പാസ്പോർട്ട് നൽകിയപ്പോൾ കുട്ടി ആരുടേതെന്ന ചോദ്യം; പേരക്കുട്ടിയെങ്കിലും സമ്മതപത്രം വേണമെന്ന് അധികൃതർ

Mail This Article
യാത്രകളോട് എന്നും പ്രണയമായിരുന്നു. കേരളത്തിലെ മനോഹരമായ പല സ്ഥലങ്ങളിലും ഹൃദ്യമായ യാത്രകൾ പോകാൻ അവസരം ഉണ്ടായിട്ടുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ സ്വയം പുതുക്കാനുള്ള, ഉണരാനുള്ള, മനോഹരമായ അവസരങ്ങളാണ് യാത്രകൾ എന്ന് എപ്പോഴും തോന്നാറുണ്ട്. ഓരോ യാത്രയും നൽകുന്ന സന്തോഷങ്ങൾക്ക് അതിരുകളില്ല. മറ്റൊരു ഭൂഖണ്ഡത്തിലേയ്ക്കുള്ള യാത്രയാണ് ഇത്.
രണ്ടാമത്തെ ഓസ്ട്രേലിയൻ യാത്രയുടെ ഒരുക്കങ്ങളിലായിരുന്നു 2024 നവംബറിന്റെ അവസാനയാഴ്ച. മോളുടെ കുഞ്ഞ് ആദുവിന്റെ വീസയുമായി ബന്ധപ്പെട്ട് നവംബർ മുപ്പതിനുള്ളിൽ സിഡ്നിയിൽ എത്തേണ്ടതിനാലാണ് ഇങ്ങനെ തിടുക്കത്തിൽ ഒരു യാത്ര പോകേണ്ടി വന്നത്. 25-ാം തീയതി രാത്രി 11.30 ആയിരുന്നു വിമാനം. എയർപോർട്ടിൽ 8.15 എത്തി. ചെക്ക് ഇൻ ചെയ്യുക, അതാണ് അടുത്ത പരിപാടി. വളരെ ലളിതമങ്കിലും എന്തൊക്കെയോ ആശങ്കകൾ മനസ്സിലുണ്ടായിരുന്നു. കുഞ്ഞിനെയും കൊണ്ടുള്ള യാത്രയാണ്. പതിനാല് മണിക്കൂറുകൾ ആകാശത്തു മാത്രം. ഇരിക്കാനുള്ള ഇത്തിരിയിടത്ത് മൂന്നരവയസ്സുമാത്രമുള്ള കുട്ടിയെ ഇത്രയും മണിക്കൂറുകൾ എങ്ങനെ വലിയ പ്രശ്നമില്ലാതെ സൂക്ഷിക്കും എന്നത് വലിയ ഒരു കാര്യം തന്നെ. ഭക്ഷണം ,വെള്ളം എല്ലാം പ്രശ്നമാണ്. നമുക്ക് എന്തെങ്കിലും കൈയ്യിൽ കരുതാനാകുമോ എന്നത് ഒട്ടുമുറപ്പില്ലായിരുന്നു. എന്തായാലും ചപ്പാത്തിയും ചിക്കൻ ഫ്രൈയും പിന്നെ കുറച്ച് ചെറുകടികളുമൊക്കെ ക്യാബിൻ ബാഗിൽ കരുതിയിരുന്നു.
ആദ്യം ചെക്കിന്നിനായി സമീപിച്ച് മൂന്നു പേരുടേയും പാസ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞ് ആരുടെയാണ് എന്ന ചോദ്യം വന്നു. മകളുടെ കുട്ടി എന്ന് പറഞ്ഞപ്പോൾ കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടോ ഇല്ലെങ്കിൽ യാത്ര ചെയ്യാനാവില്ല എന്ന് തിരുവന്തപുരം എയർപ്പോർട്ടിൽ നിന്നും കട്ടായം പറഞ്ഞു. ഇനിയെന്തു ചെയ്യുമെന്നായി ഞങ്ങൾ കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതപത്രം ഇ മെയിലായി അയച്ചാൽ മതി എന്നു അവർ പറഞ്ഞു. ഉടനെ തന്നെ മക്കളെ വിളിച്ചു. സിഡ്നിയിൽ1.45 AM ആണ്. രാത്രിയുറക്കത്തിൽ ആദ്യം ഫോൺ എടുത്തില്ലെങ്കിലും രണ്ടാമത്തെ കാൾ കണക്ടായി. അങ്ങനെയൊരു പേപ്പർ എഴുതിയുണ്ടാക്കി സൈൻ ചെയ്ത് സ്കാൻ ചെയ്ത് അയച്ചു വന്നപ്പോൾ മണിക്കൂറുകൾ കടന്നിരുന്നു. (മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യഗവൺമെന്റ് ഇത്തരം കാര്യങ്ങൾ ശ്രദ്ധവയ്ക്കുന്നു, എന്നാണ് അറിഞ്ഞത്) എയർപോർട്ടിൽ കയറിയപ്പോൾ നല്ല ഉറക്കമായിരുന്നെങ്കിലും ഈ വെപ്രാള നിമിഷങ്ങൾ തീരാറായപ്പോൾ ആദുവും ഉണർന്ന് ഞങ്ങളോടൊപ്പം നടന്നു തുടങ്ങിയിരുന്നു. ഫ്ലൈറ്റിൽ കയറി കഴിഞ്ഞു കുടിക്കാനായി അൽപം വെള്ളം എടുക്കാനുള്ള സമയം പോലും കിട്ടാത്തത്ര വൈകിയാണ് ഞങ്ങൾ എത്തിയത്. തിരുവനന്തപുരം നഗരം പലനിറവെളിച്ചത്തിന്റെ ഒരു വലിയ പൂരപ്പറമ്പു പോലെ താഴെ കാണ്കെ വിമാനം പതിയെ എന്നു തോന്നുമാറ് അതിവേഗം കുതിച്ചുയരുകയായി. അങ്ങ് താഴെ നിറയെ ഇല്യൂമിനേഷൻ ബൾബുകൾ പോലെ വർണമേളം. പെട്ടെന്ന് വളരെപ്പെട്ടന്ന് വെളിച്ചപ്പൊട്ടുകൾ മാഞ്ഞ്, മാഞ്ഞ് രാത്രിമേഘക്കറുപ്പിലേയ്ക്കെന്നപോലെ ജാലക കാഴ്ചകൾ ശൂന്യമായി. ഏകദേശം നാലു മണിക്കൂറുകൾക്കപ്പുറം സിങ്കപ്പൂരിലെ പകലാകാശത്തിന്റെ വെള്ളിവെളിച്ചത്തുരുത്തിലേക്ക് ഒരു മയക്കത്തിനിപ്പുറം ഞങ്ങളെല്ലാവരും കണ്ണു തുറന്നു. നഗരം കെട്ടിട സമുച്ചയങ്ങളായി താഴെ രൂപം പ്രാപിച്ചു കൊണ്ടിരിക്കെ വിമാനം ലാൻഡ് ചെയ്തു.

അവിടെ അധിക സമയമില്ലായിരുന്നു. ഇറങ്ങിയ ഗേറ്റിൽ നിന്നും സിഡ്നി ഫ്ലൈറ്റിന്റെ ഗേറ്റിലെത്തി വീണ്ടും ചില പരിശോധനകൾ കഴിഞ്ഞ് ഞങ്ങൾ സ്കൂട്ട് കമ്പനിയുടെ ഫ്ലൈറ്റിൽ ഓസ്ട്രേലിയയിലേക്ക്. പകൽ മേഘങ്ങൾക്കിടയിൽ പഞ്ഞിക്കെട്ടിലൂടെയെന്നപോലെ. മണിക്കൂറുകൾക്ക് ശേഷം സിഡ്നിയുടെ രാത്രിയാകാശത്തേക്ക് ഒരിക്കൽക്കൂടെ പറന്നിറങ്ങുന്നു. ഇത്തവണ ഞങ്ങൾ മൂന്നാളാണ് യാത്രികർ. വൈദ്യുതദീപങ്ങൾ നിറചിരിയോടെ ഞങ്ങളെ വരവേൽക്കാനായി ഭൂമി മുഴുവൻ തെളിഞ്ഞു നിൽക്കെയാണ് ഒരു ചെറിയ കുലുക്കത്തോടെയും പിന്നെ നിലത്ത് വിമാനത്തിന്റെ ചക്രങ്ങൾ ആദ്യ തൊടലിന്റെ കിടുക്കത്തോടെയും ഓടി നീങ്ങി നീങ്ങി യഥാസ്ഥാനത്ത് ചേർന്നു നിന്നത്. എല്ലാവരും ക്യാബിനിൽ നിന്ന് ബാഗുകൾ എടുത്തു തുടങ്ങി. ഞങ്ങളും ഞങ്ങളുടെ ഊഴമെത്തിയപ്പോൾ പതുക്കെ നടന്നുതുടങ്ങി. കാത്തിരുന്ന മക്കളുടെ അടുത്തേക്ക് എത്തിയപ്പോഴാണ് യാത്രയുടെ എല്ലാ ക്ഷീണങ്ങളും അലിഞ്ഞലിഞ്ഞു പോയത്.
ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് പരേമെറ്റ എന്ന സ്ഥലത്താണ്. പരേമെറ്റ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണിത്. ഇവിടെ ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
പിറ്റേന്ന് തന്നെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ പരേമെറ്റ നദിയുടെ തീരത്ത് ഒരുക്കിയിരിക്കുന്ന നടപ്പാതയിലൂടെ നടന്ന് അടുത്തുള്ള ഒരു പാർക്കിലേക്ക് പോയി. അവിടെ നമ്മുടെ നാട്ടിലെതുപോലെ കുറെ പ്രാവുകളെ കണ്ടു. നമ്മുടെ കയ്യിലെ തീറ്റ ഇട്ടുകൊടുത്തപ്പോൾ പ്രാവുകൾ ചുറ്റും പറന്നിരുന്നത് വളരെ രസകരമായിരുന്നു. പ്രാവുകൾക്കൊപ്പം പേരറിയുന്നതും അറിയാത്തതുമായ പല പക്ഷികളും അവിടെ ശല്യമൊന്നുമില്ലാതെ നടക്കുന്നുണ്ടായിരുന്നു.
നാടിനുവേണ്ടി പടവെട്ടിയ സൈനികരെ ഏറെ ബഹുമാനിക്കുന്ന നാടാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയയിലൂടെ സഞ്ചരിക്കുമ്പോൾ പല സ്ഥലങ്ങളിലും സൈനികർക്കുള്ള സ്മാരകങ്ങളും ആ സ്മാരകങ്ങളുടെ പ്രത്യേകതകൾ ആലേഖനം ചെയ്ത കുറിപ്പുകളും വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരിക്കുന്നതു കാണാം. അതോടൊപ്പം തന്നെ പൂക്കളും മറ്റ് സ്നേഹോപഹാരങ്ങളുമർപ്പിക്കാനുള്ള സ്ഥലങ്ങളും പ്രത്യേകം പണികഴിപ്പിച്ചിട്ടുണ്ടാകും. ഞങ്ങൾ പോയ ഈ പാർക്കിൽ ഇത്തരം ഒരു സ്മാരകം ഉണ്ടായിരുന്നു. പൂവുകൾ വാടാതെ തന്നെ അവിടെ കിടപ്പുണ്ടായിരുന്നു. ഭാരതം പോലെ ആയിരക്കണക്ക് വർഷങ്ങളുടെ സാംസ്കാരിക പൈതൃകമൊന്നും അവകാശപ്പെടാനില്ലാത്ത നാടാണിത്. ഏതാനും നൂറ്റാണ്ടുകളുടെ ചരിത്രത്തെ രാജ്യാഭിമാനത്തിന്റെ കൊടുമുടിയേറ്റി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്ന ആ നാടിന്റെ രാജ്യസ്നേഹത്തെ വിലമതിക്കാതെ വയ്യ.
പരേമെറ്റയിലെയും പരിസരപ്രദേശങ്ങളിലെയും പല മാളുകളും ഞങ്ങൾ സ്ഥിരം സന്ദർശനം നടത്തി. ലോകം മുഴുവൻ ശാഖകളുള്ള IKEA യുടെ ഷോറും വളരെ മനോഹരമാണ്. കിടപ്പുമുറികളും അടുക്കളകളും ബാത്ത്റൂമുകളും ഫർണിച്ചറുകളുമൊക്കെ ഗംഭീരമായി തന്നെ അലങ്കരിച്ചു വച്ചിട്ടുണ്ട്. അത് മുഴുവനായുമോ ഭാഗീകമായോ നമുക്ക് സ്വന്തമാക്കാം. ബന്ധപ്പെട്ട ആളുകൾ നമ്മൾ കാണിച്ചു കൊടുക്കുന്നിടത്ത് സെറ്റ് ചെയ്തു തരുകയും ചെയ്യും. അതിനാവശ്യമായ പേയ്മെൻറ് വേണ്ടി വരുമെന്നു മാത്രം.
ഒരു വർഷത്തിനുള്ളിൽ ഫർണിച്ചറുകൾ തിരിച്ചു കൊടുത്താൽ മുഴുവൻ വിലയും തിരിച്ചു കിട്ടുമെന്നതും ആ സ്ഥാപനത്തിന്റെ എടുത്തു പറയത്തക്ക മേന്മയാണ്.
കോസ്കോ എന്ന സ്ഥാപനവും ലോകം മുഴുവൻ ഉണ്ട്. സാധനങ്ങൾ ബൾക്കായി വാങ്ങാവുന്ന ഒരു സ്ഥലമാണത്. ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിലെ ഉൽപന്നങ്ങൾ അവിടെ കിട്ടും. ആസ്ട്രേലിയയുടെ പഴങ്ങളും മത്സ്യമാംസങ്ങളുമൊക്കെയും ഇവിടെ നിന്ന് വാങ്ങാം.
ഇന്ത്യൻ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റ് പരേമെറ്റയിലുണ്ട്. അവിടെ ഫ്രീസ് ചെയ്തു അരിഞ്ഞ പച്ചക്കറികൾ, കപ്പയും ചക്കയും വേവിക്കാൻ പാകത്തിന്, തേങ്ങ ചിരകിയത്, ഇഞ്ചി വെളുത്തുള്ളി മുതലായവ ക്രഷ് ചെയ്ത് ഫ്രീസ് ചെയ്തത്, ചുവന്നുള്ളി (ചെറുത്) ഫ്രീസ് ചെയ്തത്... എല്ലാം ലഭിക്കും. നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ കിട്ടുമായിരിക്കാം. എങ്കിലും നമ്മൾ സാധനങ്ങളെല്ലാം വാങ്ങി മുറിച്ച് ഭക്ഷണമുണ്ടാക്കാനാണ് താൽപര്യപ്പെടുന്നത്. ആസ്ട്രേലിയയിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന മത്തങ്ങ, തക്കാളി, ബീൻസ്,ബീറ്റ്റൂട്ട്,കാരറ്റ്,കാബേജ് തുടങ്ങിയ പച്ചക്കറികൾ ഫ്രെഷായും വാങ്ങാൻ സാധിക്കും.
നമ്മുടെ നാട്ടുകാരേപ്പോലെ അടുക്കളയിൽ അധികം ഭക്ഷണം പാകം ചെയ്യലോ, പാത്രം കഴുകലോ ഒന്നും ഇന്നാട്ടുകാർക്കില്ല. അതുകൊണ്ടു തന്നെ അടുക്കളയെന്നത് വീടിന്റെ വളരെ ചെറിയ ഒരു സ്ഥലം മാത്രമുപയോഗിച്ചുള്ളതാവും. നമ്മുടെ സങ്കൽപങ്ങളിലുള്ള വലിയ അടുക്കള ഇവിടെ സ്വപ്നങ്ങളിൽ മാത്രം.
ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടു പിന്നിലൂടെയാണ് വളരെ ശാന്തയായി നിശബ്ദയായി അധികം ഓളങ്ങളോ അലകളോയില്ലാതെ പരേമെറ്റ നദിയൊഴുകുന്നത്. ഈ നദിക്കു കുറുകെ ഒരു തൂക്കുപാലമുണ്ട് ഏകദേശമൊരു 200 മീറ്റർ നീളമുണ്ട് ഈ പാലത്തിന് പാലത്തിന്റെ രണ്ടു വശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ആർച്ചാണ് ഈ പാലത്തെ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നതെന്നാണ് കാഴ്ചയിൽ തോന്നുന്നത്. എന്തായാലും ഫോട്ടോഷൂട്ടിനു പറ്റിയ സ്ഥലമാണ്. ഞങ്ങൾ ചെന്നിറങ്ങിയത് സിഡ്നിയിലെ വേനലിലേയ്ക്കെങ്കിലും ചാറ്റൽ മഴയുള്ള സന്ധ്യകളിൽ ഇടയ്ക്കൊക്കെ ഞങ്ങളുടെ കുടചൂടിയുള്ള നടത്തമീ പാലത്തിലൂടെയായിരുന്നു. ഈ പാലം നടക്കുന്നവർക്കും സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കും മാത്രമുള്ളതാണ്. വാഹനങ്ങൾക്ക് വളരെ വീതിയേറിയ ആ പാലം ഉപയോഗിക്കാൻ അനുവാദമില്ല.
പരേമെറ്റ നദിയുടെ ഇരുകരകളും സസ്യ നിബിഡമാണ്. യൂക്കാലിപ്റ്റസ് മരങ്ങളും പേരറിയാത്ത പലമരങ്ങളും നദിയുടെ ഇരുകരകളിലും, നദിയിലേയ്ക്കിറങ്ങിയും നിൽക്കുന്നത് ഒരു നിബിഡവനത്തിന്റെ പ്രതീതിയുണർത്തും. ഈ നദിയേയും അതിന്റെ തീരത്തേയും മനോഹരമാക്കി മാലിന്യങ്ങളില്ലാതെ നിലനിർത്തുന്നതിൽ ന്യൂ സൗത്ത് വെയിൽസ് (NSW )സ്റ്റേറ്റ് വളരെ നിഷ്കർഷ പുലർത്തുന്നതായി കാണാം. ചിലയിടങ്ങളിൽ നദിയിലേയ്ക്ക് നീണ്ടുനിൽക്കുന്ന അക്കരെയെത്താത്ത പാലങ്ങൾ പോലെയുള്ള സുരക്ഷിതമായി ജലത്തിനു മുകളിൽ ഉയരെ ഇരിക്കാവുന്ന സ്ഥലങ്ങളുണ്ട്. അവിടെ ആളുകൾ വന്നിരുന്ന് വിശ്രമിക്കുന്നതും കാണാം. ഇടക്കിടക്ക് മരങ്ങളില്ലാത്തിടം നദീതീരമെല്ലാം വെടിപ്പായി മനോഹരമാക്കി ഇരിപ്പിടങ്ങളൊരുക്കി സൂക്ഷിച്ചിരിക്കുന്നു. അവിടെ സമയഭേദമന്യേ ചൂണ്ടയിട്ടിരിക്കുന്ന ആളുകളെ കാണാം. ചൂണ്ടയിൽ കുരുങ്ങുന്ന കുഞ്ഞു മീനുകളെ തിരിച്ച് നദിയിലേക്ക് ജീവിക്കാൻ പറഞ്ഞു വിടുന്ന കാഴ്ചയുമുണ്ടിവിടെ. മീൻ പിടിക്കാൻ ലൈസൻസും ആവശ്യമാണെന്നു മാത്രം.
ഈ ഫ്ലാറ്റിന്റെ മുറിയിലിരുന്നാൽ കാണാവുന്ന വിധം ഒരു ലൈറ്റ് റെയിൽ ട്രാക്ക് ഉണ്ട്. ഞങ്ങളിവിടെ എത്തിയത് നവംബർ അവസാനമായിരുന്നു, ആ സമയത്ത് അതു യാത്രയ്ക്കായി തുറന്നു നൽകിയിരുന്നില്ല. ഒരു ട്രാംസ്റ്റേഷനും വീട്ടിലിരുന്നാൽ കാണാവുന്ന ദൂരത്തുണ്ട്. ലൈറ്റ് റെയിൽ ട്രാക്കിന് സമാന്തരമായ വഴിയിലൂടെ നടക്കാൻ പോകുക എന്നത് ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു.ഇടയ്ക്കിടെ ഇരിക്കാൻ ചാരുബെഞ്ചുകളുമുണ്ട്. നടപ്പിനിടയിൽ അവിടെയിരുന്നു സംസാരിക്കാൻ നല്ല രസമാണ്. ഇതിനിടയിൽ ട്രാം ടെസ്റ്റിംഗിനായി അതിലെ കടന്നുപോകും. അതിന്റെ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുക എന്നതു വളരെ കൗതുകകരമായിരുന്നു. ഏകദേശം ഒരു മാസത്തോളം ദിവസം പല പ്രാവശ്യം ടെസ്റ്റ് നടത്തുന്നതിനു ശേഷമാണ് പാത യാത്രയ്ക്കായി തുറന്നു കൊടുത്തത്. ഡിസംബർ 24ന് രാത്രിയാണ് യാത്രക്കാരെ വഹിച്ചുകൊണ്ട് ട്രാം ഓടി തുടങ്ങിയത്. അതുവരെ ഓടിയത് ട്രയൽ റൺ ആയിരുന്നു. പിറ്റേന്നു തന്നെ ഞങ്ങൾ അതിൽ യാത്ര ചെയ്യുകയുണ്ടായി. വളരെ പതിയെ ഇരുവശത്തെയും കാഴ്ചകളുടെ മനോഹാരിത മുഴുവൻ കണ്ണിൽ നിറച്ച് ഒരു യാത്ര. ഓപ്പൽ കാർഡുകൾ ഉപയോഗിച്ചാണ് യാത്രയ്ക്കുള്ള പണം അടയ്ക്കുന്നത്. ട്രാമിന്റെ സ്റ്റേഷനിൽ പല സ്ഥലങ്ങളിലും ഓപ്പൽ /ക്രഡിറ്റ് കാർഡുകൾ റീഡ് ചെയ്യുന്ന മെഷീൻ ഉണ്ടാവും. ട്രാമിൽ കയറുന്നതിനു മുൻപ് തന്നെ കാർഡ് ടാപ്പ് ചെയ്യണം. ഇറങ്ങുന്ന സ്റ്റേഷനിലും അതുപോലെ തന്നെ ടാപ് ചെയ്താലേ സ്റ്റേഷന് പുറത്തേക്കിറങ്ങാൻ കഴിയൂ. അപ്പോൾ നമ്മുടെ കാർഡിൽ നിന്നും യാത്രക്കൂലി ഈടാക്കിയിട്ടുണ്ടാവും. കാർഡിന്റെ ബാലൻസ് തുക നോക്കിയാൽ നമുക്കത് മനസ്സിലാക്കാം.