77 ൽ സ്‌കൈഡൈവ്; ഈ 81 വയസ്സുകാരി സന്ദര്‍ശിച്ചത് 193 രാജ്യങ്ങള്‍

Mail This Article
യാത്ര ചെയ്യാന്‍ പണമോ പ്രായമോ ഒന്നുമൊരു പ്രശ്നമല്ല എന്ന് തെളിയിച്ച ആയിരക്കണക്കിനാളുകള്‍ ഈ ലോകത്തുണ്ട്. പൊതുവേ ചെറുപ്പക്കാരാണ് യാത്രകള്‍ ചെയ്യുന്നതില്‍ കൂടുതലും, എന്നാല്‍ തന്‍റെ 79 വയസ്സിനുള്ളില്‍ 193 രാജ്യങ്ങൾ സന്ദർശിച്ച് പൂര്‍ത്തിയാക്കിയ ലൂയിസ യു എന്ന ഫിലിപ്പീൻസുകാരി മുത്തശ്ശി നല്‍കുന്ന പ്രചോദനം ചെറുതല്ല. കഴിഞ്ഞ അരനൂറ്റാണ്ടിനിടെയാണ് ലൂയിസ ഇത്രയും രാജ്യങ്ങള്‍ കണ്ടുതീര്‍ത്തത്.
ഫിലിപ്പീൻസിലെ ലെയ്റ്റ് പ്രവിശ്യയിലായിരുന്നു ലൂയിസ വളര്‍ന്നത്. ചെറുപ്പത്തില്‍ സിനിമകള്‍ കാണുമ്പോള്‍, അവയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ലൂയിസയെ വളരെയേറെ അദ്ഭുതപ്പെടുത്തിയിരുന്നു. എന്നെങ്കിലും ഈ സ്ഥലങ്ങള്‍ മുഴുവന്‍ താന്‍ കണ്ടുതീര്‍ക്കുമെന്നു കുഞ്ഞു ലൂയിസ തനിക്കുതന്നെ വാക്കുകൊടുത്തു.

അങ്ങനെയിരിക്കെ, തന്‍റെ 23-ാം വയസ്സിൽ ഒരു എക്സ്ചേഞ്ച് വിദ്യാർത്ഥിയായി അമേരിക്കയിലെത്തിയതാണ് ലൂയിസയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. വീസ നിയന്ത്രണങ്ങൾ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമായപ്പോൾ, അവര്‍ ഗ്രേഹൗണ്ട് ബസിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു. യുഎസിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അവര്‍ തമ്പടിച്ചു.
വർഷങ്ങൾ കടന്നുപോകുന്തോറും ലൂയിസയുടെ യാത്രാ അഭിനിവേശം കൂടുതൽ ശക്തമായി. യാത്രയോടുള്ള ഈ പ്രേമം കാരണം, മെഡിക്കൽ ടെക്നോളജിയിലെ കരിയർ ഉപേക്ഷിച്ച് ലൂയിസ ഒരു ട്രാവൽ ഏജന്റായി മാറി. ഇത് അവര്‍ക്ക് കൂടുതൽ സ്വാതന്ത്ര്യവും വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ പ്രയാസമുള്ള രാജ്യങ്ങളിലേക്ക് പ്രവേശനത്തിനുള്ള അവസരങ്ങളും നൽകി. ഇറ്റലി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലും തായ്‌ലൻഡ് പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ലിബിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും ഇറാൻ പോലുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലുമെല്ലാം അവര്‍ നിരന്തരം യാത്രകള്‍ ചെയ്തു.
ആദ്യമൊക്കെ ലോകം ചുറ്റുക എന്നത് തനിക്ക് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ലൂയിസ പറയുന്നു. രാജ്യാന്തര യാത്രയ്ക്ക് ഗ്രീൻ കാർഡ് ലഭിക്കാൻ അവര്‍ക്ക് 15 വർഷം കാത്തിരിക്കേണ്ടി വന്നു. യാത്രകൾക്ക് ആവശ്യമായ പണം ലാഭിക്കാൻ വേണ്ടി ഒരേസമയം മൂന്ന് ജോലികൾ വരെ ചെയ്തു.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളും സന്ദർശിക്കാൻ അവര്‍ മുന്‍പേ തീരുമാനിച്ചിരുന്നു. അപകടകരമായ മേഖലകള്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങളില്‍പ്പോലും അവര്‍ യാത്ര ചെയ്തു.
ലൂയിസയ്ക്ക് യാത്രയെന്നാല്‍ സ്ഥലങ്ങള്‍ വെറുതെ കണ്ടു പോരുക എന്നതല്ല. പുതിയ സംസ്കാരങ്ങള്‍ മനസ്സിലാക്കാനും, ജീവിതത്തിന്‍റെ എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാനും തനിക്കുതന്നെ വിസ്മയം തോന്നുന്ന വിധത്തില്‍, തന്‍റെ ചക്രവാളങ്ങൾ വികസിപ്പിക്കാനുമെല്ലാം യാത്രകള്‍ അവരെ സഹായിച്ചു.
പല രാജ്യങ്ങളിലെയും വിചിത്രമായ ഭക്ഷണങ്ങളും കാഴ്ചകളുമെല്ലാം അവര്‍ ആസ്വദിച്ചു. ഉത്തര കൊറിയയിൽ ചെന്നപ്പോള്‍ നായയുടെ മാംസം കഴിച്ചു. സൊമാലിയയിലെ മനോഹരമായ ബീച്ചുകൾ കണ്ടു, തന്‍റെ 77-ാം വയസ്സിൽ ദുബായിൽ സ്‌കൈഡൈവ് ചെയ്തു.
ലൂയിസയുടെ ബക്കറ്റ് ലിസ്റ്റിലെ അവസാനത്തെ രാജ്യം സെര്‍ബിയയായിരുന്നു. സെർബിയയിലെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ലൂയിസയെ ആളുകള്‍ ആര്‍പ്പുവിളിയോടെ സ്വീകരിച്ചു. അങ്ങനെ 2023 നവംബർ 9 ന് അവർ തന്‍റെ ലക്ഷ്യം പൂർത്തിയാക്കി.
ഇതുവരെ പോയ രാജ്യങ്ങളില്‍, തന്‍റെ മാതൃരാജ്യമായ ഫിലിപ്പീൻസ്, ഇറ്റലി, തായ്‌ലൻഡ് എന്നിവയാണ് ലൂയിസയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങള്‍. ഈ യാത്രകള്‍ക്കിടയിലും സ്വന്തമായി ഒരു വീട് വാങ്ങിക്കുക എന്ന സ്വപ്നം ലൂയിസ സാക്ഷാത്കരിച്ചു. 50 വർഷത്തിലേറെയായി മയാമിയിലാണ് അവര്‍ താമസിക്കുന്നത്.
എന്നാല്‍, പണമല്ല വലിയ കാര്യം, സമയമാണെന്ന് ലൂയിസ പറയുന്നു. "യാത്ര ചെയ്യാന്‍ പേടിക്കേണ്ട കാര്യമില്ല, നേരെ അങ്ങ് പോയാല്‍ മതി. ആരെയും കാത്തിരിക്കരുത്; കാരണം നിങ്ങൾ കാത്തിരുന്നാൽ അത് ഒരിക്കലും നടക്കില്ല" യുവാക്കളോട് ലൂയിസയ്ക്ക് പറയാനുള്ളത് ഇതാണ്.