനില്‍ മാത്രമല്ല

ബ്രസീലിയൻ ചിത്രമായ 'ദി ഹൗസ് ഓഫ് സാൻഡി'ൽ ഈ പാർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് . അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018), അവഞ്ചേഴ്‌സ്: എൻഡ്ഗെയിം(2019) എന്നീ ചിത്രങ്ങൾ പാർക്കിന്‍റെ ഭൂപ്രകൃതിയെ വോർമിറിന്‍റെ ഗ്രഹമായി ഉപയോഗിച്ചു. സംഗീത ഗ്രൂപ്പായ ആർ‌വൈ എക്‌സിന്‍റെ ഒരു ആല്‍ബവും 2022 ൽ പാർക്കിൽ ചിത്രീകരിച്ചു.

സന്ദര്‍ശിക്കാന്‍ മികച്ച സമയവും എത്തിച്ചേരലും

മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ലെൻകോയിസ് മാരൻഹെൻസസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം, ആ സമയത്ത് ലഗൂണുകൾ നിറഞ്ഞിരിക്കും. സന്ദര്‍ശകര്‍ക്ക് ഇവയിലിറങ്ങി നീന്താം. വളരെയേറെ തിരക്കേറിയ ടൂറിസ്റ്റ് സീസണാണിത്, അതിനാല്‍ ഫ്ലൈറ്റ്, ഹോട്ടല്‍ നിരക്കുകളും കൂടുതലായിരിക്കും. തിരക്ക് കുറവുള്ള സമയമാണ് വേണ്ടതെങ്കില്‍ മേയ്, സെപ്റ്റംബർ മാസങ്ങൾ തിരഞ്ഞെടുക്കാം.

മാരൻഹാവോ സംസ്ഥാനത്തിന്‍റെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സാവോ ലൂയിസ് വിമാനത്താവളം (SLZ) ആണ് ലെൻകോയിസ് മാരൻഹെൻസസിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബ്രസീലിലെ പ്രധാന വിമാനത്താവളങ്ങളായ സാവോ പോളോ, റിയോ ഡി ജനീറോ, ബ്രസീലിയ, സാൽവഡോർ, റെസിഫെ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ഏകദേശം 5 മണിക്കൂർ ബസ് യാത്ര ചെയ്താല്‍ ദേശീയോദ്യാനത്തില്‍ എത്താം.

English Summary:

Discover Lencóis Maranhenses National Park in Brazil, the stunning location where Aishwarya Rai and Rajinikanth filmed "Kaathal Anukkal" in Enthiran. Explore its unique landscape of sand dunes and lagoons, a UNESCO World Heritage site.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com