ADVERTISEMENT

ആഗോള കത്തോലിക്കാ സഭയുടെ അധിപനും സഭയുടെ ആസ്ഥാനമായ വത്തിക്കാൻ രാജ്യത്തിന്റെ ഭരണാധികാരിയും മാർപാപ്പയാണ്. ഇറ്റലിയുടെ അകത്ത് തന്നെയുള്ള 0.44 സ്‌ക്വയർ കിലോമീറ്റർ മാത്രം വലിപ്പമുള്ള ഒരു കുഞ്ഞു രാജ്യമാണ് വത്തിക്കാൻ.  വിസ്തീർണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രം !. സെന്റ്. പീറ്റേഴ്‌സ് ബസലിക്ക എന്ന ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം, സിസ്റ്റൈന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം എന്നിവയാണ് അവിടുത്തെ പ്രധാന കാഴ്ചകള്‍. 2019ൽ വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ സാധിച്ചതിന്റെ വിശേഷങ്ങള്‍ വായിക്കാം. 

Pope-Fransis-Visit-8

വൈകിട്ടാണ് മിലാനില്‍ നിന്ന് സ്പീഡ് ട്രെയിനില്‍ റോം സെന്‍ട്രല്‍ സ്റ്റേഷനില്‍  എത്തിയത്. അവിടെ നിന്ന് മെട്രോയില്‍ ഹോട്ടല്‍ ബുക്ക്‌ ചെയ്ത സ്ഥലത്തേക്കു യാത്രയായി. ഓണ്‍ലൈന്‍ വഴിയാണ് ഹോട്ടല്‍ റൂം ബുക്ക്‌ ചെയ്തിരുന്നത്. 12ാം നമ്പര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് നടക്കാന്‍ ഉള്ള ദൂരം മാത്രമേ അവിടേക്ക് ഉള്ളു എന്നാണ് മനസ്സിലാക്കിയിരുന്നത്. സ്റ്റേഷനിൽ നിന്ന് എസ്‌കലേറ്റർ വഴി പുറത്തെത്തി. ഫോണിൽ ഇന്റര്‍നെറ്റ്‌ കണക്ട്  ആകാഞ്ഞതിനാല്‍ ഗൂഗിള്‍ മാപ് കിട്ടുന്നില്ലായിരുന്നു. ഹോട്ടല്‍ കണ്ടെത്താന്‍ തെരുവിലൂടെ കുറെ ദൂരം നടന്നു. പലരോടും അഡ്രസ് കാണിച്ച് ചോദിച്ചുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അവസാനം വഴി തെറ്റി എന്ന് ബോധ്യമായി. സമയം രാത്രിയോടടുക്കുന്നു, മനസ്സിൽ തെല്ലൊരാശങ്ക ഇല്ലാതില്ല. പോക്കറ്റടിയും പിടിച്ചുപറിയും ഏറെ ഉള്ള സ്ഥലം ആണ് റോം എന്നു കേട്ടിട്ടുണ്ട്. അങ്ങനെ നിന്നപ്പോഴാണ് രണ്ടു കന്യാസ്ത്രീകള്‍ എതിരെ നടന്നു വരുന്നത് കണ്ടത്. അവരോടു വഴി ചോദിക്കാം എന്നു തീരുമാനിച്ച് ഹോട്ടലിന്റെ അഡ്രസ്‌ കാണിച്ചു. പക്ഷെ, അവര്‍ക്കും ആ സ്ഥലം വലിയ പിടിയില്ല എന്നപോലെ തോന്നി. എങ്കിലും അഡ്രസിലുള്ള  സ്ട്രീറ്റ് നമ്പര്‍ ഒക്കെ നോക്കി അവിടേക്ക് പോകുന്ന ബസ് സ്റ്റോപ്പ്‌ കാട്ടി തന്നു, ഇറങ്ങേണ്ടുന്ന സ്റ്റോപ്പ്‌ നമ്പറും പറഞ്ഞു തന്നു.  അപ്പോഴാണ് അവര്‍ എന്നോട് ചോദിച്ചതു 'നാട്ടില്‍ എവിടെയാണെന്ന്', മലയാളികളായ കന്യാസ്ത്രീകള്‍!, വല്ലാത്ത ആശ്ചര്യവും സമാധാനവും അപ്പോൾ തോന്നി. അവര്‍ക്കും ഹോട്ടലിന്റെ സ്ഥലത്തെ പറ്റി എന്തോ ഒരു സംശയം പോലെ, തമ്മില്‍ ആലോചിച്ചതിനു ശേഷം ഹോട്ടല്‍ വരെ എന്റെയൊപ്പം വരാൻ അവർ തയാറായി. ഞാന്‍ തനിയെ പൊയ്ക്കോള്ളാമെന്നു പറഞ്ഞുവെങ്കിലും അവര്‍ സമ്മതിച്ചില്ല. ബസ്‌ വന്നപ്പോൾ എന്റെ കൂടെ കയറി എനിക്ക് വേണ്ടി ടിക്കറ്റും എടുത്തു തന്നു. ഹോട്ടലിന്റെ അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ ഞങ്ങൾ ഇറങ്ങി, അവര്‍ ഉദ്ദേശിച്ച സ്ഥലം തന്നെ. സ്ട്രീറ്റ് നമ്പറും ബില്‍ഡിങ് നമ്പറും നോക്കിയപ്പോള്‍ അഡ്രസ്സിൽ ഉള്ളത് തന്നെ എന്ന് എനിക്കും ബോധ്യമായി. എന്നെ ഹോട്ടല്‍ വരെ  അനുഗമിച്ചതിന് ശേഷം അവര്‍ യാത്ര പറഞ്ഞു. 12 വര്‍ഷം  ആയി അവര്‍ രണ്ടും റോമിലെ മഠത്തില്‍ എത്തിയിട്ടെന്നു പറഞ്ഞു.  കന്യാസ്ത്രീകളോട് പേരും സ്ഥലവും വീടും ഒന്നും ചോദിക്കരുത് എന്ന് പണ്ട് ആരോ പറഞ്ഞത് എന്റെ ഉള്ളില്‍ കിടന്നതിനാല്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും തിരക്കിയില്ല. ശെരിക്കും ഒരു ഉപചാരം പോലും പറയാന്‍ സാധിച്ചില്ല എന്നൊരു വിഷമം ഉള്ളില്‍.  അവരെ കണ്ടത് ഒരു ദൈവനിയോഗം പോലെ എനിക്കു തോന്നി. 

ഹോട്ടല്‍ കണ്ടത്താന്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഉള്ള ശാന്തമായ അന്തരീക്ഷം  മനസ്സിന് കുളിര്‍മ നല്‍കി. ഒരു മഠത്തിന്റെ അധീനതയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍ അപ്പാർട്ട്മെന്റ് ആയിരുന്നു അത്. നാളെ വത്തിക്കാനില്‍ മാര്‍പാപ്പയുടെ പൊതു പരിപാടി ഉള്ള ദിവസം ആണ് എന്ന് റിസപ്ഷനില്‍ ഉണ്ടായിരുന്ന  കന്യാസ്ത്രീയായ തിയഡോഷ്യായിൽ  നിന്ന് ചെക്ക്-ഇൻ സമയത്ത് മനസ്സിലാക്കാന്‍ സാധിച്ചു. പ്രവേശന പാസ്സുകൾ പള്ളികള്‍ വഴിയും മറ്റ് മതസംഘടനകൾ വഴിയുമാണ്‌ നല്‍കുന്നതെന്നും, ഇനി കിട്ടാന്‍ സാധ്യതയില്ല എന്നും അവർ പറഞ്ഞു. രാവിലെ വത്തിക്കാന്‍ സിറ്റി ഗേറ്റില്‍ ചെന്നാല്‍ ചിലപ്പോൾ ഉള്ളില്‍ കയറാനുള്ള പാസ്സ് ദൈവനിയോഗം ഉണ്ടെങ്കില്‍ ലഭിച്ചേക്കാം എന്നും അവര്‍ ആശ്വസിപ്പിച്ചു.  കിടന്നെങ്കിലും ഉറക്കം വരുന്നില്ല, നാളെ മാര്‍പ്പാപ്പയെ കാണാന്‍ സാധിക്കുമോ?.... പിന്നീട് എപ്പോഴോ യാത്രാക്ഷീണം കാരണം  ഉറക്കത്തിലേക്കു വഴുതിവീണു.

Pope-Fransis-Visit-5
Pope-Fransis-Visit-3
Pope-Fransis-Visit-11
ലേഖകൻ

പിറ്റേന്ന് അതിരാവിലെ തന്നെ ഉറക്കമുണര്‍ന്ന്‌ വത്തിക്കാന്‍ സിറ്റിയിലേക്ക് മെട്രോ ബസില്‍ യാത്രയായി. വത്തിക്കാന്‍ സിറ്റി സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങിയപ്പോള്‍ തന്നെ അവിടെ സന്ദർശകരുടെ നീണ്ട നിര കാണാമായിരുന്നു. ആ ക്യൂവിൽ നില്‍ക്കണമെങ്കില്‍ തന്നെ ഇന്നത്തെ പ്രോഗ്രാമിന്റെ പാസ്‌ വേണം. ഉച്ചവരെ ആണ്  പ്രോഗ്രാം. അതിനു ശേഷമേ മറ്റ് സഞ്ചാരികളെ  വത്തിക്കാന്റെ ഉള്ളിലേക്ക് അനുവദിക്കുകയുള്ളൂ. നിരാശയോടെ എന്തു ചെയ്യണമെന്ന് അറിയാതെ അവിടെത്തന്നെ നിന്നു. അർഥ വൃത്താകൃതിയിൽ പടുകൂറ്റൻ മാർബിൾ തൂണുകൾ ഉള്ള ഗേറ്റിന്‍റെ ഉള്ളില്‍നിന്ന് ഉച്ചത്തിലുള്ള അനൗണ്‍സ്​മെന്റ് കേള്‍ക്കാമായിരുന്നു. വീണ്ടും വീണ്ടും ആളുകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു, ക്യൂവിന്റെ നീളം കൂടുന്നു. ഉള്ളില്‍ കയറാം എന്നുള്ള മോഹം ഏതാണ്ട് അസ്തമിച്ചു.

Pope-Fransis-Visit-13

അങ്ങനെ നിർന്നിമേഷനായി അവിടെ നിന്നപ്പോള്‍ എന്റെ അടുത്തേക്ക് ഒരു ഇറ്റാലിയന്‍ സ്ത്രീ മന്ദസ്മിതവുമായി വന്നു, താങ്കള്‍ക്ക് ഉള്ളില്‍ കയറാനുള്ള പാസ്‌ വേണമോ എന്നു ചോദിച്ചു!. ഞാന്‍ അദ്ഭുത സ്തബ്ദനായി നിന്നുപോയി, രണ്ടാമതൊന്ന് ആലോചിക്കാതെ വേണം എന്നു പറഞ്ഞു. അവിടുത്തെ ഒരു വാളന്റിയറാണ് അവര്‍ എന്ന് കഴുത്തിലുള്ള ഐടന്റിറ്റി കാര്‍ഡില്‍ നിന്ന് മനസ്സിലായി. ഓറഞ്ച് നിറത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഉള്ള ഒരു പാസ്‌ അവര്‍ എനിക്ക് തന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി. സ്ഥലകാലബോധം വീണ്ടെടുത്ത് അവര്‍ക്ക് ഹൃദയത്തില്‍ നിന്ന്‌ നന്ദി പറഞ്ഞുകൊണ്ട് ഓടിച്ചെന്ന്‌ ലൈനില്‍ സ്ഥാനം പിടിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം സമയം എടുത്തു ഗേറ്റില്‍ എത്താന്‍, പിന്നീട് കർശന ദേഹപരിശോധനകൾ  കഴിഞ്ഞ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് പ്രവേശിച്ചു.  അവിടം ജനനിബിഡം. നിരനിരയായി ഇട്ടിരിക്കുന്ന കസേരകളിൽ എല്ലാം ആളുകൾ നിറഞ്ഞിരിക്കുന്നു. അതിന്റെ വശത്തായി വേലി കെട്ടി തിരിച്ച ഭാഗത്ത്‌ ആള്‍ക്കാര്‍ക്ക് നില്‍ക്കാനുള്ള സ്ഥലം ഉണ്ട്. നിറയെ ആളുകള്‍ അവിടെയും സൂചി കുത്താന്‍ ഇടമില്ല. കിട്ടിയ അല്പം സ്ഥലത്ത് ഞാൻ നില്‍പ്പുറപ്പിച്ചു. 

Pope-Fransis-Visit-4
Pope-Fransis-Visit-6
Pope-Fransis-Visit-10

ലോകത്തിലെതന്നെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ അങ്കണത്തിലാണ് സ്റ്റേജ്. ആയിരത്തിലധികം വർഷത്തെ ചരിത്രം ഈ പള്ളിക്കു പറയാനുണ്ട്. ഇപ്പോൾ കാണുന്നവിധത്തിൽ ഈ പള്ളി നിർമിച്ചതു പതിനഞ്ചാം നൂറ്റാണ്ടിലാണ്. മൈക്കൽ ആഞ്ചലോ എന്ന വിശ്വപ്രസിദ്ധ കലാകാരൻ ഉൾപ്പെടെയുള്ളവരാണ് ഇതിന്റെ നിർമാണത്തിനു നേതൃത്വം കൊടുത്തത്  പതിനാറാം നൂറ്റാണ്ടിലാണ് പള്ളിയുടെ മുന്നിലെ സ്‌ക്വയർ നിർമിച്ചത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന്റെ നടുവിലായി 40 മീറ്റർ പൊക്കമുള്ള 'Obelisk' എന്ന ഒരു സ്തൂപം ഉണ്ട്. മുഴുവനായും മാർബിളും കല്ലും വിരിച്ച സ്‌ക്വയറിൽ ഒരു ഫൗണ്ടനും മറ്റു ചില ശില്പങ്ങളും കാണാം. അനൗന്‍സ്മെന്റ്കൾ സ്റ്റേജിൽ നടക്കുന്നു. പല  ഭാഗത്തായി വലിയ TV സ്ക്രീനുകളിൽ ചടങ്ങുകള്‍ തത്സമയം കാണിക്കുന്നുണ്ട്.  ചിത്രശലഭത്തിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനമുള്ള പോപ്പിന്റെ സ്പെഷൽ സ്വിസ് കാവല്‍ഭടന്മാര്‍ അവിടവിടെ നിന്ന് ആൾക്കൂട്ടത്തെ നിരീക്ഷിക്കുന്നു. ഒരു പ്രത്യേക അഴക്‌ തന്നെയാണ് അവരെ കാണാന്‍.

Pope-Fransis-Visit-12

ഞാന്‍ ഉള്ളിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മാര്‍പാപ്പ കടന്നുവരുന്നു എന്ന അനൗൺസ്മെന്റ് കേട്ടു.  മാര്‍ പാപ്പ അദ്ദേഹത്തിന്റെ തുറന്ന മെർസിഡെസ് ബെൻസിൽ ദൂരെ നിന്നു വരുന്നതു കാണുവാന്‍ സാധിച്ചു.  ജനങ്ങളിൽനിന്ന് കരഘോഷവും ഹർഷാരവവുമുയർന്നു. അതേ, ലോക കത്തോലിക്കാ സഭയുടെ തലവന്‍, ലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തി, ലക്ഷങ്ങള്‍ ഒന്നു കാണാന്‍ കൊതിക്കുന്ന, ശ്രവിക്കാന്‍ കാതോര്‍ക്കുന്ന, ആരാധിക്കുന്ന ഫ്രാന്‍സിസ് പാപ്പാ ഇതാ മുന്നിലൂടെ കടന്നു വരുന്നു. ലളിതമായ ജീവിത ശൈലിയിലൂടെ, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍ വേണ്ടുന്ന തരത്തിൽ പ്രതികരണങ്ങള്‍ നടത്തുകയും വളരെ പ്രായോഗികമായി സഭയെ നയിക്കുകയും ചെയ്യുന്ന ആരാധ്യനായ  ഫ്രാന്‍സിസ് പാപ്പാ കയ്യെത്തും ദൂരത്തു എത്തിയിരിക്കുന്നു. ജനങ്ങളെല്ലാം ആവേശത്തിമിര്‍പ്പിലാണ്. പ്രാര്‍ത്ഥനാ നിര്‍വൃതിയില്‍ ചിലര്‍ കരയുന്നു, പാപ്പാ എന്ന് ഉച്ചത്തില്‍ വിളിക്കുന്നു, തൊഴുകയ്യോടെ നില്‍ക്കുന്നു... എല്ലാവരെയും നോക്കി കരം ഉയര്‍ത്തി അനുഗ്രഹിച്ച്, പുഞ്ചിരിച്ചുകൊണ്ട് സ്റ്റേജിലേക്ക് അദ്ദേഹത്തിന്റെ വാഹനം നീങ്ങി. പറ്റാവുന്നിടത്തോളം ഫോട്ടോകൾ മൊബൈലിൽ എടുത്തു, പക്ഷെ അവിടുത്തെ തിരക്ക് കാരണം ഒരു സെൽഫി എടുക്കാൻ സാധിച്ചിരുന്നില്ല.

Pope-Fransis-Visit-15
ലേഖകൻ

ഫ്രാന്‍സിസ് പാപ്പാ 2013ല്‍ ആണ് കത്തോലിക്കാസഭയുടെ 266-മത് മാർ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജിവച്ചതിനെത്തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.  അർജന്റീനക്കാരനായ ഇദ്ദേഹം മാർ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ്  ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം.  പൊതുഗതാഗതസംവിധാനത്തിലും ഇക്കണോമി ക്ലാസിലും മാത്രം യാത്രചെയ്തിരുന്ന കർദ്ദിനാൾ ആയിരുന്നു ബെർഗോളിയോ. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ, 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർ പാപ്പ പദവിയിലെത്തിയ ആളാണ്. ലാറ്റിൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർ പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ മാർ പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. സഭയിൽ നിരവധി മാറ്റങ്ങൾ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ 'മാറ്റങ്ങളുടെ മാർ പാപ്പ' എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

Pope-Fransis-Visit-14

വേദിയിൽ ആരാധനയും പ്രാര്‍ഥനയും പ്രസംഗവുമൊക്കെ ആരംഭിച്ചു. പ്രാർഥനയ്ക്ക് മുൻപായി ലത്തീൻ ആരാധനാക്രമമനുസരിച്ച്  സുവിശേഷവായന, തിരുവചനങ്ങളുമായി ബന്ധപ്പെട്ട ചില ചിന്തകൾ എല്ലാവരുമായി പാപ്പാ പങ്കുവച്ചു. ഇറ്റാലിയൻ ഭാഷയിലായിരുന്നു പ്രഭാഷണം. പിന്നീടു പല രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാരെ സ്റ്റേജിലേക്ക് വിളിക്കുകയും പരിചയപ്പെടുത്തുകയും ആദരിക്കുകയുമൊക്കെ ചെയ്തു. മാര്‍ പാപ്പ അവരെയൊക്കെ അനുഗ്രഹിച്ചു, കുട്ടികളെ ആശ്ലേഷിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട അനുഗ്രഹപൂര്‍ണമായ നിമിഷങ്ങള്‍ വളരെ പെട്ടന്ന് അവസാനിച്ചതുപോലെ തോന്നി.

Pope-Fransis-Visit-2

മാര്‍ പാപ്പയെ കാണുക എന്നത് കത്തോലിക്കാ സഭാ വിശ്വാസികള്‍ക്ക് ജീവിതത്തിലെ വലിയ സാഫല്യം ആണ്.  എന്റെ കുട്ടിക്കാലത്ത് നമ്മുടെ പട്ടേരിമുക്കില്‍ കച്ചവടം ചെയ്തിരുന്ന ബ്ലാക്കോണത്തെ സജുച്ചായന്റെയും തങ്കച്ചായന്റെയും കടയില്‍ അന്നത്തെ മാര്‍പ്പാപ്പ ആയിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ന്റെ ചിത്രം വച്ചിട്ടുണ്ടായിരുന്നു. 1986 ല്‍ മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തിരുവന്തപുരത്ത് എത്തിയപ്പോള്‍ അവര്‍ കാണാന്‍ പോയിരുന്നുവെന്നും അപ്പോള്‍ അവിടെനിന്ന് വാങ്ങിയ ഫോട്ടോയാണ് അത് എന്നും അവർ പറഞ്ഞത് ഓര്‍ക്കുന്നു. മാര്‍ പാപ്പയെ കാണാന്‍ പോയസമയത്തെ സംഭവങ്ങളും അന്നത്തെ ജനത്തിരക്കിനെപറ്റിയുമൊക്കെ വളരെ വാചാലമായി അവര്‍ പറഞ്ഞ കാര്യങ്ങള്‍  സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ തിരക്കില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ വന്നു മറഞ്ഞു.

വത്തിക്കാന്‍ യാത്രാവിശേഷങ്ങള്‍ അവസാനിക്കുന്നില്ല, സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റൈന്‍ ചാപല്‍, വത്തിക്കാന്‍ മ്യൂസിയം എന്നിവയുടെ സവിശേഷകാഴ്ചകള്‍ മറ്റൊരു ലക്കത്തില്‍. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദിനം, എന്റെ യാത്രകളിലെ ഹൃദ്യമായ ഒരേട്. അവിചാരിതം എന്ന് തോന്നുന്ന സംഭവങ്ങള്‍. തലേന്നു ഹോട്ടല്‍ റിസപ്ഷനിലെ  സിസ്റ്റര്‍ തിയഡോഷ്യ പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ഓർമയിൽ നിറയുന്നു. അതെ എനിക്ക് മാര്‍പ്പാപ്പയെ കാണാന്‍ സാധിച്ചത്  സിസ്റ്ററിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ദൈവനിയോഗം' ഉള്ളതുകൊണ്ട് തന്നെയാകണം!. 

English Summary:

A Miraculous Day in Rome: Witnessing Pope Francis's Public Event

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com