ADVERTISEMENT

കുടുംബവും ഒന്നിച്ച് അവധിക്കാല യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസ്. ഫുക്കെറ്റ് ഓൾഡ് ടൗണിലാണ് ഭാര്യ ലിഡിയയ്ക്കും മക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ ടൊവിനോ എത്തിയത്. 'പേൾ ഓഫ് ദ ആൻഡമാൻ' എന്ന അടിക്കുറിപ്പോടെയാണ് ടൊവിനോ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഫുക്കെറ്റ് ഓൾഡ് ടൗൺ അറിയപ്പെടുന്ന മറ്റൊരു പേരാണ് പേൾ ഓഫ് ദ ആൻഡമാൻ. കുടുംബവുമായി സിംഗപ്പൂരിൽ അവധി ആഘോഷിച്ചതിന് ശേഷമാണ് ഫുക്കെറ്റിലേക്ക് എത്തിയത്. മക്കളായ ഇസയും ടഹാനും യാത്രയിൽ ഒപ്പമുണ്ട്.

തായ്​ലൻഡ് യാത്രയിൽ. Image Credit: tovinothomas/instagram
ടൊവിനോ തോമസ് തായ്​ലൻഡ് യാത്രയിൽ. Image Credit: tovinothomas/instagram

എമ്പുരാൻ സിനിമയിൽ ജതിൻ രാംദാസ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വച്ചിരിക്കുന്നത്. ജതിൻ രാംദാസിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോൾ താരം കുടുംബത്തിനൊപ്പം അൽപസമയം ചെലവഴിക്കുന്ന തിരക്കിലാണ്. സമൂഹമാധ്യമത്തിൽ ടൊവിനോ പങ്കുവച്ച ചിത്രങ്ങളിൽ മകൾ ഇസ ഒരു കരിക്കിനു മുൻപിൽ ഇരിക്കുകയാണ്. മകൻ ടഹാനാകട്ടെ ഒരു മേശയിലേക്കു തല വച്ച് എന്തോ ആലോചിച്ച് ഇരിക്കുകയാണ്. ഫുക്കെറ്റ് ഓർഡ് ടൗണിന്റെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

തായ്​ലൻഡ് യാത്രയിൽ. Image Credit: tovinothomas/instagram
ടൊവിനോ തോമസ് തായ്​ലൻഡ് യാത്രയിൽ. Image Credit: tovinothomas/instagram

തായ്​ലൻഡിലെ ഫുക്കറ്റ് ദ്വീപിന്റെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു നഗരവും ഫുക്കറ്റ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് ഫുക്കറ്റ്. ഇവിടെയാണ് ഫുക്കറ്റ് ഓൾഡ് ടൗണും സ്ഥിതി ചെയ്യുന്നത്. ചൈനീസ് - പോർച്ചുഗീസ് വാസ്തുവിദ്യാ ശൈലിക്കു പേര് കേട്ടതാണ് ഈ പട്ടണം. ഇവിടെയുള്ള കെട്ടിടങ്ങൾ അത് വ്യക്തമാക്കുകയും ചെയ്യുന്നു. പുതിയ കാഴ്ചകൾക്ക് അപ്പുറം ഒരു നാടിന്റെ സംസ്കാരവും വാസ്തുവിദ്യയും കാണാനും അറിയാനും ആസ്വദിക്കാനും താൽപര്യമുള്ളവർ നിർബന്ധമായും പോയിരിക്കേണ്ട ഒരു ഇടമാണ് ഫുക്കെറ്റ് ഓൾഡ് ടൗൺ.

∙ തലാങ്ങ് റോഡിലൂടെയുള്ള നടത്തം

ഫുക്കെറ്റ് ഓൾഡ് ടൗണിന്റെ ഹൃദയഭാഗത്താണ് തലാങ്ങ് റോഡ്. ചൈനീസ് - പോർച്ചുഗീസ് വാസ്തുവിദ്യയിലുള്ള കെട്ടിടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. വൈവിധ്യം നിറഞ്ഞ കഫേകളും ബുട്ടിക് ഷോപ്പുകളും സൺഡേ നൈറ്റ് സ്ട്രീറ്റും വളരെ മനോഹരമായ അനുഭവങ്ങളാണ് സഞ്ചാരികൾക്കു നൽകുന്നത്. ഓൾഡ് ഫുക്കെറ്റ് ടൗണിന്റെ തിരക്കുള്ള തെരുവ് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇവിടം സന്ദർശിച്ചിരിക്കണം. ഉച്ചകഴിഞ്ഞ് ഇവിടേക്ക് എത്തുന്നതാണ് കൂടുതൽ നല്ലത്. തെരുവ് ഊർജ്ജസ്വലമായി തുടങ്ങുന്നതും അപ്പോഴാണ്.

∙  തായ് ഹുവാ മ്യൂസിയം സന്ദർശിക്കാം

ക്രാബി റോഡിലെ തായ് ഹുവാ മ്യൂസിയം സന്ദർശിക്കാം. കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾ ഇവിടെ മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. തായി - ചൈനീസ് സംസ്കാരത്തെക്കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം സന്ദർശിക്കാവുന്നതാണ്. ഫുക്കെറ്റിലേക്കുള്ള ചൈനീസ് കുടിയേറ്റക്കാരുടെ യാത്ര, പ്രത്യേകിച്ച് ടിൻ - ഖനന വ്യവസായത്തിലെ അവരുടെ പങ്ക് എന്നിവയെല്ലാം ഈ മ്യൂസിയത്തിൽ വിശദീകരിക്കുന്നു. ദ്വീപിന്റെ ചരിത്രത്തെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് ഇവിടെ സന്ദർശിക്കാവുന്നതാണ്. 

∙  ജുയി തുയി ആരാധനാലയം

ഫുക്കെറ്റിന്റെ സാംസ്കാരിക ഭൂപ്രകൃതിയിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ഒന്നാണ് ജുയി തുയി ആരാധനാലയം. ഇത് പ്രശസ്തമായ ചൈനീസ് ആരാധനാലയങ്ങളിൽ ഒന്നാണ്. കടും ചുവപ്പും സ്വർണവും നിറമുള്ള ഈ ദേവാലയത്തിന്റെ മുൻഭാഗം ഒരു പ്രധാന ആകർഷണമാണ്. മാത്രമല്ല ഈ ദേവാലയത്തിലെ കൊത്തുപണികളും വളരെ വിശിഷ്ടമാണ്. ദ്വീപിന്റെ സമ്പന്നമായ ആത്മീയ പൈതൃകത്തിന്റെ തെളിവായി ഈ ദേവാലയം നിലകൊള്ളുന്നു. ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ്. 

∙  സ്ട്രീറ്റ് ഫുഡ് രുചിച്ച് നോക്കാം

സ്വാദിഷ്ടമായ ഹോക്കിയൻ നൂഡിൽസ് മുതൽ എരിവുള്ള സാറ്റേ, മധുരമുള്ള മാംഗോ സ്റ്റിക്കി റൈസ്, പാഡ് തായി തുടങ്ങി വൈവിധ്യമാർന്ന നിരവധി ഭക്ഷണങ്ങളാണ് ഇവിടുത്തെ തെരുവുകളിൽ നിന്നു നമുക്ക് ആസ്വദിക്കാൻ സാധിക്കും. ഫുക്കെറ്റിന്റെ വൈവിധ്യമാർന്ന സാംസ്കാരിക സ്വാധീനത്തിന്റെയും പാചക വൈദഗ്ദ്യത്തിന്റെയും പ്രതിഫലനം കൂടിയാണ് ഇത്. പ്രധാന തെരുവുകൾ കൂടാതെ ഇടവഴികളിലും രുചികരമായ സ്ട്രീറ്റ് ഫുഡുകൾ ആസ്വദിക്കാൻ സാധിക്കും.

തലാങ്ങ് റോഡിലെ സൺഡേ സ്ട്രീറ്റ് മാർക്കറ്റും വളരെ പ്രസിദ്ധമാണ്. കൈ കൊണ്ടു നിർമിച്ച ആഭരണങ്ങളും വസ്ത്രങ്ങളും പരമ്പരാഗത തായ് കരകൗശല വസ്തുക്കളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഇവിടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം വൈകുന്നേര സമയമാണ്.

English Summary:

Tovino Thomas enjoys a family vacation in Phuket's Old Town with his wife and children. Explore Phuket's rich culture, architecture, and delicious street food through Tovino's family adventure and discover hidden gems like Thalang Road and Thai Hua Museum.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com