ADVERTISEMENT

മെംഫിസ്. ഈ നഗരത്തിന് ആഫ്രിക്കൻ അമേരിക്കൻ താളമാണ്. റോക്ക് ആൻഡ് റോളിന്റെ ചടുലതയിൽ ശാന്തസുന്ദരമായ കൺട്രി, സോൾ സംഗീതങ്ങളുടെ അപൂർവ സങ്കലനം. അതിരാവിലെ മുതൽ ബ്ലൂസ് മ്യൂസിക് മാത്രം പരക്കുന്ന ബെയ്ൽ സ്ട്രീറ്റും എൽവിസ് പ്രിസ്‌ലിയുൾപ്പെടെ എണ്ണിയാൽ തീരാത്ത സംഗീതപ്രതിഭകളും സൺ, സ്റ്റാക്സ്, പിരമിഡ് തുടങ്ങിയ ചരിത്ര പ്രശസ്ത സ്റ്റുഡിയോകളുമടക്കം ഈ നഗരത്തിലെ ചുവന്ന ഇഷ്ടികയിൽ പൊതിഞ്ഞ ക്ലാസിക് കെട്ടിടങ്ങൾക്കു വിവരിക്കാൻ എത്രയോ ചരിത്ര മുഹൂർത്തങ്ങളുണ്ട്. ഏറെ ആഗ്രഹിച്ചു കാത്തിരുന്ന നഗരം. ഇനിയുള്ള രണ്ടു നാൾ ഇവിടെയാണ്. ഇവിടുത്തെ സംഗീത പ്രശസ്ത സ്റ്റുഡിയോകളും ചരിത്രം തീർത്ത പ്രതിഭകളുടെ വീടുകളുമൊക്കെ കാണാം. അതിനു മുൻപ് വേറിട്ടൊരു കാഴ്ചയിലേക്കു പോകണം. സംഗീതത്തിൽ കറുത്തവന്റെ കഴിവുകൾ ആസ്വദിക്കുമ്പോഴും അവനെ പുറത്തു നിർത്തി കുഴി കുത്തി കഞ്ഞി വിളമ്പിയ ഒരു കാലത്തിന്റെ ശേഷിപ്പ്. അതുണ്ടാക്കിയ മുറിവുകൾ കണ്ടറിയണം. ആ യാത്ര ലോറൈൻ മോട്ടലിൽ തുടങ്ങാം.

memphis-1
നാഷനൽ സിവിൽ റൈറ്റ്സ് മ്യൂസിയത്തിലേക്കു സ്വാഗതം. ചിത്രം : സന്തോഷ്

പോർക്കിനു കേമം മെംഫിസ്

മെംഫിസ് പാട്ടുകളുടെ പേരിൽ മാത്രമല്ല, പന്നികളുടെ പേരിലും പ്രശസ്തമാണ്. കാരണം ലോകപ്രശസ്തമായ മെംഫിസ് സ്റ്റൈൽ പോർക്ക് ബാർബക്യൂ. അമേരിക്കയിൽ മുഖ്യമായും നാലു സ്റ്റൈൽ ബാർബക്യുകളുണ്ട്. കാരോലൈന, കാൻസസ്, ടെക്സസ്, പിന്നെ മെംഫിസ്. ഇക്കൂട്ടത്തിൽ ഏറെ സമയമെടുത്ത് പാചകം ചെയ്യുന്ന മെംഫിസ് സ്റ്റൈലാണത്രേ രുചിയുടെ രാജാവ്. ഡ്രൈ, വെറ്റ് സ്റ്റൈലുകളിൽ പന്നിയിറച്ചിയിൽ മാത്രമാണ് പരമ്പരാഗത മെംഫിസ് ബാർബക്യൂ. ഇവിടെയെത്തിയിട്ട് ഇതൊന്നു രുചിക്കേണ്ടേ? തപ്പിയെടുത്തു നല്ല ബാർബക്യൂ കിട്ടുന്ന സ്ഥലം.

memphis-food2
ലോകപ്രശസ്തമായ മെംഫിസ് സ്റ്റൈൽ പോർക്ക് ബാർബക്യൂ. ചിത്രം : സന്തോഷ്
memphis-food
മെംഫിസ് നഗരത്തിലെ രുചിക്കൂട്ടുകൾ. ചിത്രം : സന്തോഷ്

സെൻട്രൽ ബി ബി ക്യൂ

സോസിനു പകരം പുക എന്നതാണ് സെൻട്രൽ ബി ബി ക്യു എന്ന ശൃംഖലയുടെ മുദ്രാവാക്യം. പ്രാദേശികമായി ലഭിക്കുന്ന ചില മരത്തടികളുപയോഗിച്ച് കത്തിക്കുന്ന ബോർമയിൽ പുകഞ്ഞു പുകഞ്ഞ് ഏറേ നേരമെടുത്തു വെന്തു വരുന്ന പന്നിയിറച്ചിയിൽ ഈ പുകയുടെ സ്വാദും കലരുന്നു. അങ്ങനെ വേറിട്ടൊരു രുചിയായി മാറുന്നു. ഇതാണ് തത്വം. പന്നിക്കുട്ടന്റെ ചിത്രമുള്ള പാത്രങ്ങളിൽ വിളമ്പുന്ന സാൻവിചുകളിലൊന്നു കഴിച്ച് ഉച്ചഭക്ഷണം അവസാനിപ്പിച്ചു. പതിവു പോലെ മുഴുവൻ കഴിച്ചു തീർക്കാനാവാതെ പ്ലേറ്റിൽ നോക്കിയിരിക്കുമ്പോൾ തൊട്ടടുത്ത ടേബിളിലെ നീഗ്രോ മുത്തശ്ശിമാർ രണ്ടാമതും മൂന്നാമതും ഓർഡർ ചെയ്യുന്നു. അതീവ രുചികരമെന്നു തോന്നിയില്ലെങ്കിലും വ്യത്യസ്തമാണ് ഈ രുചി. ഈ രുചിയാസ്വദിക്കാൻ വലിയ തിരക്കുമാണ്. ഇനി പോകാം, നോവിക്കുന്ന ഒരു ചരിത്ര ശേഷിപ്പിലേക്ക്.

memphis-7
ലോറൈൻ മോട്ടൽ. ചിത്രം : സന്തോഷ്
memphis-3
ലോറൈൻ മോട്ടൽ. ചിത്രം : സന്തോഷ്

ലോറൈൻ മോട്ടൽ

തിരക്കില്ലാത്ത വഴിയുടെ മറുവശത്താണ് ലോറൈൻ മോട്ടൽ. നിയോൺ വെട്ടത്തിൽ രാത്രികാലങ്ങളിൽ തിളങ്ങി നിൽക്കാറുള്ള സൈൻ ബോർഡ് നട്ടുച്ചയ്ക്കു പ്രകാശിക്കുന്നില്ലെങ്കിലും പഴയ പ്രതാപത്തിൽത്തന്നെ നിൽക്കുന്നുണ്ട്. അമേരിക്കയിലെ പരമ്പരാഗത മോട്ടലുകളുടെ നിർമിതിയാണ് ഇവിടെയും. രണ്ടു നിലയിൽ വരാന്തയുമായി തുറന്ന കെട്ടിടം. ലളിതം. ഇവിടെയാണ് ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ വെടിയേറ്റു മരിച്ചത്. അതുകൊണ്ട് ഇവിടെത്തന്നെയാണ് നാഷനൽ മ്യൂസിയം ഓഫ് സിവിൽ റൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. 1924 ൽ വിൻഡ്‌സർ ഹോട്ടൽ എന്ന പേരിൽ ഈ മോട്ടൽ ആരംഭിച്ചു. 1945 ൽ വാൾട്ടർ ബെയ്‌ലി എന്ന കറുത്ത വംശജനായ വ്യവസായി സ്വന്തമാക്കിയപ്പോൾ ഭാര്യ ലോറയുടെ പേരിലായി ഹോട്ടൽ. അടിമത്തം കഴിഞ്ഞപ്പോൾ പണക്കാരായി വന്ന അപൂർവം കറുത്ത വംശജരുടെ പ്രതിനിധിയാണ് ബെയ്‌ലി. പിന്നീട് കുറെയധികം പരിഷ്കാരങ്ങൾ വരുത്തി നവീകരിച്ച കെട്ടിടം ഇന്നത്തെ ലോറൈൻ മോട്ടലായി. കറുത്ത വംശജരായ പണക്കാരുടെ താവളമായിരുന്നു ലോറൈൻ മോട്ടൽ. സമീപത്തുള്ള സ്റ്റാക്സ് റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടാനെത്തുന്ന അക്കാലത്തെ പ്രശസ്ത ഗായകർ ഇവിടെ താമസിച്ച്, സൂപ്പർ ഹിറ്റായ റെക്കോർഡ് ലേബലുകൾ പുറത്തിറക്കി.

തോട്ടികളുടെ സമരം

അറുപതുകളുടെ അവസാനങ്ങളിൽ അമേരിക്കയെ പിടിച്ചു കുലുക്കിയ സമരങ്ങളിലൊന്നാണ് മെംഫിസ് സാനിറ്റേഷൻ സമരം. മെംഫിസിലെ കറുത്ത വംശജരായ ശുചീകരണത്തൊഴിലാളികളുടെ സമരം അടിച്ചമർത്താൻ സകലശക്തിയുമെടുത്ത് ഭരണകൂടം പോരാടിയ കാലം. കറുത്തവരെ രണ്ടാം കിടക്കാരായി കണ്ടിരുന്ന അക്കാലത്ത് കൊടിയ പീഡനങ്ങൾക്ക് അവർ വിധേയരായി. സമരം കൊടുമ്പിരി കൊള്ളുന്ന 1968 ഏപ്രിലിലാണ് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ അത് ഏകോപിപ്പിക്കാൻ എത്തുന്നത്.

memphis-4
അമേരിക്കയിലെ കറുത്തവരായ അടിമകളുടെ കഥ പറയുന്ന മ്യൂസിയം. ചിത്രം : സന്തോഷ്

കഥകൾ പറയാനുള്ള 306

ലോറൈൻ മോട്ടലിലെ 306 നമ്പർ മുറിയിൽ താമസിച്ച് സമരത്തിനു നേതൃത്വം കൊടുക്കുകയായിരുന്നു ഡോ. കിങ്. ഏപ്രിൽ നാലാം തീയതി വൈകുന്നേരം ബാൽക്കണിയിൽ നിൽക്കവെയാണ് അജ്ഞാതന്റെ വെടിയേറ്റ് അദ്ദേഹം വീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോട്ടലിന് എതിർ വശത്തുളള കെട്ടിടത്തിൽനിന്ന് ജയിംസ് ഏൾ റേ എന്നയാളെ പൊലീസ് പിടികൂടി. പിന്നീട് ശിക്ഷിച്ചെങ്കിലും യഥാർഥ കൊലയാളി ആരെന്ന സംശയം തൊണ്ണൂറുകൾ വരെ നീണ്ടു. മോട്ടലിനടുത്ത് റസ്റ്ററന്റ് നടത്തിയിരുന്ന ലോയിഡ് ജോവേഴ്സാണ് യഥാർഥ കുറ്റവാളിയെന്ന് കിങ് കുടുംബം ആരോപിക്കുന്നു. 1999 ൽ കേസിൽ പുനർ വിചാരണയുണ്ടായെങ്കിലും കാര്യമായൊന്നും തെളിയിക്കപ്പെട്ടില്ല. വിചാരണാ ജഡ്ജിയും ജൂറിയും കേസിൽ ഗൂഢാലോചനയുണ്ടെന്നു മാത്രം നിസ്സംശയം പറഞ്ഞു വച്ചു. എന്താണാ ഗൂഢാലോചന എന്നു വ്യക്തമായിട്ടില്ല. ഗൂഢാലോചനകളിൽ സർക്കാർ ഏജൻസികൾ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. അതുകൊണ്ടാവാം ഈ വധക്കേസിൽ ഇന്നും രഹസ്യങ്ങൾ ബാക്കി.

Mural graffiti in black and white showing Martin Luther King. Image Credit: emson/istockphoto
Mural graffiti in black and white showing Martin Luther King. Image Credit: emson/istockphoto

നാഷനൽ സിവിൽ റൈറ്റ്സ് മ്യൂസിയം

ലോറൈൻ മോട്ടൽ ഇപ്പോൾ മ്യൂസിയമാണ്. അമേരിക്കയിലെ കറുത്തവരായ അടിമകളുടെ കഥ പറയുന്ന മ്യൂസിയം. അടിമകളെ ആഫ്രിക്കയിൽനിന്നു പിടിച്ചു കപ്പലിൽ കയറ്റി കൊണ്ടു വരുന്ന ദുരിതയാത്രകൾ മുതൽ അടിമത്തത്തിൽനിന്നു വിമോചിതരാകുന്നതു വരെയുള്ള കാര്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ മോട്ടലിനോടു ചേർന്ന് പഴമ ചോരാതെ മറ്റൊരു കെട്ടിടം കൂടി ചേർത്തു. അതിലൂടെയാണ് പ്രവേശനം. വലിയ തിരക്കില്ല. കാണാനെത്തുന്നവരിൽ കൂടുതലും കറുത്ത വംശജർ. കൗണ്ടറിൽനിന്നു പാസെടുത്ത് ഉള്ളിലേക്കു നടന്നു.

memphis-9
സമരം കൊടുമ്പിരി കൊള്ളുന്ന 1968 ഏപ്രിലിലാണ് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ അത് ഏകോപിപ്പിക്കാൻ എത്തുന്നത്, പത്രവാർത്തയുടെ കോപ്പി. ചിത്രം : സന്തോഷ്
What-to-See-in-Memphis-mob
Infographics: Jain David
What-to-See-in-Memphis-mob
Infographics: Jain David

മഹാത്മജീ, മാപ്പ്

മ്യൂസിയത്തിലെ ആദ്യ കാഴ്ച ഇന്ത്യക്കാരെ ത്രസിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ പ്രതിമ. ‘കണ്ണിനു പകരം കണ്ണെടുത്താൽ ഈ ലോകം അന്ധന്മാരുടേതാകും’ എന്ന അദ്ദേഹത്തിന്റെ വചനം പ്രതിമയ്ക്കു താഴെ രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം, ‘ഹിംസയില്ലാത്ത ലോകമായിരുന്നെങ്കിൽ മാർട്ടിൻ ലൂഥർ കിങ് കൊല്ലപ്പെടില്ലായിരുന്നു, മഹാത്മജീ, മാപ്പ്. അങ്ങയുടെ ആശയം നടപ്പാക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു’ എന്ന രീതിയിലൊരു കുറിപ്പ്. പ്രതിമയ്ക്കു മുന്നിൽ നിന്നൊരു സെൽഫി എടുക്കണമല്ലോ. എടുത്തു, മ്യൂസിയത്തിലേക്കു പ്രവേശിച്ചു.

memphis-6
നാഷനൽ സിവിൽ റൈറ്റ്സ് മ്യൂസിയത്തിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കൊപ്പം ലേഖകൻ.

അതിരിടാനാവാത്ത ക്രൂരത

മനുഷ്യൻ മനുഷ്യനോടു ചെയ്യുന്ന അതിരില്ലാത്ത ക്രൂരത കണ്ടറിയണമെങ്കിൽ ഈ മ്യൂസിയത്തിലെ ലിഖിതങ്ങളും ചിത്രങ്ങളും പ്രദർശന വസ്തുക്കളും കാണണം. മനസ്സിൽ ഉടക്കിയ ചില കാഴ്ചകളിതാ. അടിമകളുടെ ജീവിതം ദുരിത പൂർണമായിരുന്നുവെന്ന് അറിയാം, എന്നാൽ ഇത്രയ്ക്കു കഠിനമാണെന്നു കരുതിയിരുന്നില്ല. മനുഷ്യനായല്ല, പണിയെടുക്കാനുള്ള മൃഗങ്ങളായാണ് ആഫ്രിക്കയിൽനിന്നു വേട്ടയാടിപ്പിടിക്കുന്ന നീഗ്രോ വംശജരെ കണ്ടിരുന്നത്. ആദ്യ ചിത്രങ്ങളിലൊന്ന് അവരെ കൊണ്ടു വരുന്ന കപ്പലിലെ ജീവിതമാണ്. കാൽ മുട്ടു വളച്ച് കുത്തിയിരിക്കുന്നതു പോലെ നിരനിരയായി ചങ്ങലയിട്ടു കെട്ടിയിരിക്കുന്നു മനുഷ്യരെ. അരയിൽ മാത്രം ഒരു ചെറിയ തുണി. ഭക്ഷണവും വെള്ളവും പേരിനു മാത്രം. മലമൂത്ര വിസർജനം അവിടെത്തന്നെ. ഇടയ്ക്കിടയ്ക്ക് ചാട്ട കൊണ്ടു കൊടിയ മർദനം. പേടി വരാനും അക്രമികളാകാതിരിക്കാനുമാണ് ഈ ‘വെറുതെ’ അടി. മാസങ്ങളുടെ ദുരിതയാത്ര കഴിഞ്ഞ് തീരത്തെത്തുമ്പോൾ എണ്ണം കുറഞ്ഞിട്ടുണ്ടാവും. വഴിയിൽ മരിച്ചവർ കായിക ശേഷി കുറഞ്ഞവരാണെന്നായിരുന്നു വിലയിരുത്തൽ. അടിമക്കപ്പലിന്റെ വിഡിയോ ചിത്രീകരണം കണ്ടു മനസ്സു തകർന്നു.

memphis-10
അമേരിക്കയിലെ കറുത്തവരായ അടിമകളുടെ കഥ പറയുന്ന നാഷനൽ സിവിൽ റൈറ്റ്സ് മ്യൂസിയത്തിലെ കാഴ്ചകൾ. ചിത്രം : സന്തോഷ്
memphis-12
നാഷനൽ സിവിൽ റൈറ്റ്സ് മ്യൂസിയത്തിലെ കാഴ്ചകൾ കാണുന്ന സന്ദർശകൻ. ചിത്രം : സന്തോഷ്

വീണ്ടും വീണ്ടും മർദനം

മ്യൂസിയത്തിലെ ഓരോ കാഴ്ചയും കരളലിയിക്കുന്നതാണ്. കാഴ്ചക്കാരിൽ ചിലർ കണ്ണീരൊപ്പുന്നു. പൂർവ പിതാക്കളുടെ സഹനശേഷിക്കു മുന്നിൽ കുരിശു വരയ്ക്കുന്നു. കോട്ടിട്ട വൃദ്ധൻ ഒരു ചിത്രത്തിനു മുന്നിൽ കുറേ നേരം കുത്തിയിരിക്കുന്നതു കണ്ടു. ഇടയ്ക്ക് ലോലമായി ആ ചിത്രത്തിൽ സ്പർശിക്കുന്നുമുണ്ട്. ഒരുപക്ഷേ ആ ചുവരിലെ ചിത്രത്തിൽ അദ്ദേഹത്തിന്റെ പൂർവികരുണ്ടാവും. മർദനത്തിന്റെയും അക്രമത്തിന്റെയും കഥകൾ പറയുന്ന ചിത്രങ്ങൾ. പിന്നീട് ഏബ്രഹാം ലിങ്കന്റെയും മറ്റും ശ്രമഫലമായി അടിമ സമ്പ്രദായം ഇല്ലാതാകുന്നതിലേക്കു നീങ്ങി. എന്നിട്ടും ഉച്ചനീചത്വങ്ങൾ മാറാതിരുന്ന നാളുകളുടെ ഓർമകളാണ് അവസാന പ്രദർശനവസ്തുക്കൾ. എല്ലാം കണ്ടു കഴിഞ്ഞപ്പോൾ തോന്നി, ഇപ്പോഴും ഇവിടെ കറുത്തവനു പൂർണ സ്വാതന്ത്ര്യമുണ്ടോ? പുറം കാഴ്ചയിലുണ്ടാവാം, എന്നാൽ ഇനിയും മനസ്സുകളിൽനിന്ന് ഉടമബോധവും അടിമവിചാരങ്ങളും മാറാനിരിക്കുന്നതേയുള്ളൂ...

memphis-11
നാഷനൽ സിവിൽ റൈറ്റ്സ് മ്യൂസിയത്തിലെ കാഴ്ചകൾ. ചിത്രം : സന്തോഷ്
memphis-13
നാഷനൽ സിവിൽ റൈറ്റ്സ് മ്യൂസിയത്തിലെ കാഴ്ചകൾ. ചിത്രം : സന്തോഷ്
memphis-14
മ്യൂസിയത്തിനു പുറത്തേക്കിറങ്ങുന്നയിടത്ത് ഏബ്രഹാം ലിങ്കന്റെ പൂർണകായ പ്രതിമ. ചിത്രം : സന്തോഷ്
memphis-2
മോട്ടലിന്റെ ഒന്നാം നിലയിൽ റൂം 306 ന്റെ ബാൽക്കണിയിൽ സ്ഥാപിച്ചിരിക്കുന്ന റീത്ത്. ചിത്രം : സന്തോഷ്

റൂം നമ്പർ 306

മ്യൂസിയത്തിന്റെ അവസാന ഭാഗത്താണ് റൂം 306. മാർട്ടിൻ ലൂഥർ കിങ് വെടിയേറ്റുവീണ 1968 ഏപ്രിൽ 4 ന് ആ മുറി എങ്ങനെയായിരുന്നോ അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഉള്ളിലേക്കു പ്രവേശനമില്ല. എന്നാൽ ഒരു വശം ഗ്ലാസിട്ടു മറച്ച് കാഴ്ചകൾ അനുവദിച്ചിട്ടുണ്ട്. ലളിത സുന്ദരമായ മുറി. കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ കറുത്തവനു വേണ്ടി കുറെക്കൂടി പട വെട്ടിയേനേ. അതുകൊണ്ടു തന്നെയാണല്ലോ ആ ജീവിതം പെട്ടെന്നു പിഴുതെറിഞ്ഞത്. മ്യൂസിയത്തിനു പുറത്തേക്കിറങ്ങുന്നയിടത്ത് ഏബ്രഹാം ലിങ്കന്റെ പൂർണകായ പ്രതിമ. ദുർബലയായ ഒരു കറുത്തവംശജയ്ക്കു വേണ്ടി അദ്ദേഹം വാദിക്കുന്നതു പോലെയൊരു ശിൽപം. അമേരിക്കയിലെ അടിമത്തത്തെപ്പറ്റിയുള്ള ഏതു വിവരണവും ഏബ്രഹാം ലിങ്കണില്ലാതെ പൂർത്തിയാവില്ലല്ലോ. മെല്ലെ പുറത്തിറങ്ങി. ഇടതു വശത്തായി മോട്ടലിന്റെ ഒന്നാം നിലയിൽ റൂം 306 ന്റെ ബാൽക്കണിയിൽ ഒരു റീത്ത് സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്. താഴെ രണ്ടു ക്ലാസിക് കാറുകളും പാർക്കു ചെയ്തിരിക്കുന്നു. ഡോ. കിങ് ഉപയോഗിച്ചിരുന്ന വാഹനങ്ങളാവാം. എന്നാൽ അങ്ങനെ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

memphis-5
റൂം നമ്പർ 306 ന് ഉൾവശം. ചിത്രം : സന്തോഷ്

ഈ വിളക്ക് അന്നും തെളിഞ്ഞിരുന്നോ?

സമയം ഏതാണ്ട് മൂന്നു മണിയായി. മുന്നോട്ടു നടന്ന് ലൊറൈൻ മോട്ടലിന്റെ സൈൻ ബോർഡിനു മുന്നിൽ നിന്നൊരു സെൽഫി. 1968 ഏപ്രിൽ 4 സായാഹ്നത്തിൽ ഈ സൈൻ ബോർഡിലെ നിയോൺ വിളക്കുകളുടെ പ്രകാശം ബാൽക്കണിയിൽ ഡോ കിങ്ങിനു മേൽ പതിച്ചിരുന്നോ? അതാണോ ഇന്നും അജ്ഞാതനായ കൊലയാളിക്ക് തന്റെ ഇരയെ ഉന്നം വയ്ക്കാൻ വെളിച്ചമായത്. ആർക്കറിയാം? മ്യൂസിയത്തിനുള്ളിലെ വിങ്ങുന്ന കാഴ്ചകളും ‘ഞങ്ങളും മനുഷ്യരാണ്’ എന്ന ബോർഡുകളുമായി നടത്തിയ സമര ചിത്രണങ്ങളും മനസ്സിൽ ഉടക്കിക്കിടക്കുന്നു. അടിമക്കപ്പലിലെ ചാട്ടവാറടിയൊച്ചകളും ദീനരോദനങ്ങളും കാതിൽ മുഴങ്ങുന്നു. ‘സർ പോകാം’– സ്പ്രിന്റർ വാൻ ഡ്രൈവർ പീറ്റർ. കറുത്തവൻ ഇപ്പോഴും ചെറു ജോലികളിൽ കെട്ടപ്പെട്ടിരിക്കുന്നു എന്നൊരു ഓർമപ്പെടുത്തൽ കൂടിയല്ലേ പീറ്ററിന്റെ ആ ക്ഷണം?

How-to-Reach-Memphis-mob
Infographics: Jain David
How-to-Reach-Memphis-mob
Infographics: Jain David
English Summary:

Explore Memphis' rich musical heritage and poignant civil rights history. From legendary blues clubs to the Lorraine Motel, discover a city where soulful music and powerful stories intertwine. Learn about the legacy of Martin Luther King Jr. and the fight for equality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com