അച്ചൻകോവിൽ – കോന്നി – ശബരിമല കാനനപാതയിൽ അച്ചൻകോവിലാറിന്റെ തീരത്താണ് 24 മണിക്കൂറും പ്രാർഥനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഈ കാനനക്ഷേത്രം.
മലദൈവങ്ങളുടെ അധിപനാണ് ഊരാളി അപ്പൂപ്പൻ. 999 മലകൾക്ക് കാവലാളായി നിൽക്കുന്ന ഊരാളി അപ്പൂപ്പൻ പാണ്ടിനാടും മലയാളക്കരയും അടക്കിവാണ വീരയോദ്ധാവാണെന്ന് വിശ്വാസം.
മേടമാസത്തിലെ പത്താമുദയ ഉത്സവമാണ് പ്രധാനം. കർക്കടകനാളുകളിലും ആളുകളേറെ.
അപ്പൂപ്പനോടുള്ള പ്രാർഥനകൾ ഉച്ചത്തിലാകണമെന്നാണ് നിഷ്ഠ. താളത്തിൽ വിളിച്ചുചൊല്ലിയുള്ള പ്രാർഥനയാണ് ആചാരം. .
അപ്പൂപ്പന് അടുക്ക് വയ്ക്കുക എന്നതാണ് കാവിലെ പ്രധാന ആചാരം. ദിവസവും കരിക്ക് പടേനിയുമുണ്ട്.
കള്ള്, താംബൂലം, കരിക്ക് തുടങ്ങിയവയാണ് അടുക്കിലുള്ളത്.
കാവിന്റെ അധിപനായി ഊരാളി അപ്പൂപ്പനയെയും തെട്ടരികിൽ ഊരാളി അപ്പൂപ്പന്റെ അമ്മയെന്ന സങ്കൽപത്തിൽ അമ്മൂമ്മയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ പ്രതീകമാണ് കാവിലെ ചടങ്ങുകൾ. വാനരയൂട്ടും മീനൂട്ടും ഉദാഹരണങ്ങളാണ്.
ഉമിയോടുകൂടിയ നെല്ല്, മുളയരി തുടങ്ങിയ ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന വറപൊടി പ്രസാദം ഔഷധഗുണമേറിയതാണ്.
പ്രാചീനകാലം മുതലുള്ളതും എഴുതിച്ചിട്ടപ്പെടുത്തിയിട്ടില്ലാത്തതുമായ കുംഭപ്പാട്ട് ഇവിടെ പൂജകളുടെ ഭാഗമാണ്.
വിശേഷദിനങ്ങളിൽ ഭരതക്കളി, പടേനിക്കളി, മുടിയാട്ടം എന്നിവയും അരങ്ങേറും.