ആണ് പെണ്ണാവുന്ന ഉൽസവരാത്രി.
പുരുഷന്മാർ വ്രതം നോറ്റു പെൺവേഷം കെട്ടി വിളക്കെടുക്കുന്ന അത്യപൂർവമായ ചടങ്ങ്.
പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപ്പെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തം.
സ്ത്രീവേഷമണിഞ്ഞ് വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
ആയിരക്കണക്കിനു പുരുഷന്മാർ വ്രതശുദ്ധിയോടെ വിളക്കെടുക്കാനെത്തും.
കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ വാലിട്ട് കണ്ണെഴുതി, പൊട്ടു തൊട്ട്, മുല്ലപ്പൂ ചൂടി, വിളക്കെടുക്കാനെത്തും
വർഷം തോറും മീനം 10 നും 11 നുമാണ് ചമയവിളക്ക് നടക്കുന്നത്.
ചവറ, പുതുക്കാട്, കുളങ്ങരഭാഗം, കോട്ടയ്ക്കകം എന്നീ കരക്കാരാണ് രണ്ട് ദിവസത്തെ വിളക്ക് നടത്തുന്നത്.
ദേവിയുടെ എഴുന്നള്ളത്ത് കുഞ്ഞാലുംമൂട്ടിലെത്തി ഉറഞ്ഞുതുള്ളി ചമയവിളക്ക് കണ്ട് തീര്‍ഥക്കുളത്തില്‍ ആറാടും
ആറാട്ട് കഴിഞ്ഞശേഷം കുരുത്തോല പന്തലിൽ ദേവി വിശ്രമിക്കും.
പന്തലിൽ ഉപവിഷ്ടയായ ദേവിയെ വണങ്ങി വിളക്കേന്തിയ പുരുഷാംഗനമാർ വിളക്ക് കെടുത്തി മടങ്ങുന്നതോടെ ഉത്സവം സമാപിക്കും.